/kalakaumudi/media/post_banners/00fe0839c9afce0efa7d0562817be3005f60500c7b8fcd882aa1399c33a4a527.jpg)
ഇടുക്കി: വണ്ടിപ്പെരിയാരിൽ ക്രൂരപീഡനത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ അച്ഛന് കുത്തേറ്റു. കേസിൽ പ്രത്യേക പോക്സോ കോടതി വെറുതെവിട്ട പ്രതി അർജുന്‍റെ ബന്ധു പാൽരാജ് ആണ് ആക്രമിച്ചത്. ആക്രമണത്തിൽ പെൺകുട്ടിയുടെ അച്ഛന്റെ കാലിന് പരിക്കേറ്റു. ഇയ്യാളെ വണ്ടിപ്പെരിയാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. ശനിയാഴ്ച 10 മണിയോടെ വണ്ടിപ്പെരിയാർ ടൗണിൽവച്ച് ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായിരുന്നു. ഇതിന് പിന്നാലെയായിരുന്നു ആക്രമണം. അതെസമയം ആക്രമിച്ച പാൽരാജിനെ പിടികൂടിയിട്ടില്ല. ഇയ്യാൾക്കായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
2021 ജൂൺ മുപ്പതിനാണ് വണ്ടിപ്പെരിയാർ ചുരക്കുളം എസ്‌റ്റേറ്റ് ലയത്തിൽ 6 വയസുകാരിയെ കഴുത്തിൽ ഷാൾ കുരുക്കി കൊല ചെയ്തത്. കുട്ടി പീഡനത്തിന് ഇരയായെന്ന് മെഡിക്കൽ പരിശോധനയില്‍ വ്യക്തമായി. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് വണ്ടിപ്പെരിയാർ സ്വദേശി അർജുനാണ് കൃത്യം ചെയ്തതെന്ന് പൊലീസ് കണ്ടെത്തിയത്.
എന്നാൽ കേസിൽ തെളിവുകളും അഭാവത്തിൽ പ്രതി അര്‍ജുനെ കോടതി വെറുതെ വിടുകയായിരുന്നു. അർജുനെതിരെ പൊലീസ് ചുമത്തിയ ബലാത്സംഗം, കൊലപാതകം ഉൾപ്പടെ ഒരു കുറ്റവും പ്രോസിക്യൂഷന് കോടതിയില്‍ തെളിയിക്കാനായില്ല.തുടർന്ന് ഹൈക്കോടതിയെ സമീപിക്കാനുള്ള നീക്കത്തിലായിരുന്നു പെൺകുട്ടിയുടെ കുടുംബം. ഇതിനായി മുഖ്യമന്ത്രിയുമായി കുടുംബം കൂടികാഴ്ച്ച നടത്തിയിരുന്നു.