പാര്‍ലമെന്റ് ശീതകാല സമ്മേളനത്തിന് തുടക്കം; മോദി വിളികളുമായി ബി.ജെ.പി; കേരളത്തിന് പ്രത്യേക ഇളവില്ലെന്ന് ധനമന്ത്രി

പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിന് തുടക്കം. പ്രതിപക്ഷ പ്രതിഷേധത്തോടെയായിരുന്നു സമ്മേളനം ആരംഭിച്ചത്.

author-image
Web Desk
New Update
പാര്‍ലമെന്റ് ശീതകാല സമ്മേളനത്തിന് തുടക്കം; മോദി വിളികളുമായി ബി.ജെ.പി; കേരളത്തിന് പ്രത്യേക ഇളവില്ലെന്ന് ധനമന്ത്രി

ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിന് തുടക്കം. പ്രതിപക്ഷ പ്രതിഷേധത്തോടെയായിരുന്നു സമ്മേളനം ആരംഭിച്ചത്. പ്ലക്കാര്‍ഡുകളുമായി സഭയിലെത്തിയ ബി.എസ്.പി എം.പി ഡാനിഷ് അലിയാണ് പ്രതിഷേധങ്ങള്‍ക്ക് തുടക്കമിട്ടത്. സഭയ്ക്കകത്ത് മുദ്രാവാക്യം വിളിക്കാന്‍ തുടങ്ങിയ ഡാനിഷ് അലിയോട് സഭയില്‍ നിന്ന് പുറത്ത് പോകാന്‍ സ്പീക്കര്‍ ഓം ബിര്‍ള ആവശ്യപ്പെട്ടു. തുടര്‍ന്ന് നടന്ന ബഹളത്തെ തുടര്‍ന്ന് സ്പീക്കര്‍ സഭ 12 മണി വരെ സഭ നിര്‍ത്തി വച്ചു. 12 മണിക്ക് സഭ വീണ്ടും സമ്മേളിച്ചപ്പോള്‍ പ്രതിപക്ഷം ഖണ്ഡന ഉപക്ഷേപം കൊണ്ടുവന്നെങ്കിലും സ്പീക്കര്‍ അനുമതി നല്‍കിയില്ല. തുടര്‍ന്ന് സീറോ അവര്‍ തടസ്സമില്ലാതെ നടന്നു.

മൂന്നാമതും മോദി വിളികളുമായി ബി.ജെ.പി

ലോകസഭയില്‍ രാവിലെ തന്നെ ബി.ജെ.പി അംഗങ്ങള്‍ മോദി വിളികളുമായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ എതിരേറ്റത്. മൂന്നാം വട്ടവും മോദി, വീണ്ടും വീണ്ടും മോദിയെന്ന് ഉറക്കെ ബി.ജെ.പി അംഗങ്ങള്‍ വിളിച്ചു പറയുന്നുണ്ടായിരുന്നു. ഇതിനെതിരെ പ്രതിപക്ഷ അംഗങ്ങളും ബഹളം വച്ചു.
മഹുവ മൊയ്ത്രക്കെതിരായ എത്തിക്‌സ് കമ്മിറ്റി റിപ്പോര്‍ട്ട് തിങ്കളാഴ്ച സഭയുടെ പരിഗണനയ്ക്ക് വന്നില്ല. ആദ്യ ദിനത്തിലെ അജണ്ടയില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും റിപ്പോര്‍ട്ട് മേശപ്പുറത്ത് വച്ചില്ല.
ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക സുരക്ഷ സംഹിത, ഭാരതീയ സാക്ഷ്യ അധിനിയമം രാജ്യസഭയില്‍ അവതരിപ്പിച്ചു.

വായ്പ പരിധിയില്‍ കേരളത്തിന് ഇളവില്ലെന്ന് കേന്ദ്രം

സംസ്ഥാനത്തിനുള്ള വായ്പ പരിധി ഉയര്‍ത്തണമെന്ന ആവശ്യത്തില്‍ സംസ്ഥാനങ്ങള്‍ക്കുള്ള പൊതു മാനദണ്ഡത്തില്‍ ഇളവ് നല്‍കാന്‍ കഴിയില്ലെന്ന് കേന്ദ്ര ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമന്‍ ലോകസഭയില്‍ വ്യക്തമാക്കി. എന്‍.കെ.പ്രേമചന്ദ്രന്‍ എം.പിയുടെ ചോദ്യത്തിനുള്ള മറുപടിയിലാണ് ധനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കേരളം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനങ്ങളുടെ വായ്പാ പരിധിയില്‍ ഇളവ് അനുവദിക്കുന്നത് കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കുമോയെന്നായിരുന്നു എന്‍.കെ. പ്രേമചന്ദ്രന്‍ എം.പിയുടെ ചോദ്യം. ഇക്കാര്യം പരിഗണനയിലില്ലെന്ന് കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമന്‍ മറുപടിയില്‍ വ്യക്തമാക്കി.

സംസ്ഥാന സര്‍ക്കാരുകളുടെ വായ്പ പരിധി നിശ്ചയിക്കുന്നതിന് ഭരണഘടനയനുസരിച്ചും സാമ്പത്തിക കമ്മീഷന്റെ മാര്‍ഗ്ഗരേഖയനുസരിച്ചും ഒരു പൊതുമാനണ്ഡമുണ്ട്. നിലവില്‍ കേരള സര്‍ക്കാരിന്റെ വായ്പ പരിധി 47,762.58 കോടി രൂപയാണ്. ഇതില്‍ ഓപ്പണ്‍ മാര്‍ക്കറ്റിംഗ് ബോറോവിംഗ് പ്രകാരമുള്ള പരിധി 29, 136.71 കോടി രൂപയാണ്. ഇതനുസരിച്ച് 23,852 കോടി രൂപ വായ്പ എടുക്കുന്നതിന് അനുമതി നല്‍കിയിട്ടുണ്ട്. ധനമന്ത്രി വ്യക്തമാക്കി.

 

india narendra modi winter session of parliament