ജീപ്പിന്റെ ബോണറ്റില്‍ തലയിടിപ്പിച്ചു; കരണത്തടിച്ചു; സത്യം പറഞ്ഞത് സിസിടിവി മാത്രം! യുവാവിനോട് പൊലീസിന്റെ ക്രൂരത

രാത്രിയില്‍ റോഡില്‍ അക്രമം നടക്കുന്നത് കണ്‍ട്രോള്‍ റൂമില്‍ വിളിച്ചുപറഞ്ഞ യുവാവിനെ പൊലീസ് അതിക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. തിരുവനന്തപുരം വഞ്ചിയൂര്‍ സ്റ്റേഷനിലെ പൊലീസുകാരനാണ് മര്‍ദ്ദിച്ചത്.

author-image
Web Desk
New Update
ജീപ്പിന്റെ ബോണറ്റില്‍ തലയിടിപ്പിച്ചു; കരണത്തടിച്ചു; സത്യം പറഞ്ഞത് സിസിടിവി മാത്രം! യുവാവിനോട് പൊലീസിന്റെ ക്രൂരത

തിരുവനന്തപുരം: രാത്രിയില്‍ റോഡില്‍ അക്രമം നടക്കുന്നത് കണ്‍ട്രോള്‍ റൂമില്‍ വിളിച്ചുപറഞ്ഞ യുവാവിനെ പൊലീസ് അതിക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. തിരുവനന്തപുരം വഞ്ചിയൂര്‍ സ്റ്റേഷനിലെ പൊലീസുകാരനാണ് മര്‍ദ്ദിച്ചത്. ഈഞ്ചയ്ക്കലുള്ള സ്വകാര്യ ആശുപത്രിയിലെ നഴ്‌സിംഗ് അസിസ്റ്റന്റ് കൊല്ലം കൊട്ടിയം സ്വദേശി സാനിഷിനാണ് അതിക്രൂരമായ മര്‍ദ്ദനമേറ്റത്. സംഭവത്തില്‍ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ അനീഷിനെ കമ്മിഷണര്‍ സി നാഗരാജു സസ്‌പെന്‍ഡ് ചെയ്തു.

തിങ്കളാഴ്ച രാത്രിയാണ് സംഭവം. രാത്രി പത്തരയോടെ ഭക്ഷണം വാങ്ങി മടങ്ങുമ്പോഴാണ് കവറടി ജംഗ്ഷനില്‍ ഒരാള്‍ മറ്റൊരാളെ മര്‍ദ്ദിക്കുന്നത് കണ്ടത്. യുവാവ് ഉടന്‍ 100 വിളിച്ച് സംഭവം പറഞ്ഞ ശേഷം റൂമിലേക്ക് പോയി.

രാത്രി 12 മണിയോടെ വഞ്ചിയൂര്‍ സ്‌റ്റേഷനിലെ ഗ്രേഡ് എസ് ഐ ഫോണില്‍ വിളിച്ച് കവറടി ജംഗ്ഷനില്‍ എത്താന്‍ ആവശ്യപ്പെട്ടു. യുവാവ് സ്ഥലത്തെത്തിയപ്പോള്‍ അവിടെ മൂന്ന് പൊലീസുകാര്‍ ഉണ്ടായിരുന്നു.

ഗ്രേഡ് എസ്‌ഐയും ഡ്രൈവറും മാന്യമായാണ് സംസാരിച്ചത്. ഇതിനിടെ ഇവര്‍ക്കൊപ്പമുണ്ടായിരുന്ന പൊലീസുകാരന്‍ മോശമായി പെരുമാറാന്‍ തുടങ്ങി. പൊലീസുകാരന്‍ പറയുന്നത് ശ്രദ്ധിക്കാതെ യുവാവ് ഗ്രേഡ് എസ് ഐയോട് സംസാരിച്ചു. തുടര്‍ന്ന് പൊലീസുകാരന്‍ യുവാവിനെ അസഭ്യം പറഞ്ഞു. ഇത് ചോദ്യം ചെ്തതോടെ പൊലീസുകാരന്‍ തല പിടിച്ച് ജീപ്പിന്റെ ബോണറ്റില്‍ ഇടിക്കുകയും കഴുത്തിന് കുത്തിപ്പിടിച്ച ശേഷം കരണത്തടിക്കുകയും ചെയ്തു.

അടിയേറ്റ് തറയില്‍ വീണ യുവാവിനെ ഗ്രേഡ് എസ്‌ഐ ആണ് പിടിച്ചെഴുന്നേല്‍പ്പിച്ചത്. പരിക്കേറ്റ യുവാവ് ആശുപത്രിയില്‍ പോയ ശേഷം പരാതി നല്‍കാന്‍ വഞ്ചിയൂര്‍ സ്റ്റേഷനില്‍ എത്തി. ഈ സമയം അവിടെ ഉണ്ടായിരുന്ന പൊലീസുകാരന്‍ അസഭ്യം പറഞ്ഞ് പുറത്താക്കി. തുടര്‍ന്ന് കമ്മിഷണര്‍ ഓഫീസില്‍ എത്തി പരാതി നല്‍കുകയായിരുന്നു.

അതിനിടെ, മര്‍ദ്ദിച്ചിട്ടില്ലെന്ന് പറഞ്ഞ് യുവാവിന്റെ പരാതി ഒതുക്കാന്‍ ശ്രമം നടത്തി. കമ്മിഷണര്‍ ഓഫീസിലെ ഉദ്യോഗസ്ഥനാണ് സംഭവത്തില്‍ പ്രാഥമിക അന്വേഷണം നടത്തിയത്. മറ്റു പൊലീസുകാരും മര്‍ദ്ദിച്ചിട്ടില്ലെന്നാണ് അറിയിച്ചത്. എന്നാല്‍, സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ പൊലീസുകാരന്‍ പ്രതിക്കൂട്ടിലായി. തുടര്‍ന്നാണ് പൊലീസുകാരനെതിരെ നടപടി സ്വീകരിച്ചത്.

 

police kerala police Thiruvananthapuram kerala news