യൂത്ത് കോണ്‍ഗ്രസ് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസ്; അന്വേഷണം ക്രൈംബ്രാഞ്ചിന് വിടണമെന്ന് പൊലീസ്

യൂത്ത് കോണ്‍ഗ്രസ് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന് വിടണമെന്ന് ആവശ്യപ്പെട്ട് പൊലീസ്. അന്വേഷണ സംഘം എ.ഡി.ജി.പിക്ക് നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.

author-image
anu
New Update
യൂത്ത് കോണ്‍ഗ്രസ് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസ്; അന്വേഷണം ക്രൈംബ്രാഞ്ചിന് വിടണമെന്ന് പൊലീസ്

 

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന് വിടണമെന്ന് ആവശ്യപ്പെട്ട് പൊലീസ്. അന്വേഷണ സംഘം എ.ഡി.ജി.പിക്ക് നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. അന്വേഷണം ഏകോപിപ്പിക്കാന്‍ പരിമിതിയുണ്ട്. വിശദ അന്വേഷണം അനിവാര്യമാണ്. സംസ്ഥാനത്ത് വ്യാപകമായി വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് തയ്യാറാക്കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നിലവില്‍ ഡി.സി.പി നിധിന്‍ രാജിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

സംസ്ഥാനം മുഴുവന്‍ അന്വേഷിക്കാന്‍ കഴിയുന്ന ക്രൈം ബ്രാഞ്ച് തന്നെ ഇതിനായി വേണമെന്നാണ് അന്വേഷണ സംഘം നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. റിപ്പോര്‍ട്ട് എ.ഡി.ജി.പി സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറും. തുടര്‍ന്നായിരിക്കും തീരുമാനം. പത്തനംതിട്ടയിലെ അടൂര്‍ കേന്ദ്രീകരിച്ച് നടന്ന തട്ടിപ്പാണ് ഇതെന്നാണ് ആദ്യഘട്ടത്തിലെ കണ്ടെത്തല്‍. എന്നാല്‍ പിന്നീട് ഇതിന്റെ ഉത്ഭവം കാസര്‍കോട്ട് നിന്നാണെന്ന് കണ്ടെത്തി. കൂടുതല്‍ ജില്ലകളില്‍ തട്ടിപ്പുകള്‍ നടന്നതായി പിന്നീട് തെളിഞ്ഞു. ഇതോടെയാണ് അന്വേഷണത്തിന് ഇപ്പോഴത്തെ സംഘത്തിന് പരിമിതികളുണ്ടെന്ന നിഗമനത്തിലേക്ക് എത്തിയത്.

മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറെ പരാതിക്കാരനാക്കിയും പൊലീസ് ഇതിനിടെ കേസെടുത്തിരുന്നു. ആറ് മാസത്തോളം സംസ്ഥാനത്തുടനീളം വ്യാജ കാര്‍ഡ് നിര്‍മാണം നടന്നിട്ടുണ്ടെന്നാണ് പൊലീസ് കണ്ടെത്തല്‍. വ്യാജ കാര്‍ഡ് നിര്‍മിച്ച് സംസ്ഥാന വ്യാപക തട്ടിപ്പ് നടന്നെന്ന നിഗമനത്തിലേക്ക് തെരഞ്ഞെടുപ്പ് ഓഫീസര്‍ എത്തിയിരുന്നു. തുടര്‍ന്ന് വിശദമായ അന്വേഷണം വേണമെന്ന് പൊലീസിനോട് നിര്‍ദേശിക്കുകയും ചെയ്തു. ആറ് പേരെ ഇതിനോടകം പ്രതി ചേര്‍ത്തിട്ടുണ്ടെങ്കിലും കൂടുതലാളുകള്‍ പ്രതികളാകുമെന്നാണ് പൊലീസ് പറയുന്നത്.

Latest News kerala news