ധ്രുവിക് ജോഷിക്ക് 19 വയസായിരിക്കുമ്പോളാണ് 2011 ൽ അന്നത്തെ മൊട്ടേര സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യ - ഓസ്ട്രേലിയ ഏകദിന ക്രിക്കറ്റ് ലോകകപ്പ് ക്വാർട്ടർ ഫൈനൽ നടന്നത്. 12 വർഷത്തിനിപ്പുറം മറ്റൊരു ഏകദിന ക്രിക്കറ്റ് ലോകകപ്പിന് അഹമ്മദാബാദ് വേദിയാകുമ്പോൾ സ്റ്റേഡിയത്തിലേക്ക് കാണികളെ എത്തിക്കുന്ന ടാക്സി ഡ്രൈവറാണ് ധ്രുവക്“അന്ന് ഞാൻ കോളജിൽ പഠിക്കുകയായിരുന്നു. ടിക്കറ്റിനായി സ്റ്റേഡിയത്തിൽ ഓടിയെത്തിയ പോഴേക്കും എല്ലാം വിറ്റു കഴിഞ്ഞിരുന്നു.
പക്ഷേ, മത്സരത്തിന്റെ തലേദിവസം ഒരു കോൾ വന്നു. നഗരത്തിൽ ട്യൂഷൻ സെന്റർ നടത്തുന്ന ചേട്ടനാണ് വിളിച്ചത്. ചേട്ടന്റെ ട്യൂഷൻ സെന്ററിൽ പഠിക്കുന്ന കുട്ടിയുടെ അമ്മ സ്റ്റേഡിയത്തിലെ ജീവനക്കാരിയാണന്നും അവരുടെ കയ്യിൽ ടിക്കറ്റു ഉണ്ടെന്നും പറഞ്ഞു. ഉടനെ അവരുടെ വീട് കണ്ടുപിടിച്ച് ടിക്കറ്റ് വാങ്ങി. 100 രൂപയായിരുന്നു ടിക്കറ്റിന് " ധ്രുവിക് പറയുന്നു.
പിന്നീട് ഇവിടെ നടന്ന എല്ലാ രാജ്യാന്തര ക്രിക്കറ്റ് മത്സരങ്ങളും ഐപിഎൽ മത്സരങ്ങളും ധ്രുവിക് നേരിൽ കണ്ടിട്ടുണ്ട്. പക്ഷേ, ഇത്തവണത്തെ ലോകകപ്പ് മത്സരം കാണാൻ ധ്രുവിക്കിനു സാധിക്കില്ല. കുറെ അന്വേഷിച്ചിട്ടും ടിക്ക്റ്റ് ലഭ്യമായില്ല . 2000 രൂപയുടെ ടിക്കറ്റിന് കരിഞ്ചന്തയിൽ 40,000- 50,000 രൂപയാണ് ചോദിക്കുന്നത്.
ഒരു മാസം മുഴുവൻ ടാക്സി ഓടിച്ചാൽ പോലും അത്ര വരുമാനം കിട്ടില്ല. അന്ന് ആദ്യമായി ഇന്ത്യയുടെ ക്രിക്കറ്റ് മത്സരം കണ്ടപ്പോഴുണ്ടായ അനുഭവം ഒരിക്കലും മറക്കില്ല. ധ്രുവിക് പറഞ്ഞു.