വിറപ്പിച്ചു കീഴടങ്ങി; ബ്രേസ്‌വെല്ലിന്റെ വെല്ലുവിളി അതിജീവിച്ച് ഇന്ത്യ; 12 റണ്‍സ് ജയം

ഇന്ത്യ ഉയര്‍ത്തിയ 350 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന കീവീസ് പൊരുതിത്തോറ്റു.

author-image
Shyma Mohan
New Update
വിറപ്പിച്ചു കീഴടങ്ങി; ബ്രേസ്‌വെല്ലിന്റെ വെല്ലുവിളി അതിജീവിച്ച് ഇന്ത്യ; 12 റണ്‍സ് ജയം

 

ഹൈദരാബാദ്: അവസാനം വരെയും പോരാടിയ ന്യൂസിലാന്‍ഡിന് ഒടുവില്‍ 12 റണ്‍സിന്റെ തോല്‍വി. ഇന്ത്യ ഉയര്‍ത്തിയ 350 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന കീവീസ് പൊരുതിത്തോറ്റു. അപ്രാപ്യമെന്ന് തോന്നിച്ച വിജയലക്ഷ്യത്തിലേക്ക് അനായാസം ബാറ്റ് വീശിയ ബ്രേസ്‌വെല്‍ അക്ഷരാര്‍ത്ഥത്തില്‍ ഇന്ത്യയെ വിറപ്പിച്ചു.

78 പന്തില്‍ 140 റണ്‍സ് നേടിയ മൈക്കല്‍ ബ്രേസ്‌വെല്ലിന്റെ മുന്നില്‍ അവസാന നിമിഷം വരെ വിറച്ച ഇന്ത്യ നാല് പന്ത് ബാക്കിനില്‍ക്കേ 12 റണ്‍സിന്റെ ജയം സ്വന്തമാക്കി.

കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റിംഗിന് ഇറങ്ങിയ ന്യൂസിലന്‍ഡിന് ഇന്നിംഗ്സിലെ ആറാം ഓവറില്‍ മുഹമ്മദ് സിറാജ് ആദ്യ പ്രഹരം നല്‍കി. 16 പന്തില്‍ 10 റണ്‍സെടുത്ത ദേവോണ്‍ കോണ്‍വേയെ കുല്‍ദീപ് യാദവ് പിടിച്ച് പുറത്താക്കുകയായിരുന്നു. സഹ ഓപ്പണര്‍ ഫിന്‍ അലന്റെ പോരാട്ടം അര്‍ധസെഞ്ചുറിയിലേക്ക് എത്തിയില്ല. 39 പന്തില്‍ 40 റണ്‍സെടുത്ത അലനെ ഷര്‍ദ്ദുല്‍ ഠാക്കൂറാണ് മടക്കിയത്. പകരക്കാരന്‍ ഫീല്‍ഡര്‍ ഷഹ്ബാസ് അഹമ്മദിനാണ് ക്യാച്ച്. പിന്നാലെ ഹെന്റി നിക്കോള്‍സ് 18, ഡാരില്‍ മിച്ചല്‍ 9 എന്നിവരെ മടക്കി കുല്‍ദീപ് യാദവ് സന്ദര്‍ശകര്‍ക്ക് ഇരട്ട പ്രഹരം നല്‍കി. അഞ്ചാമനായി ഇറങ്ങിയ ഗ്ലെന്‍ ഫിലിപ്സിനെ 11 റണ്‍സില്‍ നില്‍ക്കേ മുഹമ്മദ് ഷമി ബൗള്‍ഡാക്കുകയായിരുന്നു. 46 പന്തില്‍ 24 റണ്‍സെടുത്ത ടോം ലാഥമിനെ സിറാജ് 29ാം ഓവറില്‍ പുറത്താക്കിയതോടെ കിവികള്‍ 131-6 എന്ന നിലയില്‍ തകര്‍ന്നു.

എന്നാല്‍ ഏഴാം വിക്കറ്റില്‍ മൈക്കല്‍ ബ്രേസ്‌വെല്ലും മിച്ചല്‍ സാന്റ്‌നറും ഇന്ത്യക്ക് കനത്ത വെല്ലുവിളിയുയര്‍ത്തി. 41ാം ഓവറില്‍ ഇരുവരും 250 കടത്തി. തകര്‍ത്തടിച്ച ബ്രേസ്വെല്‍ ഷമി എറിഞ്ഞ 43ാം ഓവറിലെ രണ്ടാം പന്ത് സിക്സര്‍ പറത്തി സെഞ്ചുറി തികച്ചു. 57 പന്തിലാണ് താരത്തിന്റെ നൂറ് റണ്‍സ് പിറന്നത്. 46ാം ഓവറില്‍ സിറാജാണ് 162 റണ്‍സ് നീണ്ട ഏഴാം വിക്കറ്റ് കൂട്ടുകെട്ട് പൊളിച്ചത്. 45 പന്തില്‍ 57 റണ്‍സുമായി സാന്റ്നര്‍ സൂര്യയുടെ ക്യാച്ചില്‍ മടങ്ങി. തൊട്ടടുത്ത പന്തില്‍ ഹെന്റി ഷിപ്‌ലിയെ സിറാജ് ഗോള്‍ഡന്‍ ഡക്കാക്കി. എന്നാല്‍ അടിനിര്‍ത്താന്‍ ബ്രേസ്‌വെല്‍ തയ്യാറായില്ല. പാണ്ഡ്യയുടെ 49-ാം ഓവറില്‍ ലോക്കീ ഫെര്‍ഗ്യൂസന്‍ 8 റണ്‍സില്‍ നില്‍ക്കേ ഗില്ലിന്റെ ക്യാച്ചില്‍ പുറത്തായി. ഷര്‍ദുല്‍ പന്തെടുത്ത അവസാന ഓവറിലെ 20 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് സിക്സോടെ തുടങ്ങിയെങ്കിലും രണ്ടാം പന്തില്‍ ബ്രേസ്‌വെല്‍ വീണതോടെ കിവീസ് പോരാട്ടം അവസാനിച്ചു.

ഇന്ത്യക്കായി മുഹമ്മദ് സിറാജ് 4 വിക്കറ്റ് വീഴ്ത്തി. കുല്‍ദീപ് യാദവ്, ശര്‍ദുല്‍ താക്കൂര്‍ രണ്ട് വിക്കറ്റ് വീതവും മുഹമ്മദ് ഷമി ഒരു വിക്കറ്റും വീഴ്ത്തി.

നേരത്തെ ഗില്‍ കളം നിറഞ്ഞാടിയ മത്സരത്തില്‍ ഇന്ത്യ 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 349 റണ്‍സാണ് അടിച്ചെടുത്തത്. 145 പന്തിലായിരുന്നു ഗില്ലിന്റെ ഇരട്ട സെഞ്ചുറി. ഓപ്പണറായി ഇറങ്ങിയ ഗില്‍ 48.2 ഓവറും ക്രീസില്‍ നിന്ന ശേഷം 149 പന്തില്‍ 208 റണ്‍സെടുത്താണ് മടങ്ങിയത്. അവസാന ഓവറിലെ രണ്ടാം പന്തില്‍ ഗ്ലെന്‍ ഫിലിപ്സിന്റെ പറക്കും ക്യാച്ചിലായിരുന്നു ഗില്ലിന്റെ മടക്കം.

മികച്ച തുടക്കമാണ് ഹൈദരാബാദില്‍ രോഹിത് ശര്‍മ്മയും ശുഭ്മാന്‍ ഗില്ലും ഇന്ത്യക്ക് നല്‍കിയത്. ഇരുവരും ഒന്നാം വിക്കറ്റില്‍ 12.1 ഓവറില്‍ 60 റണ്‍സ് ചേര്‍ത്തു. രോഹിത് ആയിരുന്നു തുടക്കത്തില്‍ കൂടുതല്‍ ആക്രമിച്ചു കളിച്ചത്. 38 പന്തില്‍ 34 റണ്‍സെടുത്ത രോഹിത്തിനെ ടിക്‌നറുടെ പന്തില്‍ ഡാരില്‍ മിച്ചലിന്റെ കൈകളിലെത്തിച്ചു. നാലു ഫോറും രണ്ട് സിക്‌സും അടങ്ങുന്നതായിരുന്നു രോഹിത്തിന്റെ ഇന്നിംഗ്‌സ്.

മനോഹരമായ കവര്‍ ഡ്രൈവിലൂടെ ബൗണ്ടറി നേടി തുടങ്ങി വിരാട് കോഹ്‌ലി പ്രതീക്ഷ നല്‍കിയെങ്കിലും ഇന്നിംഗ്‌സ് അധികം നീണ്ടില്ല. 10 പന്തില്‍ എട്ട് റണ്‍സെടുത്ത കോഹ്‌ലിയെ മിച്ചല്‍ സാന്റ്‌നറുടെ സ്പിന്‍ ചതിച്ചു. സാന്റ്‌നറെ ബാക്ക് ഫൂട്ടിലിറങ്ങി പ്രതിരോധിച്ച കോലിയുടെ ഓഫ് സ്റ്റംപിളകി. രണ്ടാം വിക്കറ്റ് നഷ്ടമാവുമ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡില്‍ 88 റണ്‍സെ ഉണ്ടായിരുന്നുള്ളു. അവസാനം കളിച്ച മത്സരത്തില്‍ അതിവേഗ ഡബിള്‍ സെഞ്ചുറി നേടിയതിന്റെ തിളക്കത്തല്‍ നാലാം നമ്പറിലിറങ്ങിയ ഇഷാന്‍ കിഷനും ക്രീസില്‍ അധികനേരം പിടിച്ചു നില്‍ക്കാനായില്ല. ഗില്ലിനൊപ്പം ഇന്ത്യയെ 100 കടത്തിയെങ്കിലും ലോക്കി ഫോര്‍ഗൂസന്റെ പന്തില്‍ ടോം ലാഥമിന് ക്യാച്ച് നല്‍കി കിഷനും അഞ്ച് റണ്‍സെടുത്ത് മടങ്ങി.

അഞ്ചാമനായി ഇറങ്ങിയ സൂര്യകുമാര്‍ യാദവ് ഗില്ലിനൊപ്പം ചേര്‍ന്ന് ഇന്ത്യന്‍ സ്‌കോര്‍ ഉയര്‍ത്തി. മിച്ചലിന്റെ പന്തില്‍ സൂര്യ പുറത്താകുമ്പോള്‍ 31 റണ്‍സായിരുന്നു സമ്പാദ്യം. ഇരുവരും ചേര്‍ന്ന് കൂട്ടുകെട്ട് 65 റണ്‍സ് നേടി. സൂര്യകുമാര്‍ യാദവ് 26 പന്തില്‍ 31 റണ്‍സ് നേടി.

38 പന്തില്‍ 28 റണ്‍സെടുത്ത ഹാര്‍ദിക് പാണ്ഡ്യ, ഡാരില്‍ മിച്ചലിന്റെ 40ാം ഓവറിലെ നാലാം പന്തില്‍ മൂന്നാം അംപയറുടെ വിവാദ തീരുമാനത്തില്‍ പുറത്തായത് തിരിച്ചടിയായി. 40 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ 251-5 എന്ന നിലയിലായിരുന്നു ഇന്ത്യ. അടി തുടര്‍ന്ന ഗില്‍ 43ാം ഓവറില്‍ 122 ബോളില്‍ സിക്സോടെ 150 തികച്ചു. പിന്നാലെ വാഷിംഗ്ടണ്‍ സുന്ദര്‍ 12 റണ്‍സിന് പുറത്തായെങ്കിലും ഇന്ത്യ 46ാം ഓവറില്‍ 300 കടന്നു. വാഷിംഗ്ടണ്‍ സുന്ദറും(14 പന്തില്‍ 12), ഷര്‍ദ്ദുല്‍ ഠാക്കൂറും(4 പന്തില്‍ 3) പുറത്തായെങ്കിലും 49-ാം ഓവറിലെ ആദ്യ മൂന്ന് പന്തുകളിലും സിക്സുകളുമായി ഗില്‍ തന്റെ കന്നി ഇരട്ട സെഞ്ചുറി തികച്ചു.

കിവീസിനായി ഷിപ്‌ലി, മിച്ചല്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും പെര്‍ഗൂസനും ടിക്‌നറും സാന്റ്‌നറും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

India vs New Zealand ODI