ഐസിസി ട്വിന്റി20 ടീമിനെ പ്രഖ്യാപിച്ചു; ബ്ടലറുടെ നായകത്വത്തില്‍ ഇന്ത്യക്ക് ആധിപത്യം; ഓസീസ് താരങ്ങളില്ല

ഇംഗ്ലണ്ട് നായകന്‍ ജോസ് ബട്ലര്‍ നായകനാകുന്ന ഐസിസി ട്വിന്റി20 ടീമില്‍ മൂന്ന് ഇന്ത്യന്‍ താരങ്ങള്‍ ഇടം നേടി.

author-image
Shyma Mohan
New Update
ഐസിസി ട്വിന്റി20 ടീമിനെ പ്രഖ്യാപിച്ചു; ബ്ടലറുടെ നായകത്വത്തില്‍ ഇന്ത്യക്ക് ആധിപത്യം; ഓസീസ് താരങ്ങളില്ല

ദുബായ്: 2022ലെ ഏറ്റവും മികച്ച ടി20 ഇലവനെ തിരഞ്ഞെടുത്ത് ഐസിസി. ഇംഗ്ലണ്ട് നായകന്‍ ജോസ് ബട്ലര്‍ നായകനാകുന്ന ഐസിസി ട്വിന്റി20 ടീമില്‍ മൂന്ന് ഇന്ത്യന്‍ താരങ്ങള്‍ ഇടം നേടി.

പാക്കിസ്ഥാനില്‍ നിന്ന് രണ്ട് താരങ്ങള്‍ ടീമിലെത്തിയപ്പോള്‍ ഓസ്‌ട്രേലിയയില്‍ നിന്നും വെസ്റ്റ് ഇന്‍ഡീസില്‍ നിന്നും ഒറ്റ താരം പോലും ഐസിസി ടീമില്‍ ഇടം നേടിയില്ലെന്നതും ശ്രദ്ധേയമായി. ലോക ചാമ്പ്യന്‍മാരായ ഇംഗ്ലണ്ട് ടീമില്‍ നിന്ന് രണ്ട് കളിക്കാര്‍ മാത്രമാണ് ഐസിസി ഇലവനിലുള്ളത്.

ഇന്ത്യയില്‍ നിന്ന് മൂന്ന് പാക്കിസ്ഥാനില്‍ നിന്ന് രണ്ട്, ശ്രീലങ്ക, സിംബാബ്വെ, ന്യൂസിലന്‍ഡ്, അയര്‍ലന്‍ഡ് ടീമുകളില്‍ നിന്ന് ഓരോരുത്തര്‍ വീതവും ടീമിലെത്തി. ഇംഗ്ലണ്ടിന് ട്വിന്റി20 ലോകകപ്പ് സമ്മാനിച്ച ബട്ലറാണ് ടീമിന്റെ നായകനും ഓപ്പണറും വിക്കറ്റ് കീപ്പറും. പാക്കിസ്ഥാന്‍ വിക്കറ്റ് കീപ്പര്‍ മുഹമ്മദ് റിസ്വാനാണ് ബട്ലറുടെ സഹ ഓപ്പണര്‍. ബാറ്റിംഗ് നിരയില്‍ മൂന്നും നാലും സ്ഥാനങ്ങളില്‍ ഇന്ത്യന്‍ താരങ്ങളാണ്. മൂന്നാം നമ്പറില്‍ വിരാട് കോഹ്‌ലിയും നാലാം നമ്പറില്‍ സൂര്യകുമാര്‍ യാദവും. ന്യൂസിലന്‍ഡിന്റ ഗ്ലെന്‍ ഫിലിപ്‌സ്, സിംബാബ്വെയുടെ സിക്കന്ദര്‍ റാസ എന്നിവരടങ്ങുന്ന ബാറ്റിംഗ് നിരയില്‍ ഇന്ത്യയുടെ ഹാര്‍ദ്ദിക് പാണ്ഡ്യയും ഇംഗ്ലണ്ടിന്റെ സാം കറനുമാണ് പേസ് ഓള്‍ റൗണ്ടര്‍മാര്‍.

ശ്രീലങ്കന്‍ സ്പിന്നര്‍ വാനിന്ദു ഹസരങ്ക സ്പിന്‍ ഓള്‍ റൗണ്ടറാവുമ്പോള്‍ പാക്കിസ്ഥാന്റെ ഹാരിസ് റൗഫും അയര്‍ലന്‍ഡ് പേസര്‍ ജോഷ് ലിറ്റിലും ടീമില്‍ ഇടം നേടി. റിസ്വാനൊപ്പം കഴിഞ്ഞ വര്‍ഷം മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും പാക്കിസ്ഥാന്‍ നായകന്‍ ബാബര്‍ അസമിന് അവസാന 11ല്‍ ഇടം നേടാനായില്ല.

കഴിഞ്ഞ വര്‍ഷം ബട്ലര്‍ 15 മത്സരങ്ങളില്‍ നിന്ന് 160.41 ബാറ്റിംഗ് ശരാശരിയില്‍ 462 റണ്‍സടിച്ചു. മുഹമ്മദ് റിസ്വാനാകാട്ടെ കഴിഞ്ഞവര്‍ഷം 992 റണ്‍സടിച്ച് റണ്‍വേട്ടയില്‍ രണ്ടാമതെത്തിയപ്പോള്‍ വിരാട് കോഹ്‌ലി 276 റണ്‍സുമായി ടി20 ലോകകപ്പിലെ ടോപ് സ്‌കോററായി. കഴിഞ്ഞ വര്‍ഷം ടി20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സടിച്ച ബാറ്ററാണ് 187.43 ബാറ്റിംഗ് ശരാശരിയില്‍ 1164 റണ്‍സടിച്ച സൂര്യകുമാര്‍. ഗ്ലെന്‍ ഫിലിപ്‌സാകട്ടെ 21 മത്സരങ്ങളില്‍ 156.33 ബാറ്റിംഗ് ശരാശരിയില്‍ 716 റണ്‍സടിച്ചാണ് ഐസിസി ടീമിലെത്തിയത്. സിംബാബ്വെക്കായി ബാറ്റുകൊണ്ടും ബോളുകൊണ്ടും തിളങ്ങിയ സിക്കന്ദര്‍ റാസ 735 റണ്‍സും 25 വിക്കറ്റും നേടി. കഴിഞ്ഞ വര്‍ഷം 607 റണ്‍സും 20 വിക്കറ്റും നേടിയാണ് ഹാര്‍ദ്ദിക് പാണ്ഡ്യ ബാറ്റിംഗ് ഓള്‍ റൗണ്ടറായി ടീമിലെത്തിയത്.

 

 

ICC Mens T20I Team