സ്പിന്നര്‍മാര്‍ തിളങ്ങി: ഇന്ത്യക്കെതിരെ കീവീസ് 21 റണ്‍സ് ജയം

സന്ദര്‍ശകര്‍ ഉയര്‍ത്തിയ 177 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്ക് 9 വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.

author-image
Shyma Mohan
New Update
സ്പിന്നര്‍മാര്‍ തിളങ്ങി: ഇന്ത്യക്കെതിരെ കീവീസ് 21 റണ്‍സ് ജയം

റാഞ്ചി: ആദ്യ ട്വിന്റി20 മത്സരത്തില്‍ ഇന്ത്യയെ 21 റണ്‍സിന് കീഴ്‌പ്പെടുത്തി ന്യൂസിലാന്‍ഡ്. സന്ദര്‍ശകര്‍ ഉയര്‍ത്തിയ 177 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്ക് 9 വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. ജയത്തോടെ മൂന്ന് മത്സരങ്ങളുള്ള പരമ്പരയില്‍ ന്യൂസിലാന്‍ഡ് 1-0ന് മുന്നിലെത്തി.

28 പന്തില്‍ മൂന്ന് സിക്‌സറും അഞ്ച് ഫോറും അടക്കം 50 റണ്‍സെടുത്ത് വാഷിംഗ്ടണ്‍ സുന്ദറും 34 പന്തില്‍ 47 റണ്‍സെടുത്ത് സൂര്യകുമാര്‍ യാദവും പൊരുതി നോക്കിയെങ്കിലും വിജയത്തിലെത്തിക്കാനായില്ല. വാഷിംഗ്ടണ്‍ സുന്ദറാണ് ടോപ് സ്‌കോറര്‍. സ്പിന്നര്‍മാരെ തുണച്ച പിച്ചില്‍ നാലോവറില്‍ വെറും 11 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയ ക്യാപ്റ്റന്‍ മിച്ചല്‍ സാന്റ്‌നറാണ് തിളങ്ങിയത്.

പവര്‍പ്ലേ പിന്നിടുമ്പോള്‍ മൂന്നിന് 33 എന്ന നിലയിലായിരുന്നു ഇന്ത്യ. ഇഷാന്‍ കിഷന്‍(4), രാഹുല്‍ ത്രിപാഠി(0), ശുഭ്മാന്‍ ഗില്‍(7) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. രണ്ടാം ഓവറില്‍ തന്നെ ഇന്ത്യക്ക് കിഷന്റെ വിക്കറ്റ് നഷ്ടമായി. ഹോംഗ്രൗണ്ടില്‍ നിരാശപ്പെടുത്തുന്ന പ്രകടനമായിരുന്നു കിഷന്റേത്. ബ്രേസ്വെല്ലിന്റെ ടേണിംഗ് പന്തില്‍ മനസിലാക്കുന്നതില്‍ കിഷന് പിഴച്ചു. ബൗള്‍ഡാവുകയായിരുന്നു ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍. മൂന്നാമനായി ക്രീസിലെത്തിയ ത്രിപാഠി തുടക്കം മുതല്‍ ബുദ്ധിമുട്ടി. ആറ് പന്തുകള്‍ നേരിട്ട താരം ഡഫിയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ കോണ്‍വെയ്ക്ക് ക്യാച്ച് നല്‍കി.

നാലാം ഓവറില്‍ ഗില്ലിനെ സാന്റ്നര്‍ മടക്കി. ഫിന്‍ അലന് ക്യാച്ച്. അഞ്ചാം വിക്കറ്റില്‍ സൂര്യുകുമാര്‍- ഹാര്‍ദിക് പാണ്ഡ്യ (20 പന്തില്‍ 21) കൂട്ടുകെട്ട് ഇന്ത്യക്ക് നേരിയ പ്രതീക്ഷ നല്‍കിയിരുന്നു. ഇരുവരും 68 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ സൂര്യയെ പുറത്താക്കി ഇഷ് സോധി കിവീസിന് ബ്രേക്ക് ത്രൂ നല്‍കി. തൊട്ടടുത്ത ഓവറില്‍ ഹാര്‍ദിക്കും മടങ്ങിയതോടെ ഇന്ത്യയുടെ പ്രതീക്ഷകള്‍ വിരളമായി. ദീപക് ഹൂഡ(10), ശിവം മാവി(2) എന്നിവര്‍ നിരാശപ്പെടുത്തിയതോടെ ഇന്ത്യ പരാജയം സമ്മതിച്ചിരുന്നു. കുല്‍ദീപ് യാദവ്(0), യാദവാണ് പുറത്തായ മറ്റൊരു താരം. അവസാന ഓവറില്‍ ഫെര്‍ഗൂസണ് ക്യാച്ച് നല്‍കിയാണ് സുന്ദര്‍ മടങ്ങുന്നത്. മൂന്ന് സിക്സും അഞ്ച് ഫോറും ഉള്‍പ്പെടുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗ്സ്. അര്‍ഷ്ദീപ് സിംഗ്(0), ഉമ്രാന്‍ മാലിക്ക്(4)പുറത്താവാതെ നിന്നു. ജേക്കബ് ഡഫി, ഇഷ് സോധി എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.

നേരത്തെ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ സന്ദര്‍ശകരെ ബാറ്റിംഗിന് വിടുകയായിരുന്നു. എന്നാല്‍ മോശമല്ലാത്ത തുടക്കമാണ് ന്യൂസിലാന്‍ഡിന് ലഭിച്ചത്. ആദ്യ വിക്കറ്റില്‍ 42 റണ്‍സാണ് അലന്‍- കോണ്‍വെ സഖ്യം കൂട്ടിചേര്‍ത്തത്. എന്നാല്‍ അഞ്ചാം ഓവറില്‍ വാഷിംഗ്ടണ്‍ സുന്ദര്‍ ഇരട്ടപ്രഹരമേല്‍പ്പിച്ചു. ഫിന്‍ അലന്‍(35), മാര്‍ക് ചാംപ്മാന്‍(0) എന്നിവരാണ് ആദ്യം പുറത്തായത്. വാഷിംഗ്ടണ്‍ സുന്ദറിനായിരുന്നു രണ്ട് വിക്കറ്റുകളും. ഒരു ഓവറില്‍ അലനേയും ചാപ്മാനേയും സുന്ദര്‍ മടക്കി. അലന്‍, വാഷിംഗ്ടണ്‍ സുന്ദറിന്റെ കൈകളില്‍ ഒതുങ്ങി. ചാപ്മാനെ സ്വന്തം പന്തില്‍ സുന്ദര്‍ പിടിച്ച് പുറത്താക്കുകയായിരുന്നു.

തുടര്‍ന്ന് നാലാമനായി ഇറങ്ങിയ ഗ്ലെന്‍ ഫിലിപ്‌സിനൊപ്പം ചേര്‍ന്ന് ദെവോണ്‍ കോണ്‍വെ 100 കടത്തി. എന്നാല്‍ കുല്‍ദീപ് യാദവ് ഫിലിപ്‌സിനെ പറഞ്ഞയച്ച് വീണ്ടും ഇന്ത്യക്ക് മുന്‍തൂക്കം നല്‍കി. 35 പന്തില്‍ 52 റണ്‍സെടുത്ത ഓപ്പണര്‍ കോണ്‍വെയാണ് കീവീസിന്റെ ടോപ് സ്‌കോറര്‍. അര്‍ദ്ധ സെഞ്ചുറി പൂര്‍ത്തിയാക്കിയ കോണ്‍വെയെ അര്‍ഷ്ദീപ് സിംഗ് ഹൂഡയുടെ കൈകളിലെത്തിച്ചു. കീവീസ് സ്‌കോര്‍ ഒരു റണ്‍ കൂട്ടിച്ചേര്‍ക്കുന്നതിനിടെ മിച്ചല്‍ ബ്രേസ്‌വെല്ലിനെ റണ്ണൗട്ടാക്കി ഇന്ത്യ കീവീസിന് തടയിട്ടു. ഏഴ് റണ്‍സെടുത്ത സാന്റ്‌നറെ ശിവം മാവി പുറത്താക്കി. അവസാന ഓവറുകളില്‍ ആഞ്ഞടിച്ച ഡാരല്‍ മിച്ചലാണ് കീവീസ് സ്‌കോര്‍ ഉയര്‍ത്തിയത്. 30 പന്തുകളില്‍ നിന്നായിരുന്നു മിച്ചലിന്റെ തകര്‍പ്പന്‍ അര്‍ദ്ധ സെഞ്ചുറി. അഞ്ച് സിക്‌സറുകളും മൂന്ന് ബൗണ്ടറികളും അടങ്ങുന്നതായിരുന്നു മിച്ചലിന്റെ ഇ്ന്നിംഗ്‌സ്.

India Vs New Zealand 1st T20I