ചീട്ടുകൊട്ടാരം പോലെ തകര്‍ന്ന് കീവീസ്; ഇന്ത്യക്ക് 168 റണ്‍സ് ജയം; പരമ്പര

ഇന്ത്യ ഉയര്‍ത്തിയ 235 റണ്‍സ് പിന്തുടര്‍ന്ന ന്യൂസിലാന്‍ഡിന്റെ മികച്ച ബാറ്റിംഗ് നിര ചീട്ടുകൊട്ടാരം പോലെ തകര്‍ന്നു.

author-image
Shyma Mohan
New Update
ചീട്ടുകൊട്ടാരം പോലെ തകര്‍ന്ന് കീവീസ്; ഇന്ത്യക്ക് 168 റണ്‍സ് ജയം; പരമ്പര

അഹമ്മദാബാദ്: ന്യൂസിലന്‍ഡിനെതിരെ നിര്‍ണായകമായ ട്വിന്റി20യില്‍ എറിഞ്ഞുവീഴ്ത്തി ഇന്ത്യ.

ഇന്ത്യ ഉയര്‍ത്തിയ 235 റണ്‍സ് പിന്തുടര്‍ന്ന ന്യൂസിലാന്‍ഡിന്റെ മികച്ച ബാറ്റിംഗ് നിര ചീട്ടുകൊട്ടാരം പോലെ തകര്‍ന്നു. 12.1 ഓവറില്‍ 66 റണ്‍സിന് കീവീസിനെ പറഞ്ഞയച്ച് 168 റണ്‍സിന്റെ തകര്‍പ്പന്‍ ജയവുമായി ഇന്ത്യ പരമ്പര സ്വന്തമാക്കി. 35 റണ്‍സെടുത്ത ഡാരല്‍ മിച്ചലാണ് ടോപ്‌സ്‌കോറര്‍. മിച്ചലിന് പുറമെ മിച്ചല്‍ സാന്റ്‌നര്‍ മാത്രമാണ് കീവീസ് നിരയില്‍ രണ്ടക്കം കടന്നത്. 13 റണ്‍സായിരുന്നു സാന്റ്‌നര്‍ നേടിയത്.

ഫിന്‍ അലന്‍ 3, ദെവോണ്‍ കോണ്‍വെ 1, മാര്‍ക്ക് ചാപ്മാന്‍ 0. ഗ്ലെന്‍ ഫിലിപ്‌സ് 2, മൈക്കല്‍ ബ്രേസ്‌വെല്‍ 8, ഇഷ് സോധി, ലോക്കി ഫെര്‍ഗുസന്‍ (പൂജ്യം റണ്‍സ് വീതം), ബ്ലെയ്ര്‍ ടിക്‌നര്‍ ഒരു റണ്‍സിനും പുറത്തായി.

ഇന്ത്യക്കുവേണ്ടി നായകന്‍ ഹാര്‍ദിക് പാണ്ഡ്യ നാല് വിക്കറ്റ് നേടി. നാലോവറില്‍ 16 റണ്‍സ് വഴങ്ങിയായിരുന്നു പാണ്ഡ്യ വിക്കറ്റ് പിഴുതത്. അര്‍ഷ്ദീപ് സിംഗ്, ഉമ്രാന്‍ മാലിക്, ശിവം മാവി എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

നേരത്തെ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ ശുഭ്മാന്‍ ഗില്ലിന്റെ (63 പന്തില്‍ പുറത്താവാതെ 126) സെഞ്ചുറി കരുത്തില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 234 റണ്‍സ് നേടി. രാഹുല്‍ ത്രിപാഠി (22 പന്തില്‍ 44) മികച്ച പ്രകടനം പുറത്തെടുത്തു.

രണ്ടാം ഓവറില്‍ തന്നെ ഇന്ത്യക്ക് ഇഷാന്റെ വിക്കറ്റ് നഷ്ടമായി. ബ്രേസ്വെല്ലിന്റെ പന്ത് പ്രതിരോധിക്കാനുള്ള ശ്രമത്തിനിടെ താരം വിക്കറ്റിന് മുന്നില്‍ കുടുങ്ങി. റിവ്യൂ ചെയ്തെങ്കിലും അതിജീവിക്കാനായില്ല. പിന്നാലെ ഗില്‍- ത്രിപാഠി സഖ്യം അടി തുടങ്ങി. ഇരുവരും 80 റണ്‍സ് കൂട്ടിചേര്‍ത്തു. ത്രിപാഠിയായിരുന്നു കൂടുതല്‍ അപകടകാരി. മൂന്ന് സിക്സും നാല് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ത്രിപാഠിയുടെ ഇന്നിംഗ്സ്. ഇഷ് സോധിയുടെ പന്ത് ഹുക്ക് ചെയ്യാനുള്ള ശ്രമത്തില്‍ ത്രിപാഠി മടങ്ങി. നാലാമതായി ക്രീസിലെത്തിയ സൂര്യകുമാര്‍ യാദവിന് (13 പന്തില്‍ 24) അധികനേരം ക്രീസില്‍ തുടരാനായില്ല. രണ്ട് സിക്സും ഒരു ഫോറും നേടിയ താരം ബ്ലെയര്‍ ടിക്നറുടെ പന്തില്‍ ബ്രേസ്വെല്ലിന് ക്യാച്ച് നല്‍കി.

നാലാമനായി ഹാര്‍ദിക് പാണ്ഡ്യ എത്തിയതോടെ ഇന്ത്യയുടെ റണ്‍നിരക്ക് കുതിച്ചു. ഇതിനിടെ ഗില്‍ തന്റെ ആദ്യ ടി20 സെഞ്ചുറി പൂര്‍ത്തിയാക്കി. ഏഴ് സിക്‌സും 12 ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഗില്ലിന്റെ ഇന്നിംഗ്‌സ്. ഹാര്‍ദിക്കിന്റെ പിന്തുണയും ഗില്ലിനുണ്ടായിരുന്നു. ഇരുവരും 103 റണ്‍സാണ് കൂട്ടിചേര്‍ത്തത്. 17 പന്തില്‍ ഒരു സിക്സും നാല് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഹാര്‍ദിക്കിന്റെ ഇന്നിംഗ്സ്. ഹാര്‍ദിക്കിന് ശേഷമെത്തിയ ദീപക് ഹൂഡ (2) പുറത്താവാതെ നിന്നു.

India Vs New Zealand 3rd T20I