തുടര്‍ച്ചയായ രണ്ടാം സെഞ്ചുറിയുമായി നിറഞ്ഞാടി ഗില്‍: ഇന്ത്യ കൂറ്റന്‍ സ്‌കോറിലേക്ക്

ഏകദിന പമ്പരയിലെ ആദ്യ മത്സരത്തില്‍ ന്യൂസിലന്‍ഡിനെതിരെ ഇന്ത്യക്ക് ഗംഭീര തുടക്കം

author-image
Shyma Mohan
New Update
തുടര്‍ച്ചയായ രണ്ടാം സെഞ്ചുറിയുമായി നിറഞ്ഞാടി ഗില്‍: ഇന്ത്യ കൂറ്റന്‍ സ്‌കോറിലേക്ക്

 

 

ഹൈദരാബാദ്: ഏകദിന പമ്പരയിലെ ആദ്യ മത്സരത്തില്‍ ന്യൂസിലന്‍ഡിനെതിരെ ഇന്ത്യക്ക് ഗംഭീര തുടക്കം. ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിന്റെ ഒറ്റയാള്‍ പോരാട്ടമാണ് ഇന്ത്യയെ കൂറ്റന്‍ സ്‌കോറിലേക്ക് നയിക്കുന്നത്.

 

ടോസ് നേടി ക്രീസിലിറങ്ങിയ ഇന്ത്യ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 30 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 185 റണ്‍സ് എന്ന നിലയിലാണ്. 100 റണ്‍സുമായി ശുഭ്മാന്‍ ഗില്ലും രണ്ട് റണ്‍സുമായി ഹാര്‍ദിക് പാണ്ഡ്യയുമാണ് ക്രീസില്‍. 87 പന്തുകളില്‍ നിന്നായിരുന്നു ഗില്ലിന്റെ തകര്‍പ്പന്‍ സെഞ്ചുറി. തുടര്‍ച്ചയായ രണ്ടാം ഏകദിന സെഞ്ചുറിയാണ് ഗില്‍ അടിച്ചെടുത്തത്.

 

 

ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെയും വിരാട് കോലിയുടെയും ഇഷാന്‍ കിഷന്റെയും സൂര്യകുമാര്‍ യാദവിന്റെയും വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്.

 

രോഹിത് ശര്‍മ്മയും ശുഭ്മാന്‍ ഗില്ലും മികച്ച തുടക്കം നല്‍കിയെങ്കിലും രോഹിത്തിന്റെ ഇന്നിംഗ്‌സ് അധികം നീണ്ടില്ല. ഓപ്പണിംഗ് വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 12 ഓവറില്‍ 60 റണ്‍സടിച്ചു. രോഹിത് ആയിരുന്നു തുടക്കത്തില്‍ കൂടുതല്‍ ആക്രമിച്ചു കളിച്ചത്. 38 പന്തില്‍ 34 റണ്‍സെടുത്ത രോഹിത്തിനെ ടിക്‌നറുടെ പന്തില്‍ ഡാരില്‍ മിച്ചലിന്റെ കൈകളിലെത്തിച്ചു. നാലു ഫോറും രണ്ട് സിക്‌സും അടങ്ങുന്നതായിരുന്നു രോഹിത്തിന്റെ ഇന്നിംഗ്‌സ്.

 

മനോഹരമായ കവര്‍ ഡ്രൈവിലൂടെ ബൗണ്ടറി നേടി തുടങ്ങി വിരാട് കോഹ്‌ലി പ്രതീക്ഷ നല്‍കിയെങ്കിലും ഇന്നിംഗ്‌സ് അധികം നീണ്ടില്ല. 10 പന്തില്‍ എട്ട് റണ്‍സെടുത്ത കോഹ്‌ലിയെ മിച്ചല്‍ സാന്റ്‌നറുടെ സ്പിന്‍ ചതിച്ചു. സാന്റ്‌നറെ ബാക്ക് ഫൂട്ടിലിറങ്ങി പ്രതിരോധിച്ച കോലിയുടെ ഓഫ് സ്റ്റംപിളകി. രണ്ടാം വിക്കറ്റ് നഷ്ടമാവുമ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡില്‍ 88 റണ്‍സെ ഉണ്ടായിരുന്നുള്ളു. അവസാനം കളിച്ച മത്സരത്തില്‍ അതിവേഗ ഡബിള്‍ സെഞ്ചുറി നേടിയതിന്റെ തിളക്കത്തല്‍ നാലാം നമ്പറിലിറങ്ങിയ ഇഷാന്‍ കിഷനും ക്രീസില്‍ അധികനേരം പിടിച്ചു നില്‍ക്കാനായില്ല. ഗില്ലിനൊപ്പം ഇന്ത്യയെ 100 കടത്തിയെങ്കിലും ലോക്കി ഫോര്‍ഗൂസന്റെ പന്തില്‍ ടോം ലാഥമിന് ക്യാച്ച് നല്‍കി കിഷനും അഞ്ച് റണ്‍സെടുത്ത് മടങ്ങി.

അഞ്ചാമനായി ഇറങ്ങിയ സൂര്യകുമാര്‍ യാദവ് ഗില്ലിനൊപ്പം ചേര്‍ന്ന് ഇന്ത്യന്‍ സ്‌കോര്‍ ഉയര്‍ത്തി. മിച്ചലിന്റെ പന്തില്‍ സൂര്യ പുറത്താകുമ്പോള്‍ 31 റണ്‍സായിരുന്നു സമ്പാദ്യം. ഇരുവരും ചേര്‍ന്ന് കൂട്ടുകെട്ട് 65 റണ്‍സ് നേടി. സൂര്യകുമാര്‍ യാദവ് 26 പന്തില്‍ 31 റണ്‍സ് നേടി.

 

കിവീസിനായി പെര്‍ഗൂസനും ടിക്‌നറും സാന്റ്‌നറും മിച്ചലുംഓരോ വിക്കറ്റ് വീതം വീഴ്ത്തി.

India vs New Zealand ODI