/kalakaumudi/media/post_banners/99fbbd3ac8c3e428e13ee4ac4f93a5ba59a17b9d0e4ead4d18713e33b9094107.jpg)
നീലപ്പടയ്ക്ക് ലോകകപ്പ് കിരീടത്തിലേക്കുള്ള അകലം ഇനി വെറും രണ്ട് മത്സരങ്ങൾ മാത്രം. 2011 ലെ ഇന്ത്യയുടെ തകർപ്പൻ ലോകകപ്പ് വിജയത്തിന് ശേഷം ഇന്ത്യയ്ക്ക് 3-ാം കിരീടം നേടിയെടുക്കാനാകുമോയെന്നാണ് ക്രിക്കറ്റ് പ്രേമികൾ ഉറ്റുനോക്കുന്നത്.
ഒൻപതിൽ ഒൻപതും നേടി തോൽവി അറിയാത്ത ഇന്ത്യ ബുധനാഴ്ച വാങ്കഡെയിൽ നടക്കുന്ന ഐസിസി ലോകകപ്പിന്റെ ആദ്യ സെമിഫൈനലിൽ കെയ്ൻ വില്യംസണിന്റെ ന്യൂസിലൻഡിനെ നേരിടും.
വർഷങ്ങളായി ലോകകപ്പ് ക്രിക്കറ്റിൽ അവിസ്മരണീയമായ ഉയർച്ച താഴ്ചകൾക്ക് ടീം ഇന്ത്യ സാക്ഷ്യം വഹിച്ചിട്ടുണ്ട്. 2019 ൽ ഓൾഡ് ട്രാഫോർഡിൽ നടന്ന ലോകകപ്പ് സെമിഫൈനലിൽ മാറ്റ് ഹെൻറിയുടെ പ്രചോദനം ഉൾക്കൊണ്ട ന്യൂസിലാൻഡ് കോഹ്‌ലിയുടെ ടീമിനെ നോക്കൗട്ട് ഘട്ടത്തിൽ തകിടം മറിച്ചു. ഇത് ഇന്ത്യൻ ആരാധകരെ വലിയ നിരാശയിലാഴ്ത്തി.
കഴിഞ്ഞ നാല് നോക്കൗട്ട് മത്സരങ്ങളിലും ന്യൂസിലൻഡിനോട് ഇന്ത്യ തോറ്റിരുന്നു. 2023ലെ ഐസിസി ലോകകപ്പിന്റെ റൗണ്ട്-റോബിൻ ഘട്ടത്തിൽ ന്യൂസിലൻഡിനെ ഇന്ത്യ തോൽപ്പിക്കുകയും ദീർഘകാലമായി തുടരുന്ന തോൽവിക്ക് വിരാമമിടുകയും ചെയ്തു.
പക്ഷെ ഇന്ത്യൻ ടീം സെമി കളിക്കുമ്പോൾ ന്യൂസിലൻഡിന്റെ താരങ്ങളായ രചിൻ രവീന്ദ്ര, ഡാരിൽ മിച്ചൽ, കെയ്ൻ വില്യംസൺ, മിച്ചൽ സാൻറ്‌നർ, ട്രെൻറ് ബോൾട്ട് എന്നിവരെ വളരെ സൂക്ഷിക്കണം. ഒറ്റവാക്കിൽ പറയുകയാണെങ്കിൽ ന്യൂസിലൻഡിന്റെ തുറുപ്പുചീട്ടുകളാണ് ഇവരൊക്കെ.
ഏകദിന ക്രിക്കറ്റിൽ ഇന്ത്യയും ന്യൂസിലൻഡും ആകെ 116 മത്സരത്തിലാണ് നേർക്കുനേർ വന്നത്. ഇതിൽ 58 മത്സരങ്ങളിൽ ഇന്ത്യ വിജയിച്ചപ്പോൾ 50 മത്സരങ്ങളിൽ ന്യൂസിലൻഡ് വിജയിച്ചു. കൂടാതെ, 7 മത്സരങ്ങൾ ഫലമില്ലാതെ അവസാനിച്ചു, ഒരു മത്സരം ടൈയിൽ അവസാനിക്കുകയും ചെയ്തു .