ഇന്ത്യ-പാക്ക് മത്സരത്തിന് മഴ ഭീഷണി;പക്ഷേ കളി നടക്കും

author-image
Hiba
New Update
ഇന്ത്യ-പാക്ക് മത്സരത്തിന് മഴ ഭീഷണി;പക്ഷേ കളി നടക്കും

കൊളംബോ:ഏഷ്യാ കപ്പ് ക്രിക്കറ്റിലെ സൂപ്പർ ഫോര്‍ റൗണ്ടിൽ മഴ പെയ്താലും ഇന്ത്യ– പാക്കിസ്ഥാൻ മത്സരം നടക്കും. സെപ്റ്റംബര്‍ 10 ഞായറാഴ്ചയാണ് ഇന്ത്യ– പാക്ക് പോരാട്ടം. കൊളംബോയിലെ ആർ. പ്രേമദാസ സ്റ്റേഡിയത്തിലാണ് കളി നടക്കുന്നത്.

ഈ കളി മഴ കാരണം മുടങ്ങിയാൽ റിസർവ് ദിനത്തിൽ കളി പൂർത്തിയാക്കാമെന്ന് ഏഷ്യൻ ക്രിക്കറ്റ് കൗൺ‌സിൽ അറിയിച്ചു. സെപ്റ്റംബർ 11നാണു റിസര്‍വ് ദിനം. ഞായറാഴ്ച നിർത്തിയ ഇടത്തുനിന്ന് കളി വീണ്ടും തുടങ്ങാനാണു തീരുമാനം.

ഞായറാഴ്ച കൊളംബോയില്‍ മഴ പെയ്യുമെന്നാണു കാലാവസ്ഥാ പ്രവചനം. സൂപ്പര്‍ ഫോറിൽ ഇന്ത്യ– പാക്കിസ്ഥാൻ മത്സരത്തിനു മാത്രമാണ് റിസർവ് ദിനം ഉള്ളതെന്നതും ശ്രദ്ധേയമാണ്. ഈ ആഴ്ച മുഴുവൻ കൊളംബോയിൽ മഴ സാധ്യത ഉള്ളതിനാൽ ഏഷ്യാകപ്പ് പോരാട്ടങ്ങൾ ഹമ്പൻതോട്ടയിലേക്കു മാറ്റാൻ ആദ്യം ആലോചിച്ചിരുന്നു. ആതിഥേയരായ പാക്കിസ്ഥാനും ഇതിനെ പിന്തുണച്ചു. പിന്നീട് മത്സരങ്ങൾ കൊളംബോയിൽ തന്നെ നടത്തുമെന്ന നിലപാടിലായിരുന്നു ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ.

ഏഷ്യാ കപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ ഇന്ത്യ– പാക്കിസ്ഥാൻ മത്സരം മഴ കാരണം ഉപേക്ഷിച്ചിരുന്നു. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 266 റൺസെടുത്തെങ്കിലും കനത്ത മഴ മൂലം പാക്കിസ്ഥാനു ബാറ്റു ചെയ്യാൻ സാധിച്ചില്ല. തുടർന്ന് ഇരു ടീമുകളും പോയിന്റ് പങ്കുവയ്ക്കുകയായിരുന്നു.

ഞായറാഴ്ച കൊളംബോയിൽ മഴ പെയ്യാൻ 90 ശതമാനം സാധ്യതയാണു പ്രവചിച്ചിട്ടുള്ളത്. സൂപ്പർ ഫോർ റൗണ്ടിലെ ആദ്യ മത്സരത്തിൽ ബംഗ്ലദേശിനെ പാക്കിസ്ഥാൻ ഏഴു വിക്കറ്റുകൾക്കു തോൽപിച്ചു. ആദ്യം ബാറ്റു ചെയ്ത ബംഗ്ലദേശ് 193 റൺസിനു പുറത്തായപ്പോൾ, 39.3 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ പാക്കിസ്ഥാൻ വിജയ ലക്ഷ്യത്തിലെത്തി.

Rainfall asia cup cricket