/kalakaumudi/media/post_banners/cbbc45330647f2efc50e98f743b64e5bed11b78dc9c9a61f638e822fb88fd932.jpg)
അഹമ്മദാബാദ്: 2023 ലോകകപ്പ് വിജയത്തിനു ശേഷം ഓസ്ട്രേലിയൻ താരങ്ങളുടെ വിജയാഘോഷത്തിന്റെ ചിത്രങ്ങൾ വയറലായിരുന്നു. ഈ ചിത്രങ്ങൾക്കെല്ലാം സമൂഹ മാധ്യമങ്ങളിൽ മികച്ച സ്വീകരണം ലഭിച്ചിരുന്നു. പക്ഷെ ഓസ്ട്രേലിയൻ താരങ്ങളുടെ ചില ചിത്രങ്ങൾ കടുത്ത വിമർശനങ്ങൾക്കും വിധേയമായി.
ഓസീസ് ബാറ്റർ മിച്ചൽ മാർഷിന്റെ ചിത്രമാണ് ഇതിൽ ഏറ്റവുമധികം ചർച്ചയായത്.ഡ്രസ്സിങ് റൂമിൽ ലോകകപ്പ് ട്രോഫിക്ക് മുകളില്‍ കാൽ കയറ്റിവച്ച് ഇരിക്കുന്ന താരത്തിന്റെ ഫോട്ടോ പുറത്തു വന്നിരുന്നു.
ഐസിസി ലോകകപ്പിന്റെ ഔദ്യോഗിക പേജിലുൾപ്പെടെ പ്രത്യക്ഷപ്പെട്ട ചിത്രത്തിനു താഴെ വിമർശനവുമായി നിരവധിപ്പേരെത്തി. മാർഷിന്റെ പ്രവൃത്തി അനാദരവാണെന്നും ആറു തവണ കിരീടം നേടിയ ഓസീസിന്റെ ധിക്കാരമാണ് ഈ ചിത്രത്തിലൂടെ വ്യക്തമാകുന്നതെന്നും ആളുകൾ പ്രതികരിച്ചു.
മറ്റുതാരങ്ങളോട് സംസാരിച്ച് ഇരിക്കുന്നതിനിടെയാണ് മാർഷ് ഫോട്ടോയ്ക്ക് പോസ് ചെയ്തത്. തനിക്ക് ലഭിച്ച മെഡൽ കഴുത്തിൽ തൂക്കിയിട്ട് ഇരുകാലുകളും ലോകകപ്പ് ട്രോഫിക്ക് മുകളിൽ കയറ്റിവച്ചാണ് മാർഷ് ഇരിക്കുന്നത്. ഓസീസ് ക്യാപ്റ്റൻ പാറ്റ് കമിൻസിന്റെ ഇൻസ്റ്റഗ്രാം സ്റ്റാറ്റസിലുള്‍പ്പെടെ ചിത്രം പങ്കുവച്ചിരുന്നു.