യൂറോപ്പിലെ ജോലി പൂര്‍ത്തിയായി: റൊണാള്‍ഡോ

യൂറോപ്പില്‍ നിന്നും വടക്കേ അമേരിക്കയില്‍ നിന്നുമുള്ള നിരവധി ഓഫറുകള്‍ തനിക്ക് വന്നിരുന്നതായി പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ.

author-image
Shyma Mohan
New Update
യൂറോപ്പിലെ ജോലി പൂര്‍ത്തിയായി: റൊണാള്‍ഡോ

റിയാദ്: യൂറോപ്പില്‍ നിന്നും വടക്കേ അമേരിക്കയില്‍ നിന്നുമുള്ള നിരവധി ഓഫറുകള്‍ തനിക്ക് വന്നിരുന്നതായി പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. എന്നാല്‍ ആ ഓഫറുകള്‍ താന്‍ നിരസിച്ചതായും സൗദി അറേബ്യന്‍ ക്ലബ് അല്‍നസറില്‍ ചേര്‍ന്നതിന് പിന്നാലെ ക്രിസ്റ്റിയാനോ റൊണാള്‍ഡോ പ്രതികരിച്ചു.

യൂറോപ്പിലെ തന്റെ ജോലി പൂര്‍ത്തിയായി. എന്നാല്‍ അല്‍ നസറില്‍ ചേരുന്നതിന് മുമ്പായി മറ്റ് ക്ലബ്ബുകളില്‍ നിന്ന് നിരവധി അവസരങ്ങള്‍ ലഭിച്ചിരുന്നു. ബ്രസീല്‍, ഓസ്‌ട്രേലിയ, യുണൈറ്റഡ് സ്‌റ്റേറ്റ്‌സ്, പോര്‍ച്ചുഗല്‍ എന്നിവിടങ്ങളിലെ ക്ലബ്ബുകളില്‍ നിന്നാണ് ഓഫറുകള്‍ ലഭിച്ചത്. അല്‍നസറിനായി ഞാന്‍ വാക്ക് നല്‍കിയതായി റൊണാള്‍ഡോ വ്യക്തമാക്കി. ഞാന്‍ എല്ലാത്തിലും വിജയിച്ചു. യൂറോപ്പിലെ ഏറ്റവും പ്രധാനപ്പെട്ട ക്ലബ്ബുകള്‍ക്കായി കളിച്ചു. ഇപ്പോള്‍ ഇത് ഏഷ്യയില്‍ ഒരു പുതിയ വെല്ലുവിളിയാണെന്നും റൊണാള്‍ഡോ പറഞ്ഞു.

റൊണാള്‍ഡോ ക്ലബ്ബുമായി കരാറിന് സമ്മതിച്ചത് ദിവസങ്ങള്‍ക്ക് മുന്‍പാണ്. കായിക ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന കളിക്കാരനായി ഇതോടെ ക്രിസ്റ്റിയാനോ മാറിയിരുന്നു. അല്‍ നസറിന്റെ അടുത്ത മത്സരത്തില്‍ കളിക്കാനുള്ള തന്റെ ആഗ്രഹം അദ്ദേഹം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. അല്‍ ടീയ്ക്കെതിരായ സൗദി പ്രോ ലീഗില്‍ വ്യാഴാഴ്ചയാണ് അവരുടെ അടുത്ത മത്സരം.

2025 വരെ നീളുന്ന കരാറില്‍ ചരിത്രത്തിലെ ഏറ്റവും വലിയ ഫുട്‌ബോള്‍ പ്രതിഫലമായി പ്രതിവര്‍ഷം 177 മില്യണ്‍ പൗണ്ടില്‍ കൂടുതല്‍ റൊണാള്‍ഡോക്ക് ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സമീപകാല ചരിത്രത്തിലെ ഏറ്റവും ആശ്ചര്യകരമായ ട്രാന്‍സ്ഫറുകളില്‍ ഒന്നിലാണ്, മുന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, റയല്‍ മാഡ്രിഡ്, യുവന്റസ് മുന്നേറ്റ നിരയിലെ താരമായിരുന്നു ക്രിസ്റ്റിയാനോ സൗദി പ്രോ ലീഗില്‍ കളിക്കാന്‍ രണ്ടര വര്‍ഷത്തെ കരാര്‍ ഒപ്പിട്ടട്ടത്. അഞ്ച് ബാലണ്‍ ഡി ഓര്‍ അവാര്‍ഡുകളും, അഞ്ച് ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങളും നേടിയിട്ടുള്ള റൊണാള്‍ഡോ ആദ്യമായാണ് യൂറോപ്പിന് പുറത്ത് കളിക്കുന്നത്.

Al Nassr Cristiano Ronaldo