രോഹിത് ശര്‍മ്മ-ശുഭ്മാന്‍ ഗില്‍ സെഞ്ചുറി കരുത്തില്‍ ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍

മൂന്നാം ഏകദിനത്തില്‍ ന്യൂസിലന്‍ഡിനെതിരെ ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍.

author-image
Shyma Mohan
New Update
രോഹിത് ശര്‍മ്മ-ശുഭ്മാന്‍ ഗില്‍ സെഞ്ചുറി കരുത്തില്‍ ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍

ഇന്‍ഡോര്‍: മൂന്നാം ഏകദിനത്തില്‍ ന്യൂസിലന്‍ഡിനെതിരെ ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യക്ക് രോഹിത് ശര്‍മയുടെയും ശുഭ്മാന്‍ ഗില്ലിന്റെയും സെഞ്ചുറി കരുത്തില്‍ 385 റണ്‍സ് അടിച്ചുകൂട്ടി.

ഒമ്പത് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 385 റണ്‍സ് അടിച്ചെടുത്തത്. ജേക്കബ് ഡഫി, ബ്ലെയര്‍ ടിക്നര്‍ എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. മൈക്കല്‍ ബ്രേസ്വെല്ലിന് ഒരു വിക്കറ്റ് പിഴുതു.

നായകന്‍ രോഹിത് ശര്‍മ്മയുടെ നേതൃത്വത്തില്‍ ഗംഭീര തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ ഗില്‍ - രോഹിത് സഖ്യം 212 റണ്‍സ് കൂട്ടിചേര്‍ത്തു. രോഹിത്താണ് ആദ്യം സെഞ്ചുറി പൂര്‍ത്തിയാക്കുന്നത്. 85 പന്തുകള്‍ നേരിട്ട താരം സെഞ്ചുറി പൂര്‍ത്തിയാക്കിയ ഉടനെ 101 റണ്‍സില്‍ നില്‍ക്കേ മടങ്ങുകയായിരുന്നു. ആറ് സിക്സും ഒമ്പത് ഫോറും ഉള്‍പ്പെടുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗ്സ്. ബ്രേസ്വെല്ലന്റെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു രോഹിത്.

പിന്നാലെ ഗില്ലും സെഞ്ചുറി പൂര്‍ത്തിയാക്കി. 78 പന്തുകള്‍ നേരിട്ട ഗില്ലിന്റെ ഇന്നിംഗ്സില്‍ അഞ്ച് സിക്സും 13 ഫോറും ഉണ്ടായിരുന്നു. ബ്ലെയര്‍ ടിക്നറുടെ പന്തില്‍ ഡെവോണ്‍ കോണ്‍വെയ്ക്ക് ക്യാച്ച് നല്‍കുകയിരുന്നു ഗില്‍. 112 റണ്‍സായിരുന്നു ഗില്ലിന്റെ സമ്പാദ്യം.

തുടര്‍ന്നിറങ്ങിയ വിരാട് കോഹ്‌ലി(36), ഇഷാന്‍ കിഷന്‍(17), സൂര്യകുമാര്‍ യാദവ്(14), വാഷിംഗ്ടണ്‍ സുന്ദര്‍(9) എന്നിവര്‍ക്ക് തിളങ്ങാനായില്ല. കിഷന്‍ കോഹ്‌ലിയുമായുള്ള ആശയക്കുഴപ്പത്തിനിടെ റണ്ണൗട്ടായി. കോഹ്‌ലിയാവട്ടെ ജേക്കബ് ഡഫിയുടെ പന്തില്‍ ഫിന്‍ അലന് ക്യാച്ച് നല്‍കി. സൂര്യയേയും ഡഫി മടക്കി. സുന്ദര്‍ ടിക്നര്‍ക്കും വിക്കറ്റ് നല്‍കി. പിന്നീട് ക്രീസില്‍ ഒത്തുചേര്‍ന്ന് ഹാര്‍ദിക് പാണ്ഡ്യ - ശര്‍ദുല്‍ ഠാക്കൂര്‍ സഖ്യമാണ് കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. ഇരുവരും 54 റണ്‍സ് കൂട്ടിചേര്‍ത്തു. പാണ്ഡ്യ 38 പന്തില്‍ 54 റണ്‍സ് നേടി. 48-ാം ഓവറില്‍ ഷാര്‍ദുലും അടുത്ത ഓവറില്‍ ഹാര്‍ദിക്കും മടങ്ങി. ശര്‍ദുല്‍ 25 റണ്‍സ് നേടി. ഉമ്രാന്‍ മാലിക്ക്(3) പുറത്താവാതെ നിന്നു. കുല്‍ദീപ് യാദവ് (3) അവസാന പന്തില്‍ റണ്ണൗട്ടായി.

India Vs New Zealand 3rd ODI