രാജകീയം കോലി, റണ്‍വേട്ടയില്‍ വമ്പന്‍ നേട്ടം! ഹിറ്റ്മാന്റെ റെക്കോഡും തകര്‍ത്തു

ഏകദിന ലോകകപ്പില്‍ ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ചതോടെ ചരിത്ര നേട്ടത്തിലേക്കെത്തിയിരിക്കുകയാണ് വിരാട് കോലി. അന്താരാഷ്ട്ര ക്രിക്കറ്റിലെ റണ്‍വേട്ടക്കാരില്‍ നാലാമനായി മാറാന്‍ കോലിക്ക് സാധിച്ചിരിക്കുകയാണ്.

author-image
Hiba
New Update
രാജകീയം കോലി, റണ്‍വേട്ടയില്‍ വമ്പന്‍ നേട്ടം! ഹിറ്റ്മാന്റെ റെക്കോഡും തകര്‍ത്തു

പൂനെ: ഏകദിന ലോകകപ്പില്‍ ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ചതോടെ ചരിത്ര നേട്ടത്തിലേക്കെത്തിയിരിക്കുകയാണ് വിരാട് കോലി. അന്താരാഷ്ട്ര ക്രിക്കറ്റിലെ റണ്‍വേട്ടക്കാരില്‍ നാലാമനായി മാറാന്‍ കോലിക്ക് സാധിച്ചിരിക്കുകയാണ്.

25957 റണ്‍സ് നേടിയ മുന്‍ ശ്രീലങ്കന്‍ നായകന്‍ മഹേല ജയവര്‍ധനയെയാണ് കോലി മറികടന്നത്. 27483 റണ്‍സുമായി റിക്കി പോണ്ടിങ് മൂന്നാം സ്ഥാനത്തും 28016 റണ്‍സോടെ കുമാര്‍ സംഗക്കാര രണ്ടാം സ്ഥാനത്തും നില്‍ക്കുമ്പോള്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ തലപ്പത്തുണ്ട്.

34357 റണ്‍സാണ് സച്ചിന്റെ പേരിലുള്ളത്. 567 ഇന്നിങ്സില്‍ നിന്നാണ് കോലി ഈ നേട്ടത്തിലേക്കെത്തിയത്. 782 ഇന്നിങ്സ് കളിച്ചാണ് സച്ചിന്‍ തലപ്പത്ത് നില്‍ക്കുന്നത്. സച്ചിന്റെ റെക്കോഡ് തകര്‍ക്കുക പ്രയാസമാണെങ്കിലും പോണ്ടിങ്ങിനേയും സംഗക്കാരയേയും കോലി മറികടക്കുമെന്ന കാര്യം ഉറപ്പാണ്. മികച്ച ഫിറ്റ്നസുള്ള കോലി ഇനിയും നാല്, അഞ്ച് വര്‍ഷമെങ്കിലും കളി തുടര്‍ന്നേക്കും. അതുകൊണ്ടുതന്നെ കോലി റണ്‍വേട്ടയില്‍ ഇനിയും കുതിപ്പ് തുടര്‍ന്നേക്കും.

ഇത്തവണത്തെ ലോകകപ്പില്‍ തകര്‍പ്പന്‍ ഫോമിലാണ് കോലിയുള്ളത്. നാല് ഇന്നിങ്സില്‍ നിന്ന് മൂന്ന് അര്‍ധ സെഞ്ച്വറികളാണ് കോലി നേടിയത്. 273 ഏകദിന ഇന്നിങ്സില്‍ നിന്ന് 116ാമത്തെ 50 പ്ലസ് സ്‌കോറാണ് കോലി നേടിയെടുത്തത്. ഐസിസി ടൂര്‍ണമെന്റുകളില്‍ സ്ഥിരതയോടെ കസറുന്ന കോലി രോഹിത് ശര്‍മയുടെ വമ്പന്‍ റെക്കോഡും തകര്‍ത്തു. ഐസിസി ടൂര്‍ണമെന്റില്‍ റണ്‍സ് പിന്തുടരുമ്പോള്‍ കൂടുതല്‍ 50 പ്ലസ് സ്‌കോറെന്ന റെക്കോഡിലാണ് ഹിറ്റ്മാനെ കോലി മറികടന്നത്.

രോഹിത് 14 തവണയാണ് ഈ നേട്ടത്തിലെത്തിയത്. കോലി ഇത് 15ാം തവണയാണ് 50 പ്ലസ് സ്‌കോര്‍ നേടുന്നത്. ജാക്സ് കാലിസ് 11 തവണയും ക്രിസ് ഗെയ്ല്‍, ശിവനരെയ്ന്‍ ചന്ദ്രപോള്‍, ഷക്കീബ് അല്‍ ഹസന്‍, ഷെയ്ന്‍ വാട്സണ്‍ എന്നിവര്‍ 10 തവണയും ഈ നേട്ടത്തിലേക്കെത്തിയിട്ടുണ്ട്.

ഐസിസി ലോകകപ്പില്‍ കൂടുതല്‍ തവണ 50 പ്ലസ് സ്‌കോര്‍ നേടുന്ന ഇന്ത്യക്കാരനെന്ന റെക്കോഡില്‍ രോഹിത്തിനൊപ്പമെത്താനും കോലിക്കായി. ഇരുവരും 11 തവണയാണ് ഈ റെക്കോഡിലേക്കെത്തിയത്. 21 തവണ ഈ നേട്ടത്തിലേക്കെത്തിയ സച്ചിന്‍ ടെണ്ടുല്‍ക്കറാണ് തലപ്പത്തുള്ളത്.
കൂടാതെ ഐസിസി ക്രിക്കറ്റ് ലോകകപ്പില്‍ മൂന്നാം നമ്പറില്‍ ബാറ്റുചെയ്ത് 1000 റണ്‍സ് പിന്നിടുന്ന ആദ്യത്തെ ഇന്ത്യക്കാരനായി മാറാനും വിരാട് കോലിക്കായി.

തുടക്കത്തിലേ തന്നെ രണ്ട് നോബോള്‍ ലഭിച്ചതോടെ കോലി ഫോമിലേക്കെത്തി. നിലയുറപ്പിച്ചതോടെയാണ് വമ്പന്‍ നേട്ടത്തിലേക്കാണ് കോലി നടന്നുകയറിയത്. ഇത്തവണത്തെ ലോകകപ്പില്‍ ഇന്ത്യയെ കപ്പിലേക്കെത്തിക്കാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് പറഞ്ഞതിനോട് നീതികാട്ടാന്‍ അദ്ദേഹത്തിന് സാധിച്ചിരിക്കുകയാണ്.
ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ 48 റണ്‍സ് നേടിയാണ് പുറത്തായത്. ഈ പ്രകടനത്തോടെ നിരവധി റെക്കോഡുകള്‍ രോഹിത് സ്വന്തം പേരിലാക്കിയിട്ടുണ്ട്.

ഇത്തവണത്തെ ഏകദിന ലോകകപ്പിലെ റണ്‍വേട്ടക്കാരില്‍ തലപ്പത്തേക്കെത്താന്‍ ഹിറ്റ്മാന് സാധിച്ചിരിക്കുകയാണ്. ലോകകപ്പിലെ റണ്‍ചേസില്‍ കൂടുതല്‍ റണ്‍സെന്ന റെക്കോഡിലേക്കെത്തിയ രോഹിത് ഒരു കലണ്ടര്‍ വര്‍ഷം കൂടുതല്‍ സിക്സര്‍ നേടുന്ന നായകന്മാരില്‍ ഓയിന്‍ മോര്‍ഗനെ മറികടന്ന് തലപ്പത്തേക്കുമെത്തി.
കൂടാതെ ഏഷ്യയില്‍ ഏകദിനത്തില്‍ 6000 റണ്‍സെന്ന നാഴികക്കല്ലും ഇന്ത്യന്‍ നായകന്‍ പിന്നിട്ടു.

2019ലെ ഏകദിന ലോകകപ്പ് മുതലുള്ള കണക്കുകള്‍ പ്രകാരം ഷോര്‍ട്ട് ലെങ്തില്‍ 403 ആണ് രോഹിത്തിന്റെ ശരാശരി. നായകനെന്ന നിലയില്‍ മുന്നില്‍ നിന്ന് നയിക്കാന്‍ രോഹിത്തിന് സാധിക്കുന്നു.
ഈ ലോകകപ്പിലൂടെത്തന്നെ ഏകദിന ലോകകപ്പില്‍ കൂടുതല്‍ സെഞ്ച്വറി, അന്താരാഷ്ട്ര ക്രിക്കറ്റില്‍ കൂടുതല്‍ സിക്സര്‍, ഏകദിനത്തില്‍ 300 സിക്സര്‍ നേടുന്ന ആദ്യത്തെ ഇന്ത്യക്കാരനെന്ന റെക്കോഡുകള്‍ രോഹിത് സ്വന്തമാക്കിയിരുന്നു.

icc world cup Virat Kohli