സെഞ്ചുറി വരള്‍ച്ചയ്ക്ക് വിരാമം; ഇന്ത്യയുടെ റണ്‍ മെഷീന്‍ കുതിക്കുന്നു

ഏകദിനത്തിലെ 45-ാം സെഞ്ചുറിയോടെ നിരവധി റെക്കോര്‍ഡുകളാണ് ഇന്ത്യയുടെ റണ്‍ മെഷീന്‍ സ്വന്തം അക്കൗണ്ടിലാക്കിയിരിക്കുന്നത്.

author-image
Shyma Mohan
New Update
സെഞ്ചുറി വരള്‍ച്ചയ്ക്ക് വിരാമം; ഇന്ത്യയുടെ റണ്‍ മെഷീന്‍ കുതിക്കുന്നു

ഗുവാഹത്തി: ഏകദിനത്തിലെ 45-ാം സെഞ്ചുറിയോടെ നിരവധി റെക്കോര്‍ഡുകളാണ് ഇന്ത്യയുടെ റണ്‍ മെഷീന്‍ സ്വന്തം അക്കൗണ്ടിലാക്കിയിരിക്കുന്നത്.

സെഞ്ചുറി വരള്‍ച്ചയുടെ ഇടവേളയ്ക്കുശേഷം ആ ബാറ്റ് ചലിച്ചുതുടങ്ങിയിരിക്കുന്നു. ഇതാ വീണ്ടും ആ ബാറ്റില്‍ നിന്ന് ഇന്ത്യന്‍ ജയത്തില്‍ നിര്‍ണ്ണായകമായ സെഞ്ചുറി പിറന്നു. ഗുവാഹത്തിയില്‍ ശ്രീലങ്കയ്ക്കെതിരായ ആദ്യ ഏകദിനത്തിലാണ് മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി സെഞ്ചുറി നേടി വിജയത്തില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചത്.

87 പന്തുകള്‍ നേരിട്ട കോഹ്‌ലി ഒരു സിക്സും 12 ഫോറും ഉള്‍പ്പെടെയാണ് 113 റണ്‍സ് നേടിയത്. ഇതോടെ ശ്രീലങ്കയ്ക്കെതിരെ ഏറ്റവും കൂടുതല്‍ സെഞ്ചുറികള്‍ നേടിയ കാര്യത്തില്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്കൊപ്പമെത്തി കോഹ്‌ലി. ഇരുവര്‍ക്കും ഒമ്പത് സെഞ്ചുറികള്‍ വീതമാണുള്ളത്. വെസ്റ്റ് ഇന്‍ഡീസിനെതിരേയും കോഹ്‌ലി ഒമ്പത് സെഞ്ചുറികള്‍ നേടിയിട്ടുണ്ട്. ഓസ്ട്രേലിയക്കെതിരെ എട്ട് സെഞ്ചുറികള്‍ നേടാനും കോഹ്‌ലിക്കായി. സച്ചിന്‍ ഓസ്ട്രേലിയക്കെതിരേയും ഒമ്പത് സെഞ്ചുറികള്‍ നേടി. ശ്രീലങ്കയ്ക്കെതിരെ എട്ടും സെഞ്ചുറികള്‍ സ്വന്തമാക്കി. ഓസ്ട്രേലിയക്കെതിരെ രോഹിത് ശര്‍മ എട്ട് സെഞ്ചുറികളും നേടിയിട്ടുണ്ട്. ശ്രീലങ്കയ്ക്കെതിരെ കോഹ്‌ലി ഒരു സെഞ്ചുറി കൂടി നേടിയാല്‍ ഏതെങ്കിലും ഒരു ടീമിനെതിരെ ഏറ്റവും കൂടുതല്‍ ഏകദിന സെഞ്ചുറികളെന്ന റെക്കോര്‍ഡ് കോഹ്‌ലിയുടെ പേരിലാവും.

സ്വന്തം നാട്ടില്‍ ഏറ്റവും കൂടുതല്‍ ഏകദിന സെഞ്ചുറികളെന്ന റെക്കോര്‍ഡിലും കോഹ്‌ലി സച്ചിനൊപ്പമെത്തി. ഇരുവര്‍ക്കും ഇന്ത്യയില്‍ മാത്രം 20 സെഞ്ചുറികളാണുള്ളത്. കോഹ്‌ലിക്ക് 99 ഇന്നിംഗ്സുകള്‍ മാത്രമാണ് ഇത്രയും സെഞ്ചുറികള്‍ നേടാന്‍ വേണ്ടിവന്നത്. സച്ചിനാവാട്ടെ 160 ഇന്നിംഗ്സുകള്‍ വേണ്ടിവന്നു. ഇക്കാര്യത്തില്‍ മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം ഹാഷിം ആംലയും മുന്‍ ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ റിക്കി പോണ്ടിംഗും രണ്ടാമതുണ്ട്. 14 സെഞ്ചുറികള്‍ വീതം ആംലയും പോണ്ടിംഗും സ്വന്തം നാട്ടില്‍ നേടി.

 

Virat Kohli