/kalakaumudi/media/post_banners/9f1f9435e34e5fba796352fbc43ec417aeb117241561a8dfdf16b8dfd6a5b4f2.jpg)
ലഹോർ: സ്വന്തം നേട്ടത്തിന് വേണ്ടി വിരാട് കോലി വളരെ പതുക്കെയാണു ബാറ്റു ചെയ്യുന്നതെന്ന് പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ മുഹമ്മദ് ഹാഫിസ്. ദക്ഷിണാഫ്രിക്കയ്ക്കെതിരെ കോലി സെഞ്ചറി നേടിയതിനു പിന്നാലെയാണ് പാക്ക് മുൻ താരത്തിന്റെ രൂക്ഷ വിമർശനം.
35–ാം പിറന്നാൾ ദിനത്തിൽ കരിയറിലെ 49–ാം ഏകദിന സെഞ്ചറി തികച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കറുടെ റെക്കോർഡിനൊപ്പം കോലിയെത്തിയിരുന്നു. ‘‘വിരാട് കോലിയുടെ ബാറ്റിങ്ങിലെ സ്വാർഥത എനിക്കു കാണാനായി. ലോകകപ്പിൽ തന്നെ മൂന്നാം തവണയാണ് ഇതു സംഭവിക്കുന്നത്.’’– ഹാഫിസ് ഒരു ചർച്ചയിൽ പ്രതികരിച്ചു.
‘‘49–ാം ഓവറിൽ സിംഗിളെടുത്ത് സെഞ്ചറി എടുക്കാനാണ് കോഹ്ലി നോക്കിയത്. ടീമിന് ഒട്ടും പ്രാധാന്യം നൽകിയില്ല. രോഹിത് ശർമയ്ക്കും സെൽഫിഷായി കളിക്കാമായിരുന്നു. പക്ഷേ അത് സംഭവിച്ചില്ല. കാരണം ക്യാപ്റ്റൻ രോഹിത് ടീമിനു വേണ്ടിയാണു കളിക്കുന്നത്. അദ്ദേഹത്തിനാണ് ക്രെഡിറ്റ് നൽകേണ്ടത്. ആദ്യ ഓവറുകളിൽ അദ്ദേഹം നന്നായി ബാറ്റു ചെയ്തു. പിച്ച് ബുദ്ധിമുട്ടേറിയതാകുമെന്നും അതുകൊണ്ടു തന്നെ തുടക്കത്തിൽ ആക്രമിച്ചു കളിക്കണമെന്നും അദ്ദേഹം മനസ്സിലാക്കി.’’
‘‘നിങ്ങളുടെ ക്യാപ്റ്റനും നിങ്ങളെപ്പോലെ കളിക്കാമായിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ ലക്ഷ്യം നിങ്ങളുടെ സ്വന്തം നേട്ടത്തേക്കാൾ വലുതാണ്. രോഹിത് ശർമയ്ക്കും സെഞ്ചറികൾ നേടാമായിരുന്നു. വിരാട് മോശമായാണു കളിച്ചതെന്നു ഞാൻ പറയില്ല.
97 റൺസുവരെ അദ്ദേഹത്തിന്റെ ബാറ്റിങ് മനോഹരമായിരുന്നു. അവസാനത്തെ മൂന്ന് സിംഗിളുകളെക്കുറിച്ചാണു ഞാൻ പറയുന്നത്. ബൗണ്ടറികൾ നേടാതെ സിംഗിളുകൾ എടുക്കാനാണ് കോലി ശ്രമിച്ചത്. വ്യക്തിഗത നേട്ടത്തിനും മുകളിലായിരിക്കണം എപ്പോഴും ടീം.’’– ഹാഫിസ് വ്യക്തമാക്കി.