
മൊഹാലി:ഇന്ത്യ-ഓസ്ട്രേലിയ ഏകദിന ക്രിക്കറ്റ് പരമ്പരയിലെ ആദ്യമത്സരം വെള്ളിയാഴ്ച മൊഹാലിയില്‍ നടക്കും. ഉച്ചയ്ക്ക് 1.30-ന് മത്സരം ആരംഭിക്കും. ലോകകപ്പിന് തൊട്ടുമുമ്പുള്ള പരമ്പരയായതിനാല്‍ ഇരുടീമിനും വിജയം അനിവാര്യമാണ്.
ഓസ്ട്രേലിയക്കെതിരായ പരമ്പരയില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ലക്ഷ്യംവെക്കുന്നത് ലോക ക്രിക്കറ്റ് മാമാങ്കത്തിനുള്ള വിജയ തുടക്കമാണ് . ബാറ്റിങ്ങിലും ബൗളിങ്ങിലുമുള്ള പോരായ്മകള്‍ മറികടക്കാനുള്ള നല്ലൊരു അവസരവും.
പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങളില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ, വിരാട് കോലി, ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ കളിക്കുന്നില്ല.എന്നാല്‍, അവസാനമത്സരത്തില്‍ മൂവരും തിരിച്ചെത്തും.
രോഹിതിന്റെ അഭാവത്തില്‍ കെ.എല്‍. രാഹുല്‍ ടീമിനെ നയിക്കും. ഏഷ്യാകപ്പ് വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യൻ ടീം.ഓള്‍റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദറിന്റെയും ഓഫ് സ്പിന്നര്‍ ആര്‍. അശ്വിന്റെയും പ്രകടനമാണ് സെലക്ടമാര്‍ ഉറ്റുനോക്കുന്നത്.
പരിക്കില്‍നിന്ന് മുക്തനായി നായകന്‍ പാറ്റ് കമ്മിന്‍സ് തിരിച്ചെത്തുന്നത് ഓസീസിന് ആത്മവിശ്വാസം പകരുന്നു. മിച്ചല്‍ സ്റ്റാര്‍ക്കും ഗ്ലെന്‍ മാക്സ്വെല്ലും പരിക്കുമൂലം ആദ്യമത്സരത്തിനുണ്ടാകില്ല.