'ഇന്ത്യ ഉറച്ച വിജയപ്രതീക്ഷയിലായിരുന്നു.. ജേസണ്‍ ഹോള്‍ഡര്‍ എറിഞ്ഞ പതിനാറാം ഓവറാണ് കളി മാറ്റിയത്'

വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ 4 റണ്‍സിന് പരാജയപ്പെടാനുള്ള കാരണം തുറന്ന് പറഞ്ഞ് ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ.

author-image
Priya
New Update
'ഇന്ത്യ ഉറച്ച വിജയപ്രതീക്ഷയിലായിരുന്നു.. ജേസണ്‍ ഹോള്‍ഡര്‍ എറിഞ്ഞ പതിനാറാം ഓവറാണ് കളി മാറ്റിയത്'

ബാര്‍ബഡോസ്: വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ 4 റണ്‍സിന് പരാജയപ്പെടാനുള്ള കാരണം തുറന്ന് പറഞ്ഞ് ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ.

വിന്‍ഡീസ് നേടിയ 150 റണ്‍സ് എന്ന വിജയ ലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഇന്ത്യ വിജയിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു.15 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ ഇന്ത്യ 113-4 എന്ന സ്‌കോറിലായിരുന്നു.

അവസാന 30 പന്തില്‍ 37 റണ്‍സ് മാത്രമാണ് ജയിക്കാന്‍ വേണ്ടത്.എന്നാല്‍ ജേസണ്‍ ഹോള്‍ഡര്‍ എറിഞ്ഞ പതിനാറാം ഓവര്‍ കളി ആകെ മാറ്റി. ആദ്യ പന്തില്‍ ഹോള്‍ഡര്‍ ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയെ ക്ലീന്‍ ബൗള്‍ഡാക്കി.

മൂന്നാം പന്തില്‍ കെയ്ല്‍ മയേഴ്‌സിന്റെ നേരിട്ടുള്ള ത്രോയില്‍ സഞ്ജു സാംസണ്‍ റണ്ണൗട്ടാവുകയും ഹോള്‍ഡറുടെ ഓവര്‍ ഡബിള്‍ വിക്കറ്റ് മെയ്ഡനാവുകയും ചെയ്തതോടെ ഇന്ത്യക്ക് സമ്മര്‍ദ്ദമായി.

അവസാന ഓവറില്‍ ജയിക്കാന്‍ 10 റണ്‍സ് മതിയായിരുന്നു. എന്നാല്‍ യുസ്വേന്ദ്ര ചാഹലിനും അര്‍ഷ്ദീപ് സിംഗിനും മുകേഷ് കുമാറിനും ജയം നേടാനായില്ല. വിജയത്തിലേക്ക് ബാറ്റു വീശുകയായിരുന്നു നമ്മളെന്നും എന്നാല്‍ ചില പിഴവുകള്‍ തോല്‍വിക്ക് കാരണമായെന്നും മത്സരശേഷം ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ പറഞ്ഞു.

പക്ഷെ തോല്‍വിക്ക് ആരെയും കുറ്റപ്പെടുത്താന്‍ ഹാര്‍ദ്ദിക് തയാറായില്ല. യുവ ടീമീവുമ്പോള്‍ തെറ്റുകള്‍ വരാം. അതില്‍ നിന്ന് അവര്‍ പാഠങ്ങള്‍ പഠിക്കും. ഇനിയും നാലു മത്സരങ്ങള്‍ ബാക്കിയുണ്ടല്ലോ.

മികച്ച കൂട്ടുകെട്ടുകള്‍ ഉണ്ടാക്കാനാവാത്തതും തിരിച്ചടിയായെന്ന് ഹാര്‍ദ്ദിക് പറഞ്ഞു. കൃത്യമായ ഇടവേളകളില്‍ നമുക്ക് വിക്കറ്റുകള്‍ നഷ്ടമായി. ടി20 ക്രിക്കറ്റില്‍ ഇടക്കിടെ വിക്കറ്റുകള്‍ നഷ്ടമായാലും ഒന്നോ രണ്ടോ അടികള്‍ കളിയുടെ ഗതിമാറ്റും.

എന്നാല്‍ ആദ്യ മത്സരത്തില്‍ നമുക്ക് അതിന് കഴിഞ്ഞില്ല. അവിടെയാണ് നമുക്ക് പിഴച്ചത്. തിലക് വര്‍മയുടെ അരങ്ങേറ്റം മോശമായില്ല. പ്രത്യേകിച്ച് തിലക് പറത്തിയ സിക്‌സുകള്‍.

നിര്‍ഭയ ക്രിക്കറ്റ് കളിക്കുന്ന തിലകിനെപ്പോലെയുള്ള താരങ്ങളുടെ ആത്മവിശ്വാസം ഭാവിയില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കുമെന്നും ഹാര്‍ദ്ദിക് പറഞ്ഞു.

പിച്ച് സ്ലോ ആണെന്നതും കുല്‍ദീപിനും ചാഹലിനും ഒരുമിച്ച് കളിക്കാന്‍ അവസരം നല്‍കണമെന്നതും കണക്കിലെടുത്താണ് മൂന്ന് സ്പിന്നര്‍മാരെ കളിപ്പിച്ചതെന്നും ഹാര്‍ദ്ദിക് കൂട്ടിച്ചേര്‍ത്തു. വിന്‍ഡീസിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ നാലു റണ്‍സിനാണ് ഇന്ത്യ പരാജയപ്പെട്ടത്.

Hardik Pandya