/kalakaumudi/media/post_banners/0f7227631dd0e0980c507771ffbb4588481e70f939c731613f955399fb4d1665.jpg)
അഞ്ചു പതിറ്റാണ്ടിനിടെ വിപ്ലവകരമായ മാറ്റത്തിന് സാക്ഷ്യം വഹിക്കാനൊരുങ്ങി ഫുട്ബാൾ കളിക്കളം. ഫുട്ബാൾ കളി നിയമങ്ങളിൽ മഞ്ഞ, ചുവപ്പ് നിറത്തിലുള്ള കാർഡുകൾക്കുള്ള പ്രധാന്യം മൈതാനങ്ങളിൽ ഉരുളുന്ന പന്തിന് സമാനമാണ്.അച്ചടക്ക നടപടിയുടെ ഭാഗമായി കളിക്കാർക്കും ഒഷീഷ്യൽസിനും എതിരെ റഫറിമാർ ഉപയോഗിക്കുന്ന കാർഡുകളാണ് ഫുഡ്ബോൾ മത്സരങ്ങളിൽ പലപ്പോഴും ട്വിസ്റ്റുകൾ സൃഷ്ടിക്കുന്നത്.
ഇപ്പോഴിതാ ഈ കൂട്ടത്തിലേക്ക് മറ്റൊരു നിറത്തിലുള്ള കാർഡ് കൂടിയെത്തുകയാണ്. നീല നിറത്തിലുള്ള കാർഡാണ് അന്താരാഷ്ട്ര ഫുട്ബാൾ അസോസിയേഷൻ ബോർഡ് (ഇഫാബ്) പരീക്ഷണാടിസ്ഥാനത്തിൽ അവതരിപ്പിക്കാനൊരുങ്ങുന്നത്.ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് ദി ടെലഗ്രാഫ് റിപ്പോർട്ടിൽ പറയുന്നത്.
റിപ്പോർട്ട് പ്രകാരം മത്സരത്തിൽ അനാവശ്യ ഫൗളുകൾ വരുത്തുകയും മാച്ച് ഓഫീഷ്യൽസിനോട് അപമര്യാദയോടെ പെരുമാറുകയും ചെയ്യുന്ന കളിക്കാർക്കാകും നീല കാർഡ് നൽകുക. ഈ കാർഡ് ലഭിക്കുന്ന കളിക്കാർ പിന്നീട് 10 മിനിറ്റ് കളത്തിൽ നിന്നും മാറി നിൽക്കേണ്ടിവരും.അതെസമയം ഒരു മത്സരത്തിൽ രണ്ട് നീല കാർഡുകൾ ലഭിക്കുന്ന കളിക്കാരന് ചുവപ്പിന് തുല്യമായി കണക്കാക്കി പുറത്തിരുത്തും.ഇനി ഒരുപക്ഷെ ഒരു നീലയും ഒരു മഞ്ഞകാർഡും ലഭിച്ചാലും ചുവപ്പ് കാർഡാകും റഫറി ഉയർത്തുക.
അതെസമയം നിലവിൽ പരീക്ഷണാടിസ്ഥാത്തിൽ മാത്രമാകും നീല കാർഡ് ഉപയോഗിക്കുക. വരുന്ന സമ്മർ സീസണിൽ പരീക്ഷണം ആരംഭിക്കാനുള്ള പദ്ധതിയുണ്ടെന്ന് ഇഫാബ് സൂചന നൽകി. ടോപ് ടയർ മത്സരങ്ങളിൽ ഉടനെത്തില്ലെങ്കിലും എഫ്.എ കപ്പിൽ കാർഡ് ഉപയോഗിച്ചേക്കുമെന്നാണ് റിപ്പോർട്ട്.
1970 ലെ ഫിഫ ലോകകപ്പിലാണ് ആദ്യമായി മഞ്ഞയും ചുവപ്പും നിറത്തിലുള്ള കാർഡുകൾ അവതരിപ്പിക്കുന്നത്. അന്നു മുതൽ ഇന്നുവരെ കളത്തിലെ അച്ചടക്ക നടപടിക്കുള്ള ഏക ആയുധം ഈ രണ്ടു കാർഡുകളായിരുന്നു.എന്നാൽ ഇനി ഇവയ്ക്കൊപ്പം നീലയും കൂടി ചേരുന്നതോടെ മത്സര നടത്തിപ്പ് കൂടുതൽ സുഖകരമാകുമെന്നാണ് വിലയിരുത്തൽ. മഞ്ഞക്കും ചുവപ്പിനും ഇടയിലായിരിക്കും നീല കാർഡിന്റെ സ്ഥാനം.