ഇന്ത്യ- ദക്ഷിണാഫ്രിക്ക ഏകദിന പരമ്പര; മൂന്നാമങ്കം വ്യാഴാഴ്ച

ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരം വ്യാഴാഴ്ച നടക്കും. പാളിലെ ബോളണ്ട് പാര്‍ക്കില്‍ ഇന്ത്യന്‍ സമയം വൈകിട്ട് 4.30 നാണ് മത്സരം തുടങ്ങുക.

author-image
anu
New Update
ഇന്ത്യ- ദക്ഷിണാഫ്രിക്ക ഏകദിന പരമ്പര; മൂന്നാമങ്കം വ്യാഴാഴ്ച

 

പാള്‍: ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരം വ്യാഴാഴ്ച നടക്കും. പാളിലെ ബോളണ്ട് പാര്‍ക്കില്‍ ഇന്ത്യന്‍ സമയം വൈകിട്ട് 4.30 നാണ് മത്സരം തുടങ്ങുക. സ്റ്റാര്‍ സ്‌പോര്‍ട്‌സിലും ഡിസ്‌നി+ ഹോട്സ്റ്റാറിലും മത്സരം തത്സമയം കാണാനാവും. മൊബൈല്‍ വരിക്കാര്‍ക്ക് ഹോട് സ്റ്റാറില്‍ മത്സരം സൗജന്യമായി കാണാന്‍ സാധിക്കും.

ആദ്യ മത്സരത്തില്‍ ഇന്ത്യ എട്ട് വിക്കറ്റോടെ വിജയം കൈവരിച്ചിരുന്നു. എന്നാല്‍ രണ്ടാം മത്സരത്തില്‍ അതേ നാണയത്തില്‍ തിരിച്ചടിച്ച ദക്ഷിണാഫ്രിക്ക എട്ട് വിക്കറ്റ് ജയവുമായി പരമ്പരയില്‍ ഒപ്പമെത്തി. വ്യാഴാഴ്ച നടക്കുന്ന മത്സരത്തിലെ വിജയികള്‍ക്ക് പരമ്പര സ്വന്തമാക്കാം എന്നതിനാല്‍ ഇരു ടീമുകള്‍ക്കും ഇത് ജീവന്‍മരണ പോരാട്ടമാണ്.

രണ്ടാം ഏകദിനത്തില്‍ ബാറ്റിംഗ് നിരയില്‍ സായ് സുദര്‍ശനും ക്യാപ്റ്റന്‍ കെ എല്‍ രാഹുലും മാത്രമെ ഇന്ത്യക്കായി തിളങ്ങിയുള്ളു എന്നതിനാല്‍ മൂന്നാം ഏകദിനത്തിനുള്ള ടീമില്‍ മാറ്റമുണ്ടാകുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ഓപ്പണര്‍മാരായി റുതുരാജ് ഗെയ്ക്വാദും സായ് സുദര്‍ശനും തന്നെയാകും ഇന്നും ഇറങ്ങുക. സായ് സുദര്‍ശന്‍ തുടര്‍ച്ചയായി രണ്ട് അര്‍ധസെഞ്ചുറികളുമായി തിളങ്ങിയപ്പോള്‍ ലഭിച്ച രണ്ട് അവസരങ്ങളിലും റുതുരാജ് നിരാശപ്പെടുത്തി.

ശ്രേയസിന്റ അഭാവത്തില്‍ മൂന്നാം നമ്പറിലിറങ്ങിയ തിലക് വര്‍മയും പരമ്പരയില്‍ ആദ്യമായി ബാറ്റിംഗിന് അവസരം ലഭിച്ച മലയാളി താരം സഞ്ജു സാംസണും ഫിനിഷറായി അരങ്ങേറിയ റിങ്കു സിംഗും നിരാശപ്പെടുത്തിയതിനാല്‍ ഇവരിലൊരാള്‍ അടുത്ത മത്സരത്തില്‍ പുറത്തായേക്കുമെന്നാണ് സൂചന.

തിലക് വര്‍മക്കോ സഞ്ജുവിനോ പകരം രജത് പാട്ടീദാറിന് അവസരം ലഭിച്ചേക്കും. ബൗളിംഗ് നിരയിലും കാര്യമായ അഴിച്ചു പണി പ്രതീക്ഷിക്കുന്നു. കുല്‍ദീദ് യാദവിന് പകരം യുസ്വേന്ദ്ര ചാഹലും അദ്യ രണ്ട് മത്സരങ്ങളിലും വിക്കറ്റ് വീഴ്ത്താന്‍ കഴിയാതിരുന്ന മുകേഷ് കുമാറിന് പകരം ആകാശ് ദീപും നാളെ ഇന്ത്യക്കായി ഇറങ്ങുമെന്നാണ് കരുതുന്നത്. അര്‍ഷ്ദീപ് സിംഗും, ആവേശ് ഖാനും ബൗളിംഗ് നിരയില്‍ തുടരും. ഓള്‍ റൗണ്ടറായി അക്‌സര്‍ പട്ടേലും കളിക്കും.

ഇന്ത്യന്‍ ടീം്: റുതുരാജ് ഗെയ്ക്വാദ്, സായ് സുദര്‍ശന്‍, തിലക് വര്‍മ്മ, കെ എല്‍ രാഹുല്‍, സഞ്ജു സാംസണ്‍, റിങ്കു സിംഗ്, അക്സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിംഗ്, അവേശ് ഖാന്‍, മുകേഷ് കുമാര്‍, യുസ്വേന്ദ്ര ചാഹല്‍, രജത് പാട്ടീദാര്‍, വാഷിംഗ്ടണ്‍ സുന്ദര്‍ , ആകാശ് ദീപ്.

 

cricket sports news Latest News india southafrica match