മുംബൈയ്‌ക്കെതിരെ ചെന്നൈയുടെ തകര്‍പ്പന്‍ വിജയം; വെറും 19 പന്തില്‍ അര്‍ധസെഞ്ച്വറി നേടി രഹാനെ!

ഐപിഎല്ലില്‍ മുംൈബ ഇന്ത്യന്‍സിനെതിരെ ചെന്നൈ സൂപ്പര്‍ കിങ്‌സിന് ഏഴു വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം.

author-image
Web Desk
New Update
മുംബൈയ്‌ക്കെതിരെ ചെന്നൈയുടെ തകര്‍പ്പന്‍ വിജയം; വെറും 19 പന്തില്‍ അര്‍ധസെഞ്ച്വറി നേടി രഹാനെ!

മുംബൈ: ഐപിഎല്ലില്‍ മുംൈബ ഇന്ത്യന്‍സിനെതിരെ ചെന്നൈ സൂപ്പര്‍ കിങ്‌സിന് ഏഴു വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം.

മുംബൈ ഉയര്‍ത്തിയ 158 റണ്‍സ് വിജയലക്ഷ്യം 18.1 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ അവര്‍ മറികടന്നു. മൂന്നാമനായി ഇറങ്ങി വെറും 27 പന്തില്‍ 61 റണ്‍സടിച്ച അജിന്‍ക്യ രഹാനെയുടെ അര്‍ധസെഞ്ചറിയാണ് ചെന്നൈയുടെ ജയം അനായാസമാക്കിയത്.

ഇതോടെ പോയിന്റ് പട്ടികയില്‍ ചെന്നൈ നാലാമതായി. തുടര്‍ച്ചയായ രണ്ടു തോല്‍വിയോടെ മുംബൈ ഇന്ത്യന്‍സ് എട്ടാമതാണ്.

മറുപടി ബാറ്റിങ്ങില്‍, ആദ്യ ഓവറില്‍ തന്നെ ഓപ്പണര്‍ ഡെവന്‍ കോണ്‍വെയുടെ (പൂജ്യം) വിക്കറ്റ് വീഴത്തി മുംബൈ ഞെട്ടിച്ചു. എന്നാല്‍ മത്സരത്തിലെ മുംബൈയുടെ ഏക സന്തോഷനിമിഷവും അതായിരുന്നു. പിന്നീടെത്തിയ അജിന്‍ക്യ രഹാനെ കളംനിറഞ്ഞതോടെ മുംബൈ മത്സരം കൈവിട്ടു.

മൂന്നു സിക്‌സും ഏഴു ഫോറും അടങ്ങുന്നതായിരുന്നു രഹാനെയുടെ കിടിലന്‍ ഇന്നിങ്‌സ്. നാലാം ഓവറില്‍ അര്‍ഷദ് ഖാനെതിരെ ഒരു സിക്‌സും നാലു ഫോറും ഒരു സിംഗിളും സഹിതം 23 റണ്‍സാണ് രഹാനെ അടിച്ചുകൂട്ടിയത്.

വെറും 19 പന്തില്‍ അര്‍ധസെഞ്ചറി പൂര്‍ത്തിയാക്കിയ താരം, ഈ സീസണിലെ ഏറ്റവും വേഗതയേറിയ അര്‍ധസെഞ്ചറിയാണ് തികച്ചത്. 20 പന്തില്‍ അര്‍ധസെഞ്ചറി തികച്ച രാജസ്ഥാന്‍ താരം ജോസ് ബട്ലര്‍, കൊല്‍ക്കത്ത താരം ശാര്‍ദൂല്‍ ഠാക്കൂര്‍ എന്നിവരെയാണ് രഹാനെ പിന്നിലാക്കിയത്.

ചെന്നൈയ്ക്കായി കുറഞ്ഞ പന്തില്‍ ഫിഫ്റ്റി അടിച്ച രണ്ടാമത്തെ താരവുമായി രഹാനെ. 16 പന്തില്‍ ഫിഫ്റ്റിയടിച്ച സുരേഷ് റെയ്‌നയാണ് ഒന്നാമത്.

രണ്ടാം വിക്കറ്റില്‍ രഹാനെയും ഋതുരാജ് ഗെയ്ക്വാദും (36 പന്തില്‍ 40*) ചേര്‍ന്ന് 82 റണ്‍സ് കൂട്ടിച്ചേര്‍ത്തു. പവര്‍പ്ലേ പൂര്‍ത്തിയായപ്പോള്‍ 68/1 എന്ന നിലയിലായിരുന്നു ചെന്നൈ. എട്ടാം ഓവറില്‍ പിയൂഷ് ചൗളയാണ് രഹാനയെ പുറത്താക്കിയത്.

പിന്നീടെത്തിയ ശിവം ദുബൈ (26 പന്തില്‍ 28), അമ്പാട്ടി റായിഡു (16 പന്തില്‍ 20*) എന്നിവരും തിളങ്ങിയതോടെ ജയം ചെന്നൈയ്‌ക്കൊപ്പം. മുംബൈയ്ക്കായി പിയൂഷ് ചൗള, ജേസണ്‍ ബെഹ്രന്‍ഡോര്‍ഫ്, കുമാര്‍ കാര്‍ത്തികേയ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

ആദ്യം ബാറ്റു ചെയ്ത മുംബൈയ്ക്ക് 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ.

ഓപ്പണര്‍മാരായ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും (13 പന്തില്‍ 21), ഇഷാന്‍ കിഷനും ചേര്‍ന്നു (21 പന്തില്‍ 32) ഭേദപ്പെട്ട തുടക്കമാണ് മുംബൈയ്ക്ക് നല്‍കിയത്. ഒന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 38 റണ്‍സ് കൂട്ടിച്ചേര്‍ത്തു.

നാലാം ഓവറില്‍ രോഹിത്തിനെ പുറത്താക്കി തുഷാര്‍ ദേശ്പാണ്ഡെയാണ് കൂട്ടുകെട്ട് പൊളിച്ചത്.

പിന്നീടെത്തിയ കാമറൂണ്‍ ഗ്രീനുമായി (11 പന്തില്‍ 12) ഇഷാന്‍ കിഷന്‍ ഇന്നിങ്‌സ് മുന്നോട്ടുകൊണ്ടുപോയെങ്കിലും പവര്‍പ്ലേയ്ക്കു പിന്നാലെ മത്സരം ചെന്നൈയുടെ വരുതിയിലായി. ഏഴാം ഓവറില്‍ ഇഷാന്‍ കിഷാനെ രവീന്ദ്ര ജഡേജ പുറത്താക്കി. തൊട്ടടുത്ത ഓവറില്‍ സൂര്യകുമാര്‍ യാദവിനെ (2 പന്തില്‍ 1) സാന്റ്‌നറും പുറത്താക്കി.

ചെന്നൈയ്ക്കായി രവീന്ദ്ര ജഡേജ മൂന്നു വിക്കറ്റും മിച്ചല്‍ സാന്റനര്‍, തുഷാര്‍ ദേശ്പാണ്ഡെ എന്നിവര്‍ രണ്ടു വിക്കറ്റ് വീതവും സിസാണ്ട മഗാല ഒരു വിക്കറ്റും വീഴ്ത്തി.

നേരത്തെ ടോസ് നേടിയ ചെന്നൈ ക്യാപ്റ്റന്‍ എം.എസ്. ധോണി മുംബൈയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു.

mumbai cricket IPL 2023 CHENNAI