അടിച്ചുവീഴ്ത്തി, പിന്നെ എറിഞ്ഞിട്ടു; ലഖ്‌നൗവിനു മുന്നില്‍ പതറി പഞ്ചാബ്

ഐപിഎല്ലില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സിന്റെ കൂറ്റന്‍ സ്‌കോറിന് മുന്നില്‍ പിടിച്ചുനില്‍ക്കാനാവാതെ പഞ്ചാബ് കിംഗ്‌സിന് 56 റണ്‍സിന്റെ തോല്‍വി.

author-image
Web Desk
New Update
അടിച്ചുവീഴ്ത്തി, പിന്നെ എറിഞ്ഞിട്ടു; ലഖ്‌നൗവിനു മുന്നില്‍ പതറി പഞ്ചാബ്

മൊഹാലി: ഐപിഎല്ലില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സിന്റെ കൂറ്റന്‍ സ്‌കോറിന് മുന്നില്‍ പിടിച്ചുനില്‍ക്കാനാവാതെ പഞ്ചാബ് കിംഗ്‌സിന് 56 റണ്‍സിന്റെ തോല്‍വി. 258 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബ്, ഇന്നിംഗ്‌സ് തീരാന്‍ ഒരു പന്ത് ബാക്കിനില്‍ക്കേ 201ല്‍ എല്ലാവരും പുറത്തായി. യാഷ് താക്കൂര്‍ നാലും നവീന്‍ ഉള്‍ ഹഖ് മൂന്നും രവി ബിഷ്‌ണോയി രണ്ടും മാര്‍ക്കസ് സ്റ്റോയിനിസ് ഒന്നും വിക്കറ്റും വീഴ്ത്തി.

മറുപടി ബാറ്റിംഗില്‍ പഞ്ചാബ് കിംഗ്സിന് തുടക്കം പാളി. ഇന്നിംഗ്സിലെ ആദ്യ ഓവറില്‍ തന്നെ ക്യാപ്റ്റന്‍ ശിഖര്‍ ധവാന്‍(2 പന്തില്‍ 1) സ്റ്റോയിനിസിന്റെ പന്തില്‍ ക്രുനാല്‍ പാണ്ഡ്യയുടെ കൈകളിലെത്തി. പിന്നാലെ മറ്റൊരു ഓപ്പണര്‍ പ്രഭ്സിമ്രാന്‍ സിംഗിനെ(13 പന്തില്‍ 9) നവീന്‍ ഉള്‍ ഹഖ് പുറത്താക്കി.

നേപത്തെ പഞ്ചാബ് ബൗളര്‍മാരെ ലഖ്‌നൗ അടിച്ചുപറത്തി. നായകന്‍ കെ എല്‍ രാഹുല്‍ ഒഴികെ ബാറ്റ് പിടിച്ചവരെല്ലാം അടിച്ചുപറത്തി. അതോടെ ലഖ്‌നൗവിന് കൂറ്റന്‍ സ്‌കോര്‍ സ്വന്തമായി.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ലഖ്നൗ 20 ഓവറില്‍ 5 വിക്കറ്റിന് 257 റണ്‍സെടുത്തു. ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സ്‌കോറാണിത്.

അരങ്ങേറ്റക്കാരന്‍ ഗുര്‍നൂര്‍ ബ്രാര്‍ എറിഞ്ഞ ആദ്യ ഓവറിലെ ഒന്നാം ബോളില്‍ കെ എല്‍ രാഹുലിന്റെ ക്യാച്ച് പാഴായി. രാഹുല്‍ പുറത്തുപോയിട്ടും ഒരു വശത്ത് തകര്‍ത്തടിച്ച കെയ്ല്‍ മെയേഴ്സ് 20 പന്തില്‍ അര്‍ധസെഞ്ചുറി തികച്ചു.

പവര്‍പ്ലേ പൂര്‍ത്തിയാകുമ്പോള്‍ 74-2 എന്ന സ്‌കോറിലായിരുന്നു ലഖ്നൗ സൂപ്പര്‍ ജയന്റ്‌സ്. 9 പന്തില്‍ 12 റണ്‍സെടുത്ത കെ എല്‍ രാഹുലിനെയും 24 പന്തില്‍ ഏഴ് ഫോറും നാല് സിക്സും സഹിതം 54 എടുത്ത കെയ്ല്‍ മെയേഴ്സിനേയും കാഗിസോ റബാഡ ആറ് ഓവറിനിടെ പുറത്താക്കി.

ശേഷം ക്രീസിലൊന്നിച്ച ആയുഷ് ബദോനിയും മാര്‍ക്കസ് സ്റ്റോയിനിസും 26 പന്തില്‍ അമ്പത് റണ്‍സ് കൂട്ടുകെട്ടുണ്ടാക്കിയതോടെ ലഖ്നൗ 11 ഓവറില്‍ 136/2 എന്ന സ്‌കോറിലെത്തി. 13 ഓവറില്‍ ഇരുവരും 150 കടത്തി.

89 റണ്‍സ് നീണ്ട ഈ കൂട്ടുകെട്ട് പിരിയുമ്പോള്‍ ലഖ്നൗവിന് 13.3 ഓവറില്‍ റണ്‍സുണ്ടായിരുന്നു. 24 ബോളില്‍ മൂന്ന് വീതം ഫോറും സിക്സും ഉള്‍പ്പടെ 43 റണ്‍സെടുത്ത ബദോനിയെ ലിയാം ലിവിംഗ്സ്റ്റണ്‍ മടക്കുകയായിരുന്നു.

നാലാം വിക്കറ്റില്‍ ഒന്നിച്ച മാര്‍ക്കസ് സ്റ്റോയിനിസ്-നിക്കോളാസ് പുരാന്‍ സഖ്യം 16 ഓവറില്‍ ടീമിനെ 200 കടത്തി. 19-ാം ഓവറിലെ രണ്ടാം പന്തിലാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്. 40 ബോളില്‍ 72 എടുത്ത സ്റ്റോയിനിസിനെ സാം കറന്‍ വിക്കറ്റ് കീപ്പറുടെ കൈകളില്‍ എത്തിക്കുകയായിരുന്നു. അര്‍ഷ്ദീപിന്റെ അവസാന ഓവറില്‍ നിക്കോളാസ് പുരാന്‍(19 പന്തില്‍ 45) എല്‍ബിയില്‍ പുറത്തായി.

20 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ ക്രുനാല്‍ പാണ്ഡ്യയും(2 പന്തില്‍ 5*), ദീപക് ഹൂഡയും(6 പന്തില്‍ 11*) പുറത്താവാതെ നിന്നു.

cricket IPL 2023