പൊരുതിയെങ്കിലും പരാജയം; മാര്‍ഷിന്റെ പോരാട്ടം പാഴായി

മാര്‍ഷവും സാള്‍ട്ടും പട്ടേലും പൊരുതിയെങ്കിലും ഹൈദരാബാദിനെതിരെ ഡല്‍ഹിക്ക് വിജയിക്കാനായില്ല

author-image
Web Desk
New Update
പൊരുതിയെങ്കിലും പരാജയം; മാര്‍ഷിന്റെ പോരാട്ടം പാഴായി

ഡല്‍ഹി: മാര്‍ഷവും സാള്‍ട്ടും പട്ടേലും പൊരുതിയെങ്കിലും ഹൈദരാബാദിനെതിരെ ഡല്‍ഹിക്ക് വിജയിക്കാനായില്ല. ഹൈദരാബാദ് 9 റണ്‍സിന്റെ വിജയം സ്വന്തമാക്കി.

198 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹിക്ക് 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 188 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.

അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്സ് നിശ്ചിത 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 197 റണ്‍സെടുത്തു. സണ്‍റൈസേഴ്സിനായി അഭിഷേക് ശര്‍മ്മയും ഹെന്റിച്ച് ക്ലാസനും വെടിക്കെട്ട് അര്‍ദ്ധ സെഞ്ച്വറികള്‍ നേടി.

ഡല്‍ഹി ക്യാപിറ്റല്‍സിനായി മിച്ചല്‍ മാര്‍ഷ് 4 ഓവറില്‍ 27 റണ്‍സിന് നാല് വിക്കറ്റ് നേടി. അക്സര്‍ പട്ടേലും ഇഷാന്ത് ശര്‍മ്മയും ഓരോ വിക്കറ്റ് നേടി.

ടോസ് നേടി ബാറ്റിംഗിനിറങ്ങിയ സണ്‍റൈസേഴ്സ് പവര്‍പ്ലേയില്‍ രണ്ട് വിക്കറ്റിന് 62 എന്ന സ്‌കോര്‍ നേടിയിരുന്നു. ഇന്നിംഗ്സിലെ മൂന്നാം ഓവറിലെ മൂന്നാം പന്തില്‍ ഇഷാന്ത് ശര്‍മ്മ മായങ്ക് അഗര്‍വാളിനെ (6 പന്തില്‍ 5) വിക്കറ്റിന് പിന്നില്‍ ഫിലിപ് സാള്‍ട്ടിന്റെ കൈകളില്‍ എത്തിച്ചു. മിച്ചല്‍ മാര്‍ഷ് അഞ്ചാം ഓവറിലെ നാലാം പന്തില്‍ രാഹുല്‍ ത്രിപാഠിയെ (6 പന്തില്‍ 10) മനീഷ് പാണ്ഡെയുടെ കൈകളിലെത്തിച്ചു.

എന്നാല്‍ ആറ് ഓവര്‍ പിന്നിട്ടപ്പോള്‍ അഭിഷേക് ശര്‍മ്മയും(39*), ഏയ്ഡന്‍ മാര്‍ക്രമും (1*) ചേര്‍ന്ന് ടീമിനെ 60 കടത്തി. മിച്ചല്‍ മാര്‍ഷിന്റെ പത്താം ഓവര്‍ സണ്‍റൈസേഴ്സിന് ഇരട്ട പ്രഹരം നല്‍കി. ഏയ്ഡന്‍ മാര്‍ക്രമും (13 പന്തില്‍ 8), ഹാരി ബ്രൂക്കും(2 പന്തില്‍ 0) അക്സര്‍ പട്ടേലിന്റെ കൈകളിലെത്തി.

ഒരറ്റത്ത് പൊരുതിക്കളിച്ച അഭിഷേക് ശര്‍മ്മ അര്‍ധസെഞ്ചുറി കണ്ടെത്തി. സണ്‍റൈസേഴ്സ് ഇന്നിംഗ്സിലെ 12-ാം ഓവറില്‍ അക്സര്‍ പട്ടേലാണ് അഭിഷേകിനെ മടക്കിയത്. താരം 36 ബോളില്‍ 12 ഫോറും ഒരു സിക്സറും സഹിതം 67 റണ്‍സെടുത്തു.

15 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ 135-5 എന്ന സ്‌കോറിലായിരുന്നു സണ്‍റൈസേഴ്സ്. തൊട്ടടുത്ത ഓവറില്‍ അക്സറിനെ തുടര്‍ച്ചയായി രണ്ട് സിക്സിന് പറത്തി ഹെന്റിച്ച് ക്ലാസന്‍ ടീമിനെ 150 കടത്തി. 17-ാം ഓവറിലെ അവസാന പന്തില്‍ അബ്ദുല്‍ സമദിനെ (21 പന്തില്‍ 28) പുറത്താക്കി മിച്ചല്‍ മാര്‍ഷ് നാല് വിക്കറ്റ് തികച്ചു. ഇന്നിംഗ്സിലെ 19-ാം ഓവറും എറിയാന്‍ മിച്ചല്‍ എത്തിയെങ്കിലും വിക്കറ്റൊന്നും കൂടുതല്‍ നേടാനായില്ല.

നോര്‍ക്യയുടെ 20-ാം ഓവറില്‍ 12 റണ്‍സ് പിറന്നതോടെ സണ്‍റൈസേഴ്സ് മികച്ച സ്‌കോറിലെത്തി. ഹെന്റിച്ച് ക്ലാസനും(27 പന്തില്‍ 53*), അക്കീല്‍ ഹൊസൈനും(10 പന്തില്‍ 16*) പുറത്താവാതെ നിന്നു.

cricket IPL 2023 mitchell marsh