അടിയോടടി! മുംബൈയ്ക്ക് 5 വിക്കറ്റ് ജയം, കൊല്‍ക്കത്തയ്ക്ക് വീണ്ടും നിര്‍ഭാഗ്യം!

വാങ്കഡേയില്‍ കൊല്‍ക്കത്തയ്‌ക്കെതിരെ മുംബൈ ഇന്ത്യന്‍സിനു വിജയം. മുംബൈയ്‌ക്കെതിരെ നേടിയ ഉയര്‍ന്ന ടോട്ടല്‍ പ്രതിരോധിക്കാനിറങ്ങിയ കൊല്‍ക്കത്തയ്ക്ക് വീണ്ടും പരാജയം.

author-image
Web Desk
New Update
അടിയോടടി! മുംബൈയ്ക്ക് 5 വിക്കറ്റ് ജയം, കൊല്‍ക്കത്തയ്ക്ക് വീണ്ടും നിര്‍ഭാഗ്യം!

 

മുംബൈ: വാങ്കഡേയില്‍ കൊല്‍ക്കത്തയ്‌ക്കെതിരെ മുംബൈ ഇന്ത്യന്‍സിനു വിജയം. മുംബൈയ്‌ക്കെതിരെ നേടിയ ഉയര്‍ന്ന ടോട്ടല്‍ പ്രതിരോധിക്കാനിറങ്ങിയ കൊല്‍ക്കത്തയ്ക്ക് വീണ്ടും പരാജയം.

കൊല്‍ക്കത്ത നെറ്റ് റൈഡേഴ്‌സ് ഉയര്‍ത്തിയ 186 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈയ്ക്ക് അഞ്ച് വിക്കറ്റ് ജയം. 17.4 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് മുംബൈ വിജയ റണ്‍ നേടിയത്.

മറുപടി ബാറ്റിങ്ങില്‍, ഓപ്പണര്‍ ഇഷാന്‍ കിഷന്റെ (25 പന്തില്‍ 58) തകര്‍പ്പന്‍ ബാറ്റിങ്ങാണ് മുംബൈയ്ക്ക് കരുത്തായത്. രോഹിത് ശര്‍മയ്ക്കു പകരം നായക റോളില്‍ ഇറങ്ങിയ സൂര്യകുമാര്‍ യാദവ് (25 പന്തില്‍ 43), ഫോം വീണ്ടെടുക്കുകയും തിലക് വര്‍മ (25 പന്തില്‍ 30), ടിം ഡേവിഡ് (13 പന്തില്‍ 24*) എന്നിവര്‍ ഉറച്ചപിന്തുണയും നല്‍കിയതോടെയാണ് മുംബൈയ്ക്ക് വിജയം അനായാസമായത്. ഇംപാക്ട് പ്ലേയറായി ഇറങ്ങിയ രോഹിത് ശര്‍മ (13 പന്തില്‍ 20), നെഹാല്‍ വധേര (4 പന്തില്‍ 6), കാമറൂണ്‍ ഗ്രീന്‍ (1 പന്തില്‍ 1*) എന്നിവരും മോശമാക്കിയില്ല.

നേരത്തെ വെങ്കടേഷ് അയ്യരുടെ സെഞ്ചുറിയുടെ കരുത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് മികച്ച സ്‌കോര്‍ നേടിയിരുന്നു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കെകെആര്‍ 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 185 റണ്‍സെടുത്തു.

വെങ്കടേഷ് അയ്യര്‍ 51 പന്തില്‍ ആറ് ഫോറും ഒന്‍പത് സിക്സും സഹിതം 104 റണ്‍സെടുത്ത് പുറത്തായി. അവസാന രണ്ട് ഓവറില്‍ ആന്ദ്രേ റസലിന്റെ ബാറ്റിംഗ് കൊല്‍ക്കത്തയ്ക്ക് മികച്ച ഫിനിഷിംഗ് സമ്മാനിച്ചു.

അരങ്ങേറ്റം താരം അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ മുംബൈ ഇന്ത്യന്‍സിനായി പന്തെടുത്തപ്പോള്‍ ആദ്യ ഓവറില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് 5 റണ്‍സേ നേടാനായുള്ളൂ. തൊട്ടടുത്ത ഓവറില്‍ എന്‍ ജഗദീശനെ(5 പന്തില്‍ 0) കാമറൂണ്‍ ഗ്രീന്‍, ഹൃത്വിക് ഷൊക്കിന്റെ കൈകളിലെത്തിച്ചു.

പവര്‍പ്ലേ പൂര്‍ത്തിയാകും മുമ്പ് മറ്റൊരു ഓപ്പണര്‍ റഹ്‌മാനുള്ള ഗുര്‍ബാസും മടങ്ങി. 12 പന്തില്‍ 8 റണ്‍സെടുത്ത താരത്തെ വെറ്റന്‍ സ്പിന്നര്‍ പീയുഷ് ചൗളയാണ് മടക്കിയത്. ക്യാപ്റ്റന്‍ നിതീഷ് റാണ 10 പന്തില്‍ അഞ്ചും സ്ഥാനക്കയറ്റം കിട്ടിയ ഷര്‍ദ്ദുല്‍ ഠാക്കൂര്‍ 11 പന്തില്‍ 13 ഉം റണ്‍സെടുത്ത് ഷൊക്കിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. 1.5 ഓവറിലെ 11-1 എന്ന നിലയില്‍ നിന്ന് 12.5 ഓവറില്‍ 123-4 എന്ന നിലയിലായി കെകെആര്‍.

ഒരറ്റത്ത് സിക്സുകളുമായി തകര്‍ത്തടിച്ച വെങ്കടേഷ് അയ്യര്‍ 49 പന്തില്‍ ഐപിഎല്ലില്‍ തന്റെ ആദ്യ സെഞ്ചുറി സ്വന്തമാക്കി. ഇതിനകം തന്നെ വെങ്കടേഷ് 9 സിക്സും അഞ്ച് ഫോറും പറത്തിയിരുന്നു. അയ്യര്‍ ബൗണ്ടറികളായി നിറഞ്ഞതോടെ 17 ഓവറില്‍ കൊല്‍ക്കത്ത 150 പിന്നിട്ടു. പിന്നാലെ വെങ്കടേഷിനെ റിലെ മെരിഡിത്ത്, യാന്‍സന്റെ കൈകളില്‍ എത്തിച്ചു.

കഴിഞ്ഞ രണ്ട് മത്സരങ്ങളിലെ കൂറ്റനടിക്കാരന്‍ റിങ്കു സിംഗിനെ(18 ബോളില്‍ 18) 19ാം ഓവറിലെ അഞ്ചാം പന്തില്‍ യാന്‍സന്‍ പറഞ്ഞയച്ചു. 11 പന്തില്‍ 21* റണ്‍സെടുത്ത ആന്ദ്രേ റസലും 2 പന്തില്‍ 2* റണ്‍സെടുത്ത സുനില്‍ നരെയ്നും കെകെആറിനെ മികച്ച സ്‌കോറില്‍ എത്തിച്ചു.

cricket IPL 2023 mumbai kolkata