ജയ്പുരില്‍ സഞ്ജുവിന്റെയും കൂട്ടരുടെയും റോയല്‍ വിജയം!

രണ്ടാം മത്സരത്തിലും ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ തോല്‍പ്പിച്ച് സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സ്.

author-image
Web Desk
New Update
ജയ്പുരില്‍ സഞ്ജുവിന്റെയും കൂട്ടരുടെയും റോയല്‍ വിജയം!

ജയ്പുര്‍: രണ്ടാം മത്സരത്തിലും ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ തോല്‍പ്പിച്ച് സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സ്. രാജസ്ഥാന്‍ റോയല്‍സ് ഉയര്‍ത്തിയ 203 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈയുടെ പോരാട്ടം ആറ് വിക്കറ്റ് നഷ്ടത്തില്‍ 170 റണ്‍സില്‍ അവസാനിച്ചു. യശ്വസി ജയ്‌സ്‌വാളിന്റെ അര്‍ധ സെഞ്ചുറി കരുത്തിലാണ് രാജസ്ഥാന്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ കൂറ്റന്‍ സ്‌കോര്‍ കുറിച്ചത്.

43 പന്തില്‍ 77 റണ്‍സാണ് ജയ്‌സ്‌വാള്‍ കുറിച്ചത്. 15 പന്തില്‍ 34 റണ്‍സെടുത്ത ധ്രുവ് ജുറലിന്റെ പ്രകടനവും നിര്‍ണായകമായി. ചെന്നൈക്കായി തുഷാര്‍ ദേശ്പാണ്ഡെ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. മറുപടി ബാറ്റിംഗില്‍ ശിവം ദുബെ (52), റുതുരാജ് ഗെയ്ക്‌വാദ് (47) എന്നിവരാണ് ചെന്നൈക്കായി പൊരുതി നോക്കിയത്. രാജസ്ഥാന്റെ ആദം സാംപ മൂന്ന് വിക്കറ്റുകളുമായി മിന്നി തിളങ്ങി.

ടോസ് നേടി ബാറ്റിംഗിന് ഇറങ്ങി രാജസ്ഥാനായി യശ്വസി ജയ്‌സ്‌വാള്‍ - ജോസ് ബട്‌ലര്‍ സഖ്യം മിന്നുന്ന തുടക്കമാണ് നല്‍കിയത്. ആദ്യ ഓവറ് മുതല്‍ ചെന്നൈ ടീമിനെ കടന്നാക്രമിച്ച ജയ്‌സ്‌വാളായിരുന്നു കൂടുതല്‍ അപകടകാരി. യുവതാരത്തിന് മികച്ച പിന്തുണയാണ് ബട്‌ലര്‍ നല്‍കിയത്. പവര്‍ പ്ലേ അവസാനിച്ചപ്പോള്‍ വിക്കറ്റ് നഷ്ടം കൂടാതെ 64 റണ്‍സ് എന്ന നിലയിലായിരുന്നു രാജസ്ഥാന്‍.

21 പന്തില്‍ 27 റണ്‍സുമായി ബട്‌ലര്‍ മടങ്ങി. ദേവദത്ത് പടിക്കലിനെ പിന്നോട്ടിറക്കി നായകന്‍ സഞ്ജു സാംസണ്‍ ആണ് മൂന്നാമനായി എത്തിയത്. പതിവില്‍ നിന്ന് വിപരീതമായി സഞ്ജുവിനെ ഒരറ്റത്ത് നിര്‍ത്തി ജയ്‌സ്‌വാളാണ് ആക്രമണത്തിന് നേതൃത്വം നല്‍കിയത്.

മറുപടി ബാറ്റിംഗില്‍ ഒട്ടും ആഗ്രഹിച്ച തുടക്കമായിരുന്നില്ല ചെന്നൈക്ക് ലഭിച്ചത്. പതിവില്ലാതെ വിധം ടച്ച് കിട്ടാതെ വിഷമിച്ച ഡെവോണ്‍ കോണ്‍വെ 16 പന്തില്‍ എട്ട് റണ്‍സുമായി തിരികെ കയറി. അജിന്‍ക്യ രഹാനെയ്ക്കും ഇംപാക്ട് പ്ലെയറായി വന്ന അമ്പാടി റായിഡുവിനും കാലിടറിയപ്പോള്‍ 29 പന്തില്‍ 47 റണ്‍സെടുത്ത റുതുരാജ് ഗെയ്ക്‌വാദ് ആണ് ചെന്നൈയുടെ സ്‌കോര്‍ ബോര്‍ഡിലെ റണ്‍സിലേറെയും ചേര്‍ത്തത്. ശിവം ദുബെയും മോയിന്‍ അലിയും ചേര്‍ന്നതോടെയാണ് ചെന്നൈക്ക് ജീവന്‍ വച്ചത്.

പക്ഷേ, ആറ് ഓവറില്‍ 90 റണ്‍സ് വേണമെന്ന നിലയിലേക്ക് അപ്പോഴേക്കും കാര്യങ്ങള്‍ എത്തിയിരുന്നു. ആക്രമണം നേരിട്ടെങ്കിലും അലിയെ പറഞ്ഞയച്ച് ആദം സാംപ വീണ്ടും രാജസ്ഥാന് ആശ്വാസം നല്‍കി. വമ്പന്‍ പേരുകാര്‍ കിതച്ചെടുത്ത് ശിവം ദുബെ ചെന്നൈയ്ക്ക് പ്രതീക്ഷകള്‍ നല്‍കി ഒരുവശത്ത് അടിച്ചുതകര്‍ത്തു. പക്ഷേ, ടീമിലെ വിജയത്തിലെത്തിക്കാന്‍ ദുബെയുടെ പേരാട്ടത്തിനും കഴിഞ്ഞില്ല.

cricket rajastan IPL 2023 CHENNAI