ഇന്ത്യയെ മെരുക്കാന്‍ പാടാണ്, രോഹിത് ​ഗംഭീര ക്യാപ്റ്റനെന്ന് പാക് ഇതിഹാസതാരം

ഏകദിന ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെ തിളക്കമാർന്ന വിജയത്തിന് പിന്നാലെ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ ​ഗുണങ്ങൾ എണ്ണിപറഞ്ഞ് ക്രിക്കറ്റ് ലോകം.

author-image
Greeshma Rakesh
New Update
ഇന്ത്യയെ മെരുക്കാന്‍ പാടാണ്, രോഹിത് ​ഗംഭീര ക്യാപ്റ്റനെന്ന് പാക് ഇതിഹാസതാരം

ലഖ്‌നൗ: ഏകദിന ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെ തിളക്കമാർന്ന വിജയത്തിന് പിന്നാലെ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ ഗുണങ്ങൾ എണ്ണിപറഞ്ഞ് ക്രിക്കറ്റ് ലോകം. മറ്റു ടീം അംഗങ്ങളെ അപേക്ഷിച്ച് 229 എന്ന ചെറിയ സ്‌കോർ മാത്രമാണ് നേടാൻ സാധിച്ചതെങ്കിലും രോഹിത്തിന്റെ ക്യാപ്റ്റന്‍സിയുടെ മികവും ബാറ്റിംഗ് പ്രകടനവും ക്രിക്കറ്റ് ആരാധകർക്കിടയിൽ മാത്രമല്ല മറ്റു ക്രിക്കറ്റ് ടീമുകൾക്കിടയിലും ശ്രദ്ധിക്കപ്പെട്ടു എന്നാണ് സോഷ്യൽമീഡിയയിലെ ചർച്ച .

മുന്‍ പാകിസ്താന്‍ താരം വഖാര്‍ യൂനിസ് രോഹിത്തിന്റെ ക്യാപ്റ്റന്‍സിയെ പുകഴ്ത്തി രംഗത്തെത്തിയിരുന്നു.മറ്റുള്ള ടീമിനെ അപേക്ഷിച്ച് ഇന്ത്യയെ മെരുക്കാന്‍ പാടാണെന്നും രോഹിത് ഗംഭീര നായകനെന്നും വഖാര്‍ പറഞ്ഞു.

ഞായറാഴ്ച നിലവിലെ കിരീട ജേതാക്കളായ ഇംഗ്ലണ്ടിനെ തോൽപ്പിച്ചതോടെ ലോകകപ്പില്‍ തുടര്‍ച്ചയായ ആറാം ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇംഗ്ലണ്ടിനെതിരെ 100 റണ്‍സിനായിരുന്നു ഇന്ത്യയുടെ വിജയം.നായകനായുള്ള രോഹിത്തിന്റെ 100-ാം മത്സരമായിരുന്നു ഇംഗ്ലണ്ടിനെതിരെ. 87 റണ്‍സ് നേടിയ രോഹിത് ശര്‍മയായിരുന്നു മത്സരത്തിലെയും സോഷ്യൽമീഡിയയിലേയും സംസാരവിഷയം.

ഇതോടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ 18000 റണ്‍സ് തികയ്ക്കാനും രോഹിത്തിനായി. പവര്‍പ്ലേയിലെ പതിവ് പൊട്ടിത്തെറിക്ക് പകരം പിച്ചിന്റെ സ്വഭാവത്തെയും ന്യൂബോള്‍ എടുത്തവരുടെയും ശൗര്യത്തെയും ബഹുമാനിച്ച് തുടക്കമിട്ടു.

മറുവശത്തെ വിക്കറ്റ് വീഴ്ചയില്‍ പതറാതെ കെ.എല്‍.രാഹുലിനൊപ്പം തകർപ്പൻ പ്രകടനം.എന്തിന് സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്യാന്‍ പോലും പ്രയാസമായ പിച്ചില്‍ 66 പന്തില്‍ അര്‍ധ സെഞ്ചുറിയും നേടി. ആദില്‍ റഷീദിന്റെ ഗൂഗ്ലിയില്‍ വീഴും മുന്‍പ് 10 ഫോറും മൂന്ന് സിക്‌സറും അടക്കം 87 റണ്‍സാണ് ഇന്ത്യയുടെ സ്വന്തം ക്യാപ്റ്റൻ അടിച്ചെടുത്തത്.

2019ലെ ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ദുഷ്‌കരമായ സാഹചര്യങ്ങളില്‍ നേടിയ സെഞ്ചുറിക്കൊപ്പം നിര്‍ത്താവുന്ന ഇന്നിംഗ്‌സാണ് കഴിഞ്ഞ കളിയിൽ രോഹിത് സ്വന്തമാക്കിയത്. പിന്നാലെ ഇന്ത്യ പന്തെടുത്തപ്പോള്‍ എടുത്ത തീരുമാനങ്ങളെല്ലാം കൃത്യം. ബൗളര്‍മാരെ മാറ്റിയപ്പോഴെല്ലാം ഇന്ത്യക്ക് വിക്കറ്റ് ലഭിച്ചു.

അതിനുദാഹരണമാണ് മുഹമ്മദ് ഷമി മൊയീന്‍ അലിയെ വീഴ്ത്തിയത്. ഷമിയെ വീണ്ടും പന്തെറിയാന്‍ കൊണ്ടുവന്നപ്പോഴാണ് മൊയീന്‍ അലിക്ക് പിഴച്ചത്. വിക്കറ്റ് കീപ്പര്‍ കെ എല്‍ രാഹുലിന് ക്യാച്ച്. നിലവിൽ ലോകകപ്പിൽ എല്ലാ മത്സരങ്ങളിലും വൻവിജയത്തോടെ ഒന്നാംസ്ഥാനത്ത തുടരുകയാണ് ഇന്ത്യ. രോഹിത് ശർമ്മയെന്ന ക്യാപ്റ്റൻ്‍റെ നേതൃത്വത്തിൽ ലോകകപ്പ് കിരീടം സ്വന്തമാക്കാൻ ഇന്ത്യയുടെ ചുണകുട്ടികൾക്കാകുമെന്ന ഉറച്ച വിശ്വാസത്തിലാണ് ആരാധകരും രാജ്യവും.

cricket rohit sharma waqar younis Odi Cricket World Cup 2023