/kalakaumudi/media/post_banners/82c8e6ab5570a26bd96060a683e8de7dc62de36fe23f90b2c286d021a38da17f.jpg)
അഹമ്മദാബാദ്: ലോകകപ്പിന്റെ റൗണ്ട് റോബിൻ ഘട്ടം അവസാനിച്ചു. ഇനി നോക്കൗട്ട് മത്സരത്തിനുള്ള സമയമാണ്. തോറ്റാൽ ഇനി തിരിച്ചു വരാനാകില്ല. ഇന്ത്യയും ന്യൂസിലൻഡും ദക്ഷിണാഫ്രിക്കയും ഓസ്ട്രേലിയയുമാണ് സെമിയിലെത്തിയ വമ്പൻ ടീമുകൾ.
ബുധനാഴ്ച നടക്കുന്ന ആദ്യ സെമിയിൽ ഇന്ത്യയും ന്യൂസിലൻഡും ഏറ്റുമുട്ടുമ്പോൾ വ്യാഴാഴ്ച രണ്ടാം സെമിയിൽ ദക്ഷിണാഫ്രിക്കയും ഓസ്ട്രേലിയയും പൊരുതും.ഏകദിന ലോകകപ്പിൽ കിരീടം നേടുന്ന ടീമിന് സമ്മാനത്തുക എത്ര കിട്ടുമെന്ന് അറിയാൻ എല്ലവർക്കും വലിയ ആകാംഷയാണ്.
ലോകകപ്പിന് മുമ്പെ ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഐസിസി ഔദ്യോഗികമായി പുറത്തുവിട്ടിരുന്നു. ആകെ 10 മില്യൺ ഡോളർ(ഏകദേശം 84 കോടി രൂപ) ആണ് സമ്മാനത്തുകയായി ലോകകപ്പിൽ വിതരണം ചെയ്യുക.
ഇത് അനുസരിച്ച് കിരീടം നേടുന്ന ടീമിൻറെ കൈയിലെത്തുക നാല് മില്യൺ ഡോളർ(ഏകദേശം 33.29 കോടി രൂപ) ആണ്. ലോകകപ്പിലെ റണ്ണറപ്പുകൾക്ക് 16.64 കോടി രൂപയാണ് സമ്മാനമായി ലഭിക്കുക. സെമിയിൽ പുറത്താവുന്ന ടീമുകൾക്ക് ടീമുകൾക്ക് 6.65 കോടി രൂപ വീതം സമ്മാനത്തുകയായി ലഭിക്കും.
സെമിയിലെത്താതെ ഗ്രൂപ്പ് ഘടത്തിൽ പുറത്തായ ടീമുകൾക്കും സമ്മാനത്തുകയായി ലക്ഷങ്ങൾ ലഭിക്കും. ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തായ ടീമുകൾക്ക് 83.23 ലക്ഷം രൂപ വീതമാണ് സമ്മാനത്തുകയായി നൽകുക. ഇതിന് പുറമെ ഗ്രൂപ്പ് ഘട്ടത്തിലെ ഓരോ മത്സരത്തിലെ വിജയത്തിനും സമ്മാനമുണ്ട്. ഗ്രൂപ്പ് ഘട്ടത്തിൽ ജയിക്കുന്ന ഓരോ മത്സരത്തിലും 33.29 ലക്ഷം രൂപ ടീമുകൾക്ക് സമ്മാനത്തുകയായി ലഭിക്കും.
ഗ്രൂപ്പ് ഘട്ടത്തിലെ എല്ലാ മത്സരങ്ങളും ജയിച്ച ഇന്ത്യക്ക് മൂന്ന് കോടി രൂപ ഈ ഇനത്തിൽ സമ്മാനത്തുകയായി കിട്ടും.2025 മുതൽ പുരുഷ-വനിതാ ക്രിക്കറ്റിൽ സമ്മാനത്തുക ഏകീകരിക്കാൻ ഐസിസി തീരുമാനിച്ചിട്ടുണ്ട്. ആകെ 10 ടീമുകളാണ് ഇത്തവണ ലോകകപ്പിൽ കളിച്ചത്.