വാങ്കഡെയില്‍ ഇന്ത്യന്‍ വെടിക്കെട്ട്; കിവീസിനെതിരെ തകര്‍പ്പന്‍ ജയവുമായി ഫൈനലില്‍

കിവീസിനെതിരെ 70 റണ്‍സിന്റെ തകര്‍പ്പന്‍ ജയവുമായി ഇന്ത്യ ഫൈനലില്‍ പ്രവേശിച്ചു. ഇന്ത്യ ഉയര്‍ത്തിയ കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ന്യൂസീലന്‍ഡ് 327 റണ്‍സില്‍ എല്ലാവരും പുറത്തായി.

author-image
Web Desk
New Update
വാങ്കഡെയില്‍ ഇന്ത്യന്‍ വെടിക്കെട്ട്; കിവീസിനെതിരെ തകര്‍പ്പന്‍ ജയവുമായി ഫൈനലില്‍

 

മുംബൈ: കിവീസിനെതിരെ 70 റണ്‍സിന്റെ തകര്‍പ്പന്‍ ജയവുമായി ഇന്ത്യ ഫൈനലില്‍ പ്രവേശിച്ചു. ഇന്ത്യ ഉയര്‍ത്തിയ കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ന്യൂസീലന്‍ഡ് 327 റണ്‍സില്‍ എല്ലാവരും പുറത്തായി.

ഇന്ത്യ ഉയര്‍ത്തിയ 398 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ന്യൂസീലന്‍ഡിന് സ്‌കോര്‍ ബോര്‍ഡില്‍ 39 റണ്‍സ് ചേര്‍ക്കുന്നതിനിടെ ഓപ്പണര്‍മാരെ നഷ്ടമായി.

പിന്നീടൊന്നിച്ച വില്യംസന്‍ മിച്ചല്‍ സഖ്യം ടീമിനെ തകര്‍ച്ചയില്‍ നിന്ന് കരകയറ്റി. മൂന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 181 റണ്‍സ് കൂട്ടിച്ചേര്‍ത്തു. മിച്ചല്‍ 85 പന്തുകളില്‍ നിന്ന് സെഞ്ച്വറി സ്വന്തമാക്കി.

വില്യംസനെ സൂര്യകുമാര്‍ യാദവിന്റെ കൈകളിലെത്തിച്ച് ഷമി കൂട്ടുകെട്ട് തകര്‍ത്തു. 73 പന്തു നേരിട്ട കിവീസ് ക്യാപ്റ്റന്‍ 1 സിക്‌സും 8 ഫോറും ഉള്‍പ്പെടെ 69 റണ്‍സാണ് നേടി.

അതേ ഓവറില്‍ ടോം ലാഥത്തെ വിക്കറ്റിനു മുന്നില്‍ കുടുക്കി ഷമി ലോകകപ്പില്‍ 50 വിക്കറ്റു തികച്ചു. 2 പന്തുകള്‍ മാത്രം നേരിട്ട ടോം ലാഥം റണ്ണൊന്നുമെടുക്കാതെ പുറത്തായി.

ആറാമനായിറങ്ങിയ ഗ്ലെന്‍ ഫിലിപ്‌സ് പിടിച്ചുനില്‍ക്കാന്‍ ശ്രമിച്ചെങ്കിലും 41 റണ്‍സുമായി പുറത്തായി. മാര്‍ക് ചാപ്മാന്‍ (5 പന്തില്‍ 2) വേഗത്തില്‍ മടങ്ങി. സ്‌കോര്‍ 306ല്‍ നില്‍ക്കേ, ഡാരില്‍ മിച്ചലിനെ ഷമി ജഡേജയുടെ കൈകളിലെത്തിച്ച് 5 വിക്കറ്റ് നേട്ടവും സ്വന്തമാക്കി.

നേരത്തെ വാങ്കഡെ സ്റ്റേഡിയത്തില്‍ ഇന്ത്യ റണ്‍ മഴ പെയ്യിച്ചു. വിരാട് കോലിയുടേയും ശ്രേയസ് അയ്യരുടെയും സെഞ്ച്വറികളുടെ കരുത്തില്‍ ന്യൂസീലന്‍ഡിന് 398 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യമാണ് ഇന്ത്യ ഉയര്‍ത്തിയത്.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 397 റണ്‍സ് എടുത്തു.

വിരാട് കോലി ഏകദിന കരിയറിലെ 50-ാം സെഞ്ച്വറി സ്വന്തമാക്കി. ഏകദിന ക്രിക്കറ്റില്‍ 50 സെഞ്ചറി പൂര്‍ത്തിയാക്കുന്ന ആദ്യ താരമെന്ന നേട്ടം കോലി സ്വന്തമാക്കി. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ 49 സെഞ്ചറികളെന്ന റെക്കോര്‍ഡാണ് കോലി മറികടന്നത്.

106 പന്തുകളില്‍ നിന്നാണ് കോലി സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. 113 പന്തില്‍ 117 റണ്‍സ് നേടിയ കോലി ടിം സൗത്തിയുടെ പന്തില്‍ ഡെവോണ്‍ കോണ്‍വേയ്ക്ക് ക്യാച്ച് നല്‍കി 2 സിക്‌സും 9 ഫോറും ഉള്‍പ്പെടുന്ന ഇന്നിങ്‌സ് അവസാനിപ്പിച്ചു.

ഇന്ത്യയ്ക്ക് നായകന്‍ രോഹിത് ശര്‍മയും ശുഭ്മന്‍ ഗില്ലും ചേര്‍ന്ന് മികച്ച തുടക്കമാണ് നല്‍കിയത്. ആദ്യവിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 71 റണ്‍സ് കൂട്ടിച്ചേര്‍ത്തു.

ലോകകപ്പില്‍ 1,500 റണ്‍സും രോഹിത് സെമി ഫൈനലില്‍ സ്വന്തമാക്കി. മത്സരത്തില്‍ 29 പന്തുകള്‍ നേരിട്ട താരം 47 റണ്‍സെടുത്താണ് പുറത്തായത്. ശുഭ്മന്‍ ഗില്‍ കടുത്ത പേശീവലിവിനേത്തുടര്‍ന്ന് 2-ാം ഓവറില്‍ ക്രീസ് വിട്ടു. നാലാം നമ്പരിലിറങ്ങിയ ശ്രേയസിനൊപ്പമാണ് കോലി സെഞ്ചറി പൂര്‍ത്തിയാക്കിയത്.

ശ്രേയസ് അയ്യര്‍ വമ്പന്‍ പ്രഹരമാണ് ന്യൂസിലാന്‍ഡ് ബൗളര്‍മാര്‍ക്ക് നല്‍കിയത്. അതോടെ സ്‌കോര്‍ കുത്തനെ ഉയര്‍ന്നു. 70 പന്തുകള്‍ നേരിട്ട ശ്രേയസ് 105 റണ്‍സ് നേടി പുറത്തായി. 67 പന്തില്‍ നിന്നാണ് ശ്രേയസ് സെഞ്ചറി കണ്ടെത്തിയത്. ആറാമനായി ഇറങ്ങിയ സൂര്യകുമാര്‍ യാദവ് ഒരു റണ്‍ മാത്രമേ എടുത്തുള്ളൂ.

ഇന്നിങ്‌സ് അവസാനിക്കാന്‍ നാലു പന്തു ശേഷിക്കേ ഗില്‍ ക്രീസിലേക്ക് മടങ്ങിയെത്തി. താരം 1 റണ്‍സ് മാത്രമേ കൂട്ടിച്ചേര്‍ത്തൂള്ളൂ. ആകെ 66 പന്തു നേരിട്ട ഗില്‍ 3 ഫോറും 8 സിക്‌സും സഹിതം 80 റണ്‍സുമായി പുറത്താകാതെ നിന്നു.

കെ.എല്‍.രാഹുല്‍ ടീം സ്‌കോര്‍ നാനൂറിനരികെ എത്തിച്ചു. 20 പന്തില്‍ 2 സിക്‌സും 5 ഫോറും സഹിതം 39 റണ്‍സ് നേടിയ താരം പുറത്താകാതെ നിന്നു.

ന്യൂസീലന്‍ഡിനായി ടിം സൗത്തി മൂന്നും ട്രെന്റ് ബോള്‍ട്ട് ഒരു വിക്കറ്റും നേടി.

india cricket newzealand world cup cricket