അജിത് അഗാര്‍ക്കര്‍ വെസ്റ്റിന്‍ഡീസിലേക്ക്: ലക്ഷ്യം ലോകകപ്പ് ടീം

സിലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അജിത് അഗാര്‍ക്കര്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്, ക്യാപ്റ്റന്‍ രോഹിത് ശര്‍മ എന്നിവരുമായി കൂടിക്കാഴ്ച നടത്തും.

author-image
Lekshmi
New Update
അജിത് അഗാര്‍ക്കര്‍ വെസ്റ്റിന്‍ഡീസിലേക്ക്: ലക്ഷ്യം ലോകകപ്പ് ടീം

ന്യൂഡല്‍ഹി: സിലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അജിത് അഗാര്‍ക്കര്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്, ക്യാപ്റ്റന്‍ രോഹിത് ശര്‍മ എന്നിവരുമായി കൂടിക്കാഴ്ച നടത്തും. ഒക്ടോബര്‍ 5ന് ആരംഭിക്കുന്ന ഏകദിന ലോകകപ്പിനെക്കുറിച്ചുള്ള പദ്ധതികളും, ലോകകപ്പ് ടീം സിലക്ഷന്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളും ചര്‍ച്ച ചെയ്യാനാണ് കൂടിക്കാഴ്ച നടത്തുന്നത്. സിലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ട ശേഷം അജിത് അഗാര്‍ക്കര്‍ക്ക് ഇന്ത്യന്‍ ടീമുമായി നേരില്‍ സംവദിക്കാന്‍ സാധിച്ചിരുന്നില്ല.

നിലവില്‍ സിലക്ഷന്‍ കമ്മിറ്റിയംഗം സലില്‍ അങ്കോള വെസ്റ്റിന്‍ഡീസില്‍ ഇന്ത്യന്‍ ടീമിനൊപ്പമുണ്ട്. ടെസ്റ്റ് പരമ്പര കഴിയുന്നതോടെ അങ്കോള മടങ്ങിയെത്തും. ഏകദിന മത്സരങ്ങള്‍ തുടങ്ങും മുന്‍പ് അഗാര്‍ക്കര്‍ ടീമിനൊപ്പം ചേരുമെന്ന് ബിസിസിഐ അറിയിച്ചു. ലോകകപ്പിനായി 20 കളിക്കാരുടെ ചുരുക്കപ്പട്ടിക തയാറാക്കുകയാണ് ആദ്യപടി. പരുക്ക്, ഫിറ്റ്‌നസ് പ്രശ്‌നങ്ങള്‍ കൂടി പരിശോധിച്ച ശേഷമാകും അന്തിമ ടീമിനെ പ്രഖ്യാപിക്കുക. ടീമിന്റെ തലമുറ മാറ്റം സംബന്ധിച്ച കാര്യങ്ങളും ഇവര്‍ ചര്‍ച്ച ചെയ്യും.

ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ (എന്‍സിഎ) പരിശീലനവും റിക്കവറി നടപടികളും തുടരുന്ന പേസര്‍ ജസ്പ്രീത് ബുമ്രയുടെ ഭാവിയെക്കുറിച്ചും ചര്‍ച്ചയുണ്ടാകും. ഇന്ത്യന്‍ എ ടീമിനൊപ്പം അയര്‍ലന്‍ഡ് പരമ്പരയില്‍ ബുമ്ര കളിച്ചേക്കുമെന്നാണ് സൂചനകള്‍. അയര്‍ലന്‍ഡ് പരമ്പരയ്ക്ക് എന്‍സിഎ തലവന്‍ വിവിഎസ് ലക്ഷ്മണ്‍ ആയിരിക്കും ടീമിന്റെ കോച്ച്. വെസ്റ്റിന്‍ഡീസ് പര്യടനത്തിനു ശേഷം രാഹുല്‍ ദ്രാവിഡിനു വിശ്രമം നല്‍കുന്നതിനായാണിത്. നേരത്തേ, രവി ശാസ്ത്രി സീനിയര്‍ ടീം പരിശീലകനായിരിക്കെ എന്‍സിഎ തലവനായിരുന്ന ദ്രാവിഡ് ഇന്ത്യന്‍ എ ടീമിന്റെ കോച്ചായിട്ടുണ്ട്.

cricket team selection committee