ഇന്ത്യ ഓള്‍ ഔട്ടായെന്ന് കരുതി ഗ്രൗണ്ട് വിട്ടു; തിരിച്ചെത്തിയ ഓസീസ് താരങ്ങളെ കൂവലോടെ എതിരേറ്റ് കാണികള്‍

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയക്കെതിരെ അജിങ്ക്യാ രഹാനെയുടേയും ഷാര്‍ദ്ദുല്‍ താക്കൂറിന്റേയും പോരാട്ടം ഇന്ത്യക്ക് ചെറിയ പ്രതീക്ഷ നല്‍കിയെങ്കില്‍ പോലും ഇപ്പോഴും ആധിപത്യം ഓസ്‌ട്രേലിയക്ക് തന്നെയാണ്.

author-image
Priya
New Update
ഇന്ത്യ ഓള്‍ ഔട്ടായെന്ന് കരുതി ഗ്രൗണ്ട് വിട്ടു; തിരിച്ചെത്തിയ ഓസീസ് താരങ്ങളെ കൂവലോടെ എതിരേറ്റ് കാണികള്‍

ഓവല്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയക്കെതിരെ അജിങ്ക്യാ രഹാനെയുടേയും ഷാര്‍ദ്ദുല്‍ താക്കൂറിന്റേയും പോരാട്ടം ഇന്ത്യക്ക് ചെറിയ പ്രതീക്ഷ നല്‍കിയെങ്കില്‍ പോലും ഇപ്പോഴും ആധിപത്യം ഓസ്‌ട്രേലിയക്ക് തന്നെയാണ്.

ഓസ്‌ട്രേലിയയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 469 റണ്‍സിന് മറുപടിയായി മൂന്നാം ദിനം 151-5 എന്ന സ്‌കോറില്‍ ക്രീസിലിറങ്ങിയ ഇന്ത്യയെ 89 റണ്‍സടിച്ച രഹാനെയും 51 റണ്‍സ് നേടിയ താക്കൂറും ചേര്‍ന്ന് സെഞ്ചുറി കൂട്ടുകെട്ടിലൂടെ കരകയറ്റുകയായിരുന്നു.

296 റണ്‍സിന് ഇന്ത്യ ഓള്‍ ഔട്ടായിരുന്നു. രണ്ടാം ഇന്നിംഗ്‌സില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 123 റണ്‍സെടുത്ത ഓസ്‌ട്രേലിയക്ക് ഇപ്പോള്‍ 296 റണ്‍സിന്റെ ലീഡുണ്ട്.

ഇന്ത്യ ഓള്‍ ഔട്ടായതില്‍ ഓസ്‌ട്രേലിയന്‍ താരങ്ങള്‍ ആഹ്‌ളാദം പ്രകടിപ്പിച്ച് അതിവേഗം ഗ്രൗണ്ട് വിടുമ്പോള്‍ മുഹമ്മദ് സിറാജ് എല്‍ബിഡബ്ല്യു തീരുമാനം റിവ്യു ചെയ്തു.

ഡിആര്‍എസില്‍ സിറാജിന്റെ ബാറ്റില്‍ കൊണ്ടശേഷമാണ് പന്ത് പാഡില്‍ കൊണ്ടത് എന്ന് വ്യക്തമായതോടെ അമ്പയര്‍ക്ക് ഔട്ട് വിളിച്ച തീരുമാനം മാറ്റേണ്ടി വന്നു.

എന്നാല്‍ ഇതിന് മുമ്പ് ഉസമാന്‍ ഖവാജ, സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാര്‍ണര്‍ അടക്കമുള്ളവര്‍ ഗ്രൗണ്ട് വിട്ട് ഡ്രസ്സിംഗ് റൂമിലെത്താറായിരുന്നു.അമ്പയര്‍ നോട്ടൗട്ട് വിളിച്ചതിനെ തുടര്‍ന്ന് ഓസീസ് താരങ്ങള്‍ക്ക് ഫീല്‍ഡ് ചെയ്യാനായി വീണ്ടും ഗ്രൗണ്ടിലിറങ്ങേണ്ടി വന്നു.

കയറിപ്പോയി തിരിച്ചെത്തിയ ഓസീസ് താരങ്ങളെ ഓവലിലെ കാണികള്‍ കൂവലോടെയാണ് എതിരേറ്റത്. തിരിച്ചെത്തിയ ഓസീസ് താരങ്ങള്‍ക്ക് പിന്നീട് അഞ്ച് പന്ത് കൂടിയെ ഫീല്‍ഡ് ചെയ്യേണ്ടിവന്നുള്ളു. സ്റ്റാര്‍ക്കിന്റെ പന്തില്‍ ഷമി പുറത്തായതോടെ ഇന്ത്യ ഓള്‍ ഔട്ടായി.

wtc