കോവിഡ് ആഗോള ടെക് ഭീമന്‍മാരുടെ കൂട്ടപിരിച്ചുവിടലിന് കാരണമായോ?

കോവിഡ് കാലം മറ്റ് എല്ലാ മേഖലകളെയും പ്രതികൂലമായി ബാധിച്ചെങ്കിലും ടെക് മേഖലയ്ക്ക് അത് അനുഗ്രഹമായിരുന്നു.

author-image
Shyma Mohan
New Update
കോവിഡ് ആഗോള ടെക് ഭീമന്‍മാരുടെ കൂട്ടപിരിച്ചുവിടലിന് കാരണമായോ?

ന്യൂഡല്‍ഹി: ഗൂഗിള്‍, മൈക്രോസോഫ്റ്റ്, ട്വിറ്റര്‍, മെറ്റ, ആമസോണ്‍ തുടങ്ങി ടെക് ഭീമന്‍മാര്‍ ജീവനക്കാരെ കൂട്ടമായി പിരിച്ചുവിടുന്നു.ലോകമെമ്പാടുമുളള 91 ടെക് കമ്പനികള്‍ 2023 ജനുവരിയില്‍ 24,151 ജീവനക്കാരെയാണ് പിരിച്ചുവിട്ടത് . ടെക് മേഖലയില്‍ നിന്നും 2023ല്‍ പ്രതിദിനം 1600 പേര്‍ പുറത്താക്കപെടുമെന്നാണ് കണക്കാക്കുന്നത്.

ടെക് ഭീമന്‍ ഗൂഗിള്‍ 12000 ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. കമ്പനിയുടെ വളര്‍ച്ച മന്ദഗതിയിയിലായതിനാല്‍ കൈക്കൊള്ളേണ്ട തീരുമാനമായിരുന്നു പിരിച്ചുവിടലെന്ന് സിഇഒ സുന്ദര്‍ പിച്ചൈ വ്യക്തമാക്കിയിരുന്നു. .ലോകത്തിലെ ഏറ്റവും വലിയ സോഫ്റ്റ്വെയര്‍ കമ്പനിയായ മൈക്രോസോഫ്റ്റിലും പിരിച്ചുവിടല്‍ ആരംഭിച്ചു. പതിനായിരത്തിലധികം ജീവനെക്കാരെയാണ് പിരിച്ചുവിട്ടത്.

അമേരിക്കയിലെ ഏറ്റവും കൂടുതല്‍ വില്‍പ്പന നടക്കുന്ന ദിവസമായ ബ്ലാക്ക് ഫ്രൈഡേയ്ക്ക് തൊട്ട് മുന്‍പാണ് ചെലവ് ചുരുക്കലിന്റെ ഭാഗമായി ജീവനക്കാരെ പിരിച്ചുവിടുമെന്ന് ആമസോണ്‍ പ്രഖ്യാപനം നടത്തിയത്. കോവിഡ് സമയത്ത് ആരംഭിച്ച വേര്‍ച്വല്‍ ഷോപ്പിംഗ് പ്ലാറ്റ്‌ഫോമായ ആമസോണ്‍ എക്‌സ്‌പ്ലോര്‍ അടച്ചുപൂട്ടുകയും ചെയ്തു.

ഫെയ്സ്ബുക്ക്, വാട്സാപ്പ്, ഇന്‍സ്റ്റഗ്രാം ഉള്‍പ്പെടെയുള്ളവയുടെ മാതൃകമ്പനിയായ മെറ്റയിലും കൂട്ടപ്പിരിച്ചുവിടല്‍ നടക്കുന്നു. 11,000 ജീവനക്കാരെയാണ് മെറ്റ പുറത്താക്കുന്നത്. കോവിഡിന് ശേഷം കമ്പനിയുടെ വളര്‍ച്ച പ്രതീക്ഷിച്ച രീതിയില്‍ ഉയര്‍ത്താന്‍ കഴിഞ്ഞില്ലെന്നു സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗും വ്യക്തമാക്കി. ഓണ്‍ലൈന്‍ വാണിജ്യം മുന്‍കാല ട്രെന്‍ഡുകളിലേക്ക് തിരിച്ചെത്താത്തത് മാത്രമല്ല, മാക്രോ ഇക്കണോമിക് രംഗത്തെ മാന്ദ്യം, വര്‍ദ്ധിച്ച മത്സരം, പരസ്യ വരുമാനത്തിലെ നഷ്ടം എന്നിവ വരുമാനം പ്രതീക്ഷിച്ചതിലും കുറയാന്‍ കാരണമായെന്നും സക്കര്‍ ബര്‍ഗ് ചൂണ്ടിക്കാട്ടുന്നു.

മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്തതിന് ശേഷം സിഇഒ പരാഗ് അഗര്‍വാളിനെയും ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറെയും മറ്റ് ചില ഉന്നത ഉദ്യോഗസ്ഥരെയും പിരിച്ചുവിട്ടു. തുടര്‍ന്ന് ലോകത്താകമാനം എഞ്ചിനീയര്‍മാര്‍ ഉള്‍പ്പെടെ 3700 ജീവനക്കാരെയും പിരിച്ചുവിട്ടു.

കോവിഡ് കാലം മറ്റ് എല്ലാ മേഖലകളെയും പ്രതികൂലമായി ബാധിച്ചെങ്കിലും ടെക് മേഖലയ്ക്ക് അത് അനുഗ്രഹമായിരുന്നു. കോവിഡ് കാലത്ത് ഓണ്‍ലൈന്‍ ഷോപ്പിംഗ് കുതിച്ചുയര്‍ന്നു. ഇന്റര്‍നെറ്റ് ഉപയോഗം കൂടി. ഒടിടി പ്ലാറ്റ്‌ഫോമുകള്‍ ആളുകള്‍ ധാരാളമായി ഉപയോഗിച്ചു തുടങ്ങി.

അതോടെ ടെക് കമ്പനികളുടെ എണ്ണം വര്‍ധിച്ചു. വലിയ കമ്പനികള്‍ കൂടുതല്‍ ജീവനക്കാരെ നിയമിച്ചു. എന്നാല്‍ ലോക്ക് ഡൗണ്‍ അവസാനിച്ചതോടെ കാര്യങ്ങള്‍ പഴയപടിയായി. ഇത് കമ്പനികള്‍ക്ക് വലിയ തിരിച്ചടിയാണ് നല്‍കിയത്.

ഓണ്‍ലൈന്‍ ഇടപാടുകള്‍ കുറഞ്ഞതോടെ അധികമായി നിയമിച്ച ജീവനക്കാര്‍ കമ്പനികള്‍ക്ക് ബാധ്യതയായി മാറി. ഉപയോക്തക്കള്‍ ഓണ്‍ലൈന്‍ ഇടപാടുകളിലേക്ക് മാറിയതിനാല്‍ ഉപയോക്ത വര്‍ധന നിലനില്‍ക്കുമെന്ന കമ്പനികളുടെ കണക്കുകൂട്ടലും പിഴച്ചു. 2023ല്‍ ആഗോള സാമ്പത്തിക മാന്ദ്യത്തിന് സാധ്യതയുണ്ടെന്നാണ് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെട്ടത്.

കോവിഡ് വന്ന സാഹചര്യത്തില്‍ ലോക്ക്ഡൗണ്‍ കൂടി ആയപ്പോള്‍ സമ്പദ് വ്യവസ്ഥ മൊത്തത്തില്‍ തകര്‍ന്നു. സ്ഥിതി മെച്ചപ്പെട്ടു വന്നപ്പോഴാണ് റഷ്യ യുക്രയ്ന്‍ യുദ്ധം ആരംഭിക്കുകയും സമ്പദ് വ്യവസ്ഥ കൂടുതല്‍ തിരിച്ചടികള്‍ നേരിടുകയും ചെയ്തത്.

ലോകം സാമ്പത്തികം മാന്ദ്യ ഭീഷണി നേരിടുന്നതും ടെക് ഭീമന്‍മാര്‍ക്ക് വലിയ തിരിച്ചടിയായി. ഭാവിയിലെ മാന്ദ്യം ഒഴിവാക്കാനുള്ള തയ്യാറെടുപ്പിലാണ് ഇവര്‍.

പണപ്പെരുപ്പം, ബാങ്ക് നയങ്ങള്‍, നിക്ഷേപകരില്‍ നിന്നുള്ള സമ്മര്‍ദ്ദം, ചെലവ് ചുരുക്കല്‍ ഇവയൊക്കെയാണ് കൂട്ട പിരിച്ചുവിടലിനു പിന്നിലെ മറ്റ് കാരണങ്ങള്‍.

കോവിഡ് ഉണ്ടാക്കിയ സാമ്പത്തിക ബാധ്യതയും കോവിഡാനന്തരം പരസ്യങ്ങളില്‍ നിന്ന് ലഭിക്കുന്ന വരുമാനത്തില്‍ കുത്തനെ ഉണ്ടായ ഇടിവുമാണ് ഭൂരിഭാഗം കമ്പനികളെയും പ്രതിസന്ധിയില്‍ ആക്കിയിരിക്കുന്നത് എന്ന് വ്യക്തമാണ്.

2022ന്റെ അവസാനത്തോടെ ഏകദേശം 80,000ത്തോളം ആളുകള്‍ക്കാണ് ജോലി നഷ്ടമായത്. ഇതില്‍ 17,000 ജീവനക്കാര്‍ ഇന്ത്യക്കാരാണ്.

ലോകം മാന്ദ്യ ഭീഷണി നേരിടുകയും ടെക് കമ്പനികളിലെ സമ്പത്തിക പ്രതിസന്ധി നിലനില്‍ക്കുകയും ചെയ്യുന്നതിനാല്‍ പിരിച്ചുവിടലുകള്‍ ഇനിയും തുടരുമെന്നാണ് കണക്കുകൂട്ടല്‍

 

massive layoff in tech companies