ബഹിരാകാശ നിലയത്തില്‍ കുടുങ്ങിപ്പോയ 3 യാത്രികരെ തിരികെയെത്തിക്കാന്‍ റഷ്യയുടെ വേതൃത്യത്തില്‍ വലിയ ശ്രമം തന്നെ നടന്നു.
ഇവര്‍ സഞ്ചരിച്ചിരുന്ന പേടകത്തില്‍ ചെറു ഉല്‍ക്ക വീണ് കേടുപാടുകള്‍ സംഭവിച്ചതിനാല്‍ മടക്കയാത്ര സാധിക്കാതെ നിന്ന യാത്രികര്‍ക്കാണ് റഷ്യ സഹായമായത്.
രണ്ട് റഷ്യന്‍ യാത്രികരും ഒരു യുഎസ് യാത്രികനുമാണ് തിരികെയെത്തുന്നത്.ശൂന്യമായ നിലയില്‍ സോയൂസ് പേടകം ബഹിരാകാശ നിലയത്തില്‍ ഞായറാഴ്ച മടങ്ങിയെത്തി.ഡിസംബറില്‍ ഭൂമിയിലേക്കു മടങ്ങേണ്ടതായിരുന്നു ഈ യാത്രികര്‍.
പേടകത്തിനു തകരാര്‍ സംഭവിച്ചതിനാല്‍ ഇവരുടെ മടക്കയാത്ര ഏറെ വൈകി.കസഖ്സ്ഥാനില്‍ നിന്നാണ് സോയൂസ് പേടകത്തിന്റെ വിക്ഷേപണംനടന്നത്. ഇതിന്റെ തകരാര്‍ പരിശോധന നീണ്ടതിനാലാണു രക്ഷാദൗത്യം നീണ്ടത്. നാസയില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ പരിശോധനപ്പറക്കല്‍ കാണാനായി എത്തിയിരുന്നു.
യുക്രെയ്ന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ തങ്ങളുടെ എതിര്‍ ചേരിയില്‍ നില്‍ക്കുന്ന യുഎസിന്റെ യാത്രികനെ തിരികെ കൊണ്ടു വരുന്ന റഷ്യയുടെ ശ്രമം വലിയ ശ്രദ്ധ പിടിച്ചു പറ്റി.
റഷ്യന്‍ ബഹിരാകാശ സഞ്ചാരികളായ സെര്‍ഗി പ്രോകോപ്യേവ്, ഡിമിത്രി പെറ്റലിന്‍, യുഎസ് സഞ്ചാരി ഫ്രാന്‍സിസ്‌കോ റൂബിയോ എന്നിവരാണ് ബഹിരാകാശ നിലയത്തിലുള്ളത്. നിലയവുമായുള്ള സഹകരണം 2024ല്‍ റഷ്യ അവസാനിപ്പിക്കുമെന്ന സംശയം ശക്തമാണ്.
സ്വന്തം നിലയില്‍ ബഹിരാകാശ നിലയം നിര്‍മിക്കുകയെന്ന ലക്ഷ്യമാണ് റഷ്യയ്ക്കുളളതെന്ന് നിരീക്ഷകര്‍ അഭിപ്രായപ്പെട്ടു.യുക്രെയ്ന്‍ യുദ്ധവുമായി ബന്ധപ്പെട്ട് യുഎസ്, നാറ്റോ കക്ഷികളായ യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവരുമായുളള പ്രശ്നങ്ങളാണ് സ്വന്തം നിലയം എന്ന ലക്ഷ്യത്തിലേക്കു റഷ്യയെ എത്തിയത്.
രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ ഡോക് ചെയ്യപ്പെട്ട എംഎസ് 22ല്‍ കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 15ന് പെട്ടന്നാണ് ലീക്ക് വന്നത്.വളരെ ചെറിയ വലുപ്പമുള്ള ഉല്‍ക്ക വന്നിടിച്ചതാണ് ഇതിനു കാരണമായതെന്നാണു കരുതുന്നത്.
ഉല്‍ക്ക ഇടിച്ചതു മൂലം 0.8 മില്ലിമീറ്റര്‍ വ്യാസമുള്ള ദ്വാരം പേടകത്തിന്റെ ശീതീകരണ സംവിധാനത്തില്‍ ബാധിച്ചു.ഇതിനാല്‍ പേടകത്തിലെ താപനില 40 ഡിഗ്രി വരെ എത്തി. റഷ്യന്‍ യാത്രികര്‍ ഇതിനിടയ്ക്ക് ബഹിരാകാശ നടത്തത്തിനു പദ്ധതിയിട്ടിരുന്നു.
എന്നാല്‍ പേടക വിഷയത്തില്‍ ഇതു മാറ്റി വയ്ക്കുകയാണുണ്ടായത്.2024നു ശേഷം രാജ്യാന്തര ബഹിരാകാശ നിലയവുമായുള്ള എല്ലാ സഹകരണവും അവസാനിപ്പിക്കുമെന്നു റഷ്യന്‍ ബഹിരാകാശ ഏജന്‍സി റോസ്‌കോമോസിന്റെ പുതിയ മേധാവി യൂറി ബോറിസോവ് പ്രഖ്യാപിച്ചതായി റിപ്പോര്‍ട്ടുകളെത്തി.
ആര്‍മി 2022 എന്ന സൈനിക പ്രദര്‍ശന വേദിയിലാണ് ഈ അറിയിപ്പെത്തിയത്.സ്വന്തം നിലയില്‍ നടപ്പാക്കാനുദ്ദേശിക്കുന്ന ബഹിരാകാശ നിലയത്തിന്റെ വിവരങ്ങളും റഷ്യ പുറത്തു വിട്ടു.
ആര്‍മി 2022 സൈനിക വേദിയിലാണ് റോസ്‌കോമോസ് റോസ് എന്ന തങ്ങളുടെ ഭാവി ബഹിരാകാശ നിലയത്തിന്റെ രൂപരേഖ മുന്നോട്ടു വച്ചത്. രണ്ടു ഘട്ടങ്ങളായാകും ഇതിന്റെ വിക്ഷേപണം.
ആദ്യ ഘട്ടത്തില്‍ 4 മൊഡ്യൂളുകളുള്ള സ്പേസ് സ്റ്റേഷന്‍ ബഹിരാകാശത്തെത്തിക്കും. ഭാവിയില്‍ രണ്ടു മൊഡ്യൂളുകള്‍കൂടി ബഹിരാകാശം താണ്ടും.
ഇതിനു ശേഷം ഒരു സര്‍വീസ് പ്ലാറ്റ്ഫോമും. പൂര്‍ത്തിയായിക്കഴിയുമ്പോള്‍ 4 കോസ്മോനോട്ടുകളെയും ശാസ്ത്ര ഉപകരണങ്ങളെയും വഹിക്കാനുള്ള ശേഷി ഈ നിലയത്തിനുണ്ടാകും.
2025 - 2026 കാലയളവില്‍ നിലയത്തിന്റെ ആദ്യ വിക്ഷേപണം നടത്താനാണു റഷ്യ ശ്രമിയ്ക്കുന്നത്.രാജ്യാന്തര ബഹിരാകാശ നിലയത്തിലേതുപോലെ എപ്പോഴും മനുഷ്യ സാന്നിധ്യം എന്ന രീതി റഷ്യന്‍ നിലയത്തിനുണ്ടാകില്ല.
വര്‍ഷത്തില്‍ രണ്ടു തവണയാകും ഇവിടെ ആളുകള്‍ പാര്‍ക്കുക.ഇറാന്‍, ചൈന എന്നീ രാജ്യങ്ങളുമായി ബഹിരാകാശ രംഗത്തു സഹകരണം ശക്തമാക്കാനും റഷ്യയ്ക്കു പദ്ധതിയുണ്ട്.
1998ല്‍ നിര്‍മാണം തുടങ്ങിയ രാജ്യാന്തര ബഹിരാകാശ നിലയം 2011ല്‍ പൂര്‍ണാര്‍ഥത്തില്‍ യാഥാര്‍ഥ്യമായി. ഇപ്പോഴും പുതിയ ദൗത്യങ്ങളും പരീക്ഷണങ്ങളും ഇവിടെ നടക്കുന്നു.
2000 നവംബര്‍ 2 മുതല്‍ നിലയത്തില്‍ മുഴുവന്‍ സമയവും മനുഷ്യ സാന്നിധ്യമുണ്ടായിരുന്നു. യൂറോപ്യന്‍ സ്പേസ് ഏജന്‍സി അംഗരാജ്യങ്ങള്‍, യുഎസ്, റഷ്യ, കാനഡ, ജപ്പാന്‍ എന്നിവ രാജ്യാന്തര ബഹിരാകാശ നിലയത്തിന്റെ പ്രവര്‍ത്തനങ്ങളിലുണ്ട്.
യുഎസ് 153 പേരെയും റഷ്യ 50 പേരെയും ഇങ്ങോട്ടേക്ക് അയച്ചിട്ടുണ്ട്. 2021 വരെ 9 രാജ്യങ്ങളില്‍ നിന്നായി 244 യാത്രികര്‍ നിലയം സന്ദര്‍ശിച്ചിട്ടുണ്ടെന്നു നാസയുടെ കണക്ക് പറയുന്നു.
ഭൂമിയില്‍നിന്ന് 400 കിലോമീറ്റര്‍ അകലെ മണിക്കൂറില്‍ 28,000 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കുന്ന രാജ്യാന്തര ബഹിരാകാശ നിലയം ഓരോ 90 മിനിറ്റിലും ഭൂമിയെ വലം വയ്ക്കുന്നു.
2024 വരെയുള്ള നിലയത്തിന്റെ പ്രവര്‍ത്തന പരിപാടികള്‍ ചാര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 2028 വരെ ഇതു പ്രവര്‍ത്തന യോഗ്യമായി തുടരുമെന്നുമാണ് കണക്കു കൂട്ടല്‍.