ട്വിറ്റര്‍ ലോഗോ 'പക്ഷി'യെയും ലേലത്തില്‍ വിറ്റു

സാമ്പത്തിക പ്രതിസന്ധിക്കിടെ ലോഗോ ഉള്‍പ്പെടെ ലേലത്തില്‍ വിറ്റ് ട്വിറ്റര്‍.

author-image
Shyma Mohan
New Update
ട്വിറ്റര്‍ ലോഗോ 'പക്ഷി'യെയും ലേലത്തില്‍ വിറ്റു

സാന്‍ഫ്രാന്‍സിസ്‌കോ: സാമ്പത്തിക പ്രതിസന്ധിക്കിടെ ലോഗോ ഉള്‍പ്പെടെ ലേലത്തില്‍ വിറ്റ് ട്വിറ്റര്‍. ചൊവ്വാഴ്ച മുതല്‍ സാന്‍ഫ്രാന്‍സിസ്‌കോയിലെ ഹെഡ് ക്വാര്‍ട്ടേഴ്‌സിലാണ് ലേലം നടത്തിയത്. 27 മണിക്കൂര്‍ നീണ്ട ലേലത്തിന്റെ സംഘാടനം നിര്‍വ്വഹിച്ചത് ഹെറിറ്റേജ് ഗ്ലോബല്‍ പാര്‍ട്‌നറാണ്. 631 വസ്തുക്കളാണ് ലേലത്തില്‍ വിറ്റത്.

ഓഫീസിലെ അധികമായുള്ള ഉപകരണങ്ങളും അനാവശ്യ വസ്തുക്കളുമാണ് വിറ്റഴിച്ചത്. ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍, ഫര്‍ണീച്ചറുകള്‍, അടുക്കള ഉപകരണങ്ങള്‍ ഉള്‍പ്പെടെയാണ് ലേലത്തില്‍ വിറ്റത്. ഓണ്‍ലൈന്‍ ലേലത്തില്‍ ഏറ്റവും അധികം തുകയ്ക്ക് വിറ്റഴിക്കപ്പെട്ടത് ട്വിറ്റര്‍ ലോഗോ ആയ പക്ഷിയുടെ രൂപത്തിലുള്ള ശില്‍പമാണ്. ഒരുലക്ഷം ഡോളറിനാണ് ലോഗോ ശില്‍പം വിറ്റുപോയത്. നാലടിയോളം ഉയരമുള്ള ശില്‍പം ആരാണ് വാങ്ങിയതെന്ന് വ്യക്തമല്ല. ഏറ്റവും അധികം തുക ലഭിച്ച രണ്ടാമത്തെ വസ്തു പക്ഷിയുടെ ഒരു നിയോണ്‍ ഡിസ്‌പ്ലേയാണ്. 40000 ഡോളറിനാണ് നിയോണ്‍ ഡിസ്‌പ്ലേ വിറ്റുപോയത്.

ആയിരക്കണക്കിന് മാസ്‌ക്കുകളും നിരവധി സൗണ്ട് പ്രൂഫ് ഫോണ്‍ ബുത്തുകളും വിറ്റു. എല്ലാ ഉപകരണങ്ങള്‍ക്കും 25 ഡോളറിലും 55 ഡോളറിലുമാണ് ലേലം തുടങ്ങിയത്. സാമ്പത്തിക പ്രതിസന്ധി മൂലമാണ് വസ്തുക്കള്‍ വിറ്റഴിക്കുന്നതെന്ന ആരോപണം ഹെറിറ്റേജ് ഗ്ലോബല്‍ പാര്‍ട്‌നര്‍ നിഷേധിച്ചു.

Twitter logo