By Lekshmi.17 03 2023
ന്യൂഡൽഹി: ഇന്ത്യയുടെ ബഹിരാകാശ ടൂറിസം പദ്ധതി 2030 ഓടെ ആരംഭിക്കും.ബഹിരാകാശത്ത് വിനോദ സഞ്ചാരം നടത്താന്‍ സാധിക്കുന്ന സൌകര്യം ഒരുക്കാനാണ് ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സി ആലോചിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.ആറു കോടി രൂപയായിരിക്കും ഒരാള്‍ക്ക് ബഹിരാകാശ വിനോദസഞ്ചാരത്തിനായി മുടക്കേണ്ടിവരിക.
ഇന്ത്യക്കാരനെ ബഹിരാകാശത്ത് എത്തിക്കാനുള്ള ഗഗന്‍യാന്‍ ദൗത്യത്തിനൊപ്പമാണ് ബഹിരാകാശ ടൂറിസം പദ്ധതിയുമായി െഎഎസ്ആര്‍ഒ മുന്നോട്ടുപോകുന്നത്.സ്പേയ്സ് ടൂറിസത്തിന്‍റെ പ്രാഥമിക വിശദാംശങ്ങള്‍ സര്‍ക്കാരുമായി പങ്കുവച്ചുകഴിഞ്ഞു.2030 ഓടെ ബഹിരാകാശ വിനോദ സഞ്ചാര മൊഡ്യൂള്‍ കുതിച്ചുയരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സുരക്ഷിതവും വീണ്ടും ഉപയോഗിക്കാന്‍ സാധിക്കുന്നതുമായ ഇന്ത്യയുടെ സ്വന്തം ടൂറിസം ബഹിരാകാശ മൊഡ്യൂളിനായുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്ന് ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ (ഐഎസ്ആർഒ) ചെയർമാൻ എസ് സോമനാഥ് പറയുന്നു.
ഉപഭ്രമണപഥത്തിലേക്കുള്ള ബഹിരാകാശ യാത്രകളായിരിക്കും ഐഎസ്ആര്‍ഒ നിര്‍മ്മിക്കുന്ന ബഹിരാകാശ ടൂറിസം മൊഡ്യൂള്‍ ഉപയോഗിച്ച് നടപ്പിലാക്കുക എന്നാണ് റിപ്പോര്‍ട്ട്.ഉപഭ്രമണപഥത്തിലെ ഫ്ലൈറ്റുകൾ സാധാരണയായി ബഹിരാകാശത്തിന്റെ അരികിൽ 15 മിനിറ്റ് വരെയാണ് തങ്ങുക എന്നാണ് വിവരം,തുടർന്ന് ഭൂമിയിലേക്ക് മടങ്ങും.