ബെംഗളൂരു: സര്‍ക്കാറിന്‍റെ നിയന്ത്രണങ്ങളും പരിശോധനകളും അഭിമുഖീകരിക്കുമ്പോൾ ഷവോമി കോർപ്പറേഷന്‍റെ ഇന്ത്യയിലെ മുൻനിര എക്‌സിക്യൂട്ടീവുമാരിൽ ഒരാളായ രഘു റെഡ്ഡി രാജിവച്ചു.ഇന്ത്യയിലെ ഷവോമിയുടെ സ്‌മാർട്ട്‌ഫോൺ, സ്‌മാർട്ട് ടെലിവിഷൻ വിപണികളിൽ ഉന്നതിയിലെത്താൻ ചൈനീസ് കമ്പനിയെ സഹായിച്ച ചീഫ് ബിസിനസ് ഓഫീസർ രഘു റെഡ്ഡിയാണ് രാജിവച്ചത്.
ഷവോമിക്ക് പുറത്ത് വ്യത്യസ്‌തമായ വളർച്ചാ അവസരങ്ങൾ പിന്തുടരുന്നതിനായി രഘു റെഡ്ഡി രാജിവച്ചു, ഷവോമി ഇന്ത്യ ബുധനാഴ്ച ഒരു ഇമെയിലിൽ പറഞ്ഞു.ഷവോമി ഇന്ത്യ ലീഡര്‍ ടീമിന്‍റെ അവിഭാജ്യ ഘടകമായിരുന്നു രഘുവെന്നും ഷവോമി ഇ മെയിലില്‍ പറയുന്നു.
നിലവിൽ നോട്ടീസ് പിരീയിഡില്‍ നില്‍ക്കുന്ന റെഡ്ഡി എന്നാല്‍ ദേശീയ മാധ്യമങ്ങള്‍ നടത്തി അന്വേഷണങ്ങളോട് പ്രതികരിച്ചില്ല.2020 മുതല്‍ അതിര്‍ത്തി പ്രശ്നങ്ങള്‍ക്ക് പിന്നാലെ ചൈനീസ് കമ്പനികള്‍ക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ ശക്തമായ നീക്കമാണ് നടത്തുന്നത്.
ഷവോമി അനധികൃതമായി വിദേശത്തേക്ക് പണം അയച്ചതായി ഇഡി കണ്ടെത്തിയിരുന്നു. റോയൽറ്റി പേയ്‌മെന്റുകളാണ് ഇവയെന്നാണ് ഷവോമി പറയുന്നത്.ഷവോമി ഉൾപ്പെടെയുള്ള സ്മാർട്ട്‌ഫോൺ നിർമ്മാതാക്കളോട് ഇന്ത്യയിൽ നിന്ന് കൂടുതൽ കയറ്റുമതി ചെയ്യാനും പ്രാദേശിക വിതരണ ശൃംഖലകൾ നിർമ്മിക്കാനും കേന്ദ്ര സര്‍ക്കാര്‍ അടുത്തിടെ ആവശ്യപ്പെട്ടിരുന്നു.