/kalakaumudi/media/media_files/28rJO5N455WtKuYX6xdW.webp)
അജയ് ദേവ്ഗൺ, പ്രിയാമണി, ഗജരാജ് റാവു എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായ സ്പോർട്സ് ബയോപിക് മൈതാന്‍ ജൂൺ 5 മുതൽ ആമസോൺ പ്രൈം വീഡിയോയിൽ സ്ട്രീമിങ് ആരംഭിച്ചു. ഏപ്രിൽ 10 ന് തിയേറ്ററിൽ റിലീസ് ചെയ്ത ചിത്രം രണ്ട് മാസത്തിന് ശേഷമാണ് ഡിജിറ്റൽ റിലീസിനായി എത്തുന്നത്. സീ സ്റ്റുഡിയോസ്, ബോണി കപൂർ, അരുണാവ ജോയ് സെൻഗുപ്ത, ആകാശ് ചൗള എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ദേശീയ അവാർഡ് ജേതാവായ ചലച്ചിത്ര നിർമ്മാതാവ് അമിത് ശർമ്മയാണ്. "ഇന്ത്യൻ ഫുട്‌ബോളിലെ ഏറ്റവും മികച്ച കാലഘട്ടത്തിന്‍റെ കഥ" എന്ന അടിക്കുറിപ്പോടെയാണ് ഡിജിറ്റല്‍ റിലീസ് വിവരം ആമസോണ്‍ പ്രൈം വീഡിയോ കഴിഞ്ഞ ദിവസം അറിയിച്ചത്.
ചിത്രം തീയറ്ററില്‍ റിലീസ് ചെയ്തെങ്കിലും വലിയ പരാജയം ഏറ്റുവാങ്ങിയിരുന്നു. എന്നിരുന്നാലും നിരൂപകർക്കിടയില്‍ ചിത്രം മികച്ച അഭിപ്രായം നേടിയിരുന്നു. ഐഎംഡിബിയിൽ ചിത്രത്തിന് 8.2/10 റേറ്റിംഗ് ലഭിച്ചിരുന്നു. അതുകൊണ്ട് തന്നെ ചിത്രം ഒ ടി ടി റിലീസിനെത്തുമ്പോൾ നല്ല ശതമാനം പ്രേക്ഷകരെ കിട്ടും എന്ന് തന്നെയാണ് കരുതുന്നത്.
മൈതാന്‍ ഇന്ത്യൻ ഫുട്ബോൾ പരിശീലകനായിരുന്ന സയ്യിദ് അബ്ദുൾ റഹീമിന്‍റെ ജീവിതകഥയാണ്. ഇദ്ദേഹം കോച്ചിംഗ് നല്‍കിയ ഇന്ത്യന്‍ ഫുട്ബോള്‍ ടീം 1952 മുതൽ 1962 വരെയുള്ള കാലഘട്ടത്തില്‍ പല ഗംഭീര നേട്ടങ്ങളും ഇന്ത്യന്‍ ഫുട്ബോളിന് നല്‍കിയിരുന്നു. ഈ കാലഘട്ടം ഇന്ത്യൻ ഫുട്ബോളിന്‍റെ സുവര്‍ണ്ണകാലം എന്നാണ് ഇന്നും വിശേഷിപ്പിക്കപ്പെടുന്നത്.
1962 ലെ ഏഷ്യൻ ഗെയിംസിൽ ഇന്ത്യന്‍ ഫുട്ബോള്‍ ടീം വിജയികളായത് ചിത്രത്തില്‍ കാണിക്കുന്നുണ്ട്. ഇന്ത്യന്‍ ഫുട്ബോളിലെ അക്കാലത്തെ സൂപ്പര്‍താരങ്ങളെ ചിത്രത്തില്‍ ആവിഷ്കരിക്കുന്നുണ്ട്. അത്യാവശ്യം വലിയ മുതൽ മുടക്കിൽ വന്ന ചിത്രം പ്രതിക്ഷിച്ച വിജയം തിയേറ്ററിൽ കിട്ടാത്തത്തിന്റെ കണക്ക് ഒ ടി ടി യിൽ വീട്ടും എന്ന് തന്നെയാണ് പ്രതിഷിക്കുന്നത്.