എൽവിസ് ഓഫ് പഞ്ചാബ് എന്നറിയപ്പെട്ടിരുന്ന പ്രശസ്ത പഞ്ചാബി ഗായകൻ അമർ സിംഗ് ചംകിലയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ബയോപിക് ചിത്രം അമർ സിംഗ് ചംകിലഈയിടെയാണ് റിലീസായത്. ഇംതിയാസ് അലിയായിരുന്നു ചിത്രം സംവിധാനംചെയ്തത്. റിലീസിനുശേഷം മികച്ച അഭിപ്രായം നേടാനും ചിത്രത്തിനായിരുന്നു. ഇപ്പോഴിതാ ചിത്രത്തിന് അഭിനന്ദനമറിയിച്ചിരിക്കുകയാണ് നടൻ കാർത്തി. തന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെയാണ് അമർ സിംഗ് ചംകിലയേയും നായകൻ ദിൽജിത്ത് ദോസാഞ്ചിനേയും സംവിധായകൻ ഇംതിയാസ് അലിയേയും കാർത്തി അഭിനന്ദിച്ചത്.
നടനും ഗായകനുമായ ദിൽജിത്ത് ദോസാഞ്ചാണ് ചിത്രത്തിൽ ചംകിലയായെത്തിയത്. പരിണീതി ചോപ്രയായിരുന്നു നായിക. അപീന്ദർദീപ് സിംഗ്, അഞ്ജും ബത്ര, നിഷ ബാനോ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
"അമർ സിംഗ് ചംകില കണ്ടു. ഒരു കലാകാരനെ അദ്ദേഹത്തിൻ്റെ യഥാർത്ഥ അർത്ഥത്തിൽനിന്ന് ചിത്രീകരിക്കുന്ന മനോഹരമായ ചിത്രം. ദിൽജിത്തും പരിണീതിയും വിസ്മയിപ്പിക്കുന്ന പ്രകടനം കാഴ്ചവെച്ചു. ഇംതിയാസ് അലിയുടെ ഉജ്ജ്വലമായ രചനയും വിവരണവും. എ.ആർ. റഹ്മാൻ സാറിൻ്റെ ഗാനങ്ങൾ ആ സംഗീത കാലഘട്ടത്തിൻ്റെ മഹത്വത്തിലേക്ക് നമ്മെ കൊണ്ടുപോകുന്നു. ഈ മികച്ച അനുഭവത്തിന് മുഴുവൻ ടീമിനും അഭിനന്ദനങ്ങൾ." എന്നായിരിന്നു കാർത്തി എഴുതി. കാർത്തിയുടെ അഭിനന്ദനത്തിന് നന്ദി അറിയിച്ച് ദിൽജിത്ത് ദോസാഞ്ചും എത്തിയിരുന്നു. 'താങ്ക്സ് വീരേ' എന്നാണ് ദിൽജിത്ത് കാർത്തിയുടെ പോസ്റ്റ് പങ്കുവെച്ചുകൊണ്ട് ദിൽജിത്ത് കുറിച്ചത്.
1979 മുതൽ 1988 വരെ പഞ്ചാബിന്റെ സംഗീതലോകം ഭരിച്ച ഗായകനായിരുന്നു ചംകില. അമർ സിംഗ് ചാംകിലയുടെയും അമർജോത് കൗറിൻ്റെയും പാരമ്പര്യം സമാനതകളില്ലാത്തതാണ്. 1988 മാർച്ച് 8നാണ് അമർ സിംഗ് ചാംകിലയും ഭാര്യ അമർജോതും ബാൻഡിലെ അംഗങ്ങളും കൊല്ലപ്പെട്ടത്. അവരുടെ കൊലപാതകത്തിൻ്റെ കഥ ഇപ്പോഴും പരിഹരിക്കപ്പെടാത്ത കേസാണ്.
ഇതാണ് സിനിമയൊരുക്കാൻ ഇംതിയാസ് അലിയ്ക്ക് പ്രചോദനമായത്. സമൂഹത്തിന് അവഗണിക്കാനോ തിരസ്കരിക്കാനോ കഴിയാത്ത ചാംകിലയുടെ പ്രിയഗാനങ്ങളുടെ കഥയാണ് സിനിമ പറയുന്നത്. ചിത്രത്തിൻ്റെ സംഗീത സംവിധാനം നിർവ്വഹിച്ചത് എ ആർ റഹ്മാനാണ്. നെറ്റ്ഫ്ലിക്‌സ് ആണ് ചിത്രത്തിന്റെ സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയത്. അമർ സിംഗ് ചംകില ഏപ്രിൽ 12 നാണ് നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്തത്.