ബോളിവുഡ് കണ്ട ഏറ്റവും വലിയ പരാജയ ചിത്രങ്ങളിലൊന്നായിരുന്നു ബഡേ മിയാൻ ഛോട്ടേ മിയാൻ. അക്ഷയ് കുമാർ, ടൈഗർ ഷ്റോഫ്, പൃഥ്വിരാജ് എന്നിവരായിരുന്നു ചിത്രത്തിൽ മുഖ്യവേഷങ്ങളെ അവതരിപ്പിച്ചത്. അലി അബ്ബാസ് സഫർ സംവിധാനം ചെയ്ത ചിത്രം നിർമിച്ചത് ബോളിവുഡിലെ പ്രശസ്ത നിർമാതാവായ വാഷു ഭഗ്നാനിയുടെ ഉടമസ്ഥതയിലുള്ള പൂജ എന്റർടെയ്ൻമെന്റ് ആയിരുന്നു. ചിത്രത്തിന്റെ വമ്പൻ പരാജയത്തോടെ നിർമാതാവ് കടം വീട്ടാൻ തന്റെ ഓഫീസ് വിറ്റെന്നാണ് പുറത്തുവരുന്ന വാർത്തകൾ.
350 കോടി രൂപയാണ് ബഡേ മിയാൻ ഛോട്ടേ മിയാന്റെ ബഡ്ജറ്റ്. ചിത്രം ബോക്സോഫീസിൽ നിന്ന് നേടിയതാകട്ടെ വെറും 59.17 കോടി രൂപയും. ഏറ്റവും കൗതുകകരമായ കാര്യം എന്താണെന്നുവെച്ചാൽ ചിത്രത്തിലെ നായകന്മാരായ അക്ഷയ് കുമാറിന്റെയും ടൈഗർ ഷ്റോഫിന്റെയും മാത്രം പ്രതിഫലത്തിന്റെ അത്രയുമില്ല ചിത്രം കളക്റ്റ് ചെയ്ത തുകയെന്നതാണ്. ചിത്രത്തിനായി അക്ഷയ് കുമാർ 100 കോടിയും ടൈഗർ ഷ്റോഫ് 40 കോടിയുമാണ് പ്രതിഫലം വാങ്ങിയത്.
ചിത്രം കാരണം സംഭവിച്ച 250 കോടി രൂപയുടെ കടം വീട്ടാനായി വഷു ഭഗ്നാനി തന്റെ മുംബൈയിലെ ഓഫീസ് വിറ്റതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സാമ്പത്തിക നഷ്ടത്തിൽ നിന്ന് കരകയറാൻ തൊഴിലാളികളുടെ എണ്ണം പരിമിതപ്പെടുത്തുന്നത് അടക്കമുള്ള നടപടികൾ ഈ പ്രൊഡക്ഷൻ ഹൗസ് സ്വീകരിച്ചിരുന്നു. ഇതിന്റെ ഭാഗമായി ഏകദേശം 80 ശതമാനം ജീവനക്കാരെയും പിരിച്ചുവിട്ടതായും റിപ്പോർട്ട് വ്യക്തമാക്കുന്നു.