പീഡനക്കേസിൽ ഗൂഢാലോചനയുണ്ടെന്ന പരാതിയിൽ നടൻ നിവിൻ പോളിയുടെ മൊഴിയെടുക്കാൻ പൊലീസ്. ഡിജിപിക്കും പ്രത്യേക അന്വേഷണ സംഘത്തിനും നൽകിയ പരാതിയിൽ നിവിൻ പോളിയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. പരാതി ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥൻ അന്വേഷിക്കും.
തന്നെ നിവിൻ വിദേശത്തുവച്ച് ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതിക്കാരി പറയുന്ന തീയതിയിൽ കേരളത്തിലുണ്ടായിരുന്നെന്ന് തെളിയിക്കുന്ന തെളിവുകൾ നിവിൻ പോളി കൈമാറിയിട്ടുണ്ട്. അന്വേഷണസംഘത്തിനും ഡിജിപിക്കും പാസ്പോർട്ടിന്റെ കോപ്പിയും നിവിൻ കൈമാറി. ദുബായിൽ വച്ച് നിവിനും സംഘവും തന്നെ ബലാത്സംഗം ചെയ്തുവെന്നായിരുന്നു യുവതിയുടെ പരാതി. കേസിലെ ആറാം പ്രതിയായിട്ടാണ് നിവിനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
പരാതിക്കാരി പീഡനം ആരോപിക്കുന്ന കഴിഞ്ഞ ഡിസംബറിൽ കേരളത്തിൽ ഉണ്ടായിരുന്നുവെന്നും വിനിത് ശ്രീനിവാസൻ സംവിധാനം ചെയ്ത വർഷങ്ങൾക്ക് ശേഷം എന്ന ചിത്രത്തിൽ അഭിനയിക്കുകയായിരുന്നെന്നും ചൂണ്ടിക്കാട്ടി വിനിത് ശ്രീനിവാസൻ, നടൻ ഭഗത് എന്നിവരും രംഗത്തെത്തിയിരുന്നു.