അഡൾട്ട് വീഡിയോ കണ്ടന്റുകൾ സ്ട്രീം ചെയ്യുന്ന ഒ.ടി.ടി പ്ലാറ്റ്‌ഫോമാണ് ഉല്ലു. വിഭു അഗർവാൾ സി.ഇ.ഒയായ ഉല്ലു, പുരാണ ഭക്തി സിരീയൽ പ്ലാറ്റ്‌ഫോം ലോഞ്ച് ചെയ്യുന്നു. ഉല്ലുവിനെതിരേ കടുത്ത വിമർശനം ഉയരുന്ന സാഹചര്യത്തിലാണ് ഇങ്ങനെയൊരു നീക്കമെന്ന് റിപ്പോർട്ടുകളുണ്ട്. ഹരി ഓം എന്നാണ് ഒ.ടി.ടി പ്ലാറ്റ് ഫോമിന് പേരിട്ടിരിക്കുന്നത്. 2024 ജൂണിലാണ് സ്ട്രീമിങ് ആരംഭിക്കുന്നത്. എല്ലാ പ്രായക്കാർക്കുമായുള്ള ഭക്തി പുരാണ ഉള്ളടക്കങ്ങളാണ് ഈ പ്ലാറ്റ്‌ഫോമിൽ സംപ്രേക്ഷണം ചെയുന്നതെന്ന് വിഭു അഗർവാൾ അറിയിച്ചു.
വീഡിയോ, ഓഡിയോ, ഭജനകൾ, ഭക്തിഗാനങ്ങൾ എന്നിവ ഇവിടെ ലഭ്യമാകും. ഒപ്പം മുതിർന്ന പൗരന്മാർക്കും കുട്ടികൾക്കും ചെറുപ്പക്കാർക്കും 20-ലധികം പുരാണ ഷോകളാണ് ഒരുങ്ങുന്നുണ്ട്. പുരാണവുമായി ബന്ധപ്പെട്ട ആനിമേറ്റഡ് സീരിസുകളും ഇതിൽ ഉണ്ടാകും. യു റേറ്റഡ് കണ്ടന്റുകൾ മാത്രമൈയിരിക്കും പ്രദർശിപ്പിക്കക.
ഇന്ത്യൻ സംസ്‌കാരം, പാരമ്പര്യം, പൈതൃകം എന്നിവയെക്കുറിച്ച് അഭിമാനവും ആദരവും വളർത്തിയെടുക്കേണ്ടത് അത്യാവശ്യമാണ്. ഇന്ത്യക്കാരെന്ന നിലയിൽ, പുരാണങ്ങളോടും മിത്തുകളോടുമുള്ള ജനങ്ങളുടെ താൽപ്പര്യം തിരിച്ചറിഞ്ഞാണ് ഹരി ഓം രൂപകൽപ്പന ചെയ്തിരിക്കുന്നതെന്നും അഗർവാൾ പറഞ്ഞു.
ശ്രീ തിരുപ്പതി ബാലാജി, മാതാ സരസ്വതി, ഛായാ ഗ്രാഹ് രാഹു കേതു, ജയ് ജഗന്നാഥ്, കൈകേയി കേ റാം, മാ ലക്ഷ്മി തുടങ്ങിയ നിരവധി സീരിസുകൾ ഒരുങ്ങുന്നുണ്ട്. പ്രശസ്തരായ അഭിനേതാക്കൾ ഇവയുടെ ഭാഗമാകുമെന്നും അഗർവാൾ കൂട്ടിച്ചേർത്തു.
കഴിഞ്ഞ ഫെബ്രുവരിയിലാണ് ഉല്ലു ഡിജിറ്റൽ ഐ.പി.ഒ വഴി ഫണ്ട് സമാഹരിക്കാനുള്ള അപേക്ഷ സെബിക്ക് നൽകിയത്. പരാതികളെ തുടർന്ന് കോർപ്പറേറ്റ് കാര്യ മന്ത്രാലയവും സെബിയും ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയവും ഉല്ലുവിനെതിരെ അന്വേഷണം ആരംഭിച്ചിരുന്നു. ഈ വിവാദങ്ങൾക്കിടെയാണ് ഭക്തി പ്ലാറ്റ്‌ഫോം പ്രഖ്യാപിച്ചത്.
അശ്ലീല ഉള്ളടക്കം പ്രദർശിപ്പിച്ചതിന് നിരവധി ഒ.ടി.ടി ആപ്പുകളും സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമുകളും അടുത്തിടെ കേന്ദ്രസർക്കാർ നിരോധിച്ചിരുന്നു. മലയാളം ഒ.ടി.ടി ആപ്പായ യെസ്മ ഉൾപ്പടെ 18 പ്ലാറ്റ്ഫോമുകളാണ് കേന്ദ്ര വാർത്താ വിതരണ മന്ത്രാലയം നിരോധിച്ചത്. ഇതോടൊപ്പം 19 വെബ്സൈറ്റുകൾ, 10 ആപ്പുകൾ 57 സോഷ്യൽ മീഡിയാ അക്കൗണ്ടുകളും നിരോധിച്ചു.
സിനിമകളും ഹ്രസ്വചിത്രങ്ങളുമാണ് ഇത്തരം പ്ലാറ്റ്ഫോമുകളിലൂടെ സ്ട്രീം ചെയ്യുന്നത്. ഉള്ളടക്കത്തിന്റെ ഒരു പ്രധാന ഭാഗം അശ്ലീലവും സ്ത്രീകളെ അപമാനിക്കുന്ന രീതിയിൽ ചിത്രീകരിക്കുന്നു എന്നതും ചൂണ്ടിക്കാട്ടിയായിരുന്നു നിരോധനം. എന്നാൽ ഈ പട്ടികയിൽ ഉല്ലു ഉൾപ്പെട്ടിരുന്നില്ല. പിന്നീട് ഫണ്ട് സമാഹരിക്കാനുള്ള അപേക്ഷ സമർപ്പിച്ച ശേഷമാണ് ഉല്ലുവിനെതിരേ അന്വേഷണം ആരംഭിച്ചത്.