gv prakash kumar and saidhavi announced their divorce
11 വർഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിച്ച് തമിഴ് സംഗിത സംവിധായകനും നടനുമായ ജി വി പ്രകാശ് കുമാറും ഗായിക സൈന്ധവിയും.സോഷ്യൽ മീഡിയയിലൂടെയാണ് ഇരുവരും ഇക്കാര്യം അറിയിച്ചത്.
"സുദീർഘമായ ആലോചനകൾക്കിപ്പുറം, 11 വർഷത്തെ വിവാഹ ജീവിതം അവസാനിപ്പിക്കാൻ ഞാനും ജി വി പ്രകാശും ചേർന്ന് തീരുമാനിച്ചിരിക്കുന്നു.പരസ്പര ബഹുമാനം നിലനിർത്തിക്കൊണ്ട് ഞങ്ങൾ ഇരുവരുടെയും മനസമാധാനവും ഉന്നമനവും ലക്ഷ്യമാക്കിയുള്ള തീരുമാനമാണ് ഇത്. ഏറെ വ്യക്തിപരമായ ഈ മാറ്റത്തിൻറെ സമയത്ത് ഞങ്ങളുടെ സ്വകാര്യതയെ മനസിലാക്കാനും മാനിക്കാനും മാധ്യമങ്ങളോടും സുഹൃത്തുക്കളോടും ഞങ്ങൾ അപേക്ഷിക്കുന്നു.പിരിയുകയാണെന്ന് തിരിച്ചറിയുമ്പോൾത്തന്നെ ഇത് ഞങ്ങൾക്ക് അന്യോന്യം എടുക്കാവുന്ന ഏറ്റവും മികച്ച തീരുമാനമാണെന്നും മനസിലാക്കുന്നു. പ്രയാസമേറിയ ഈ സമയത്ത് നിങ്ങളുടെ മനസിലാക്കലും പിന്തുണയും ഏറെ വലുതാണ്. നന്ദി", സൈന്ധവി കുറിച്ചു.സൈന്ധവിയുടെ ഈ പോസ്റ്റ് ജി വി പ്രകാശ് കുമാറും പങ്കുവച്ചു.
2013 ൽ ആയിരുന്നു ഇരുവരുടെയും വിവാഹം. 2020 ൽ ഇരുവർക്കും അൻവി എന്ന മകൾ ഉണ്ടായി. സ്കൂൾ കാലം മുതലേ ഇരുവരും തമ്മിൽ അടുപ്പമുണ്ടായിരുന്നു.ജെൻറിൽമാൻ എന്ന ചിത്രത്തിൽ എ ആർ റഹ്‍മാൻ സംഗീതം പകർന്ന ഗാനം ആലപിച്ചുകൊണ്ടാണ് ജി വി പ്രകാശ് കുമാറിൻറെ സിനിമാരംഗത്തേക്കുള്ള കടന്നുവരവ്.
എ ആർ റഹ്‍മാൻറെ സഹോദരി റെയ്‍ഹാനയുടെയും ജി വെങ്കടേഷിൻറെയും മകനാണ് ജി വി പ്രകാശ് കുമാർ. പിന്നീട് സംഗീത സംവിധായകനായും നടനായും നിർമ്മാതാവായും അദ്ദേഹം തമിഴ് സിനിമയിൽ സജീവമായി. കർണാടക സംഗീതജ്ഞ കൂടിയായ സൈന്ധവി 12-ാം വയസ് മുതൽ കച്ചേരികൾ അവതരിപ്പിച്ചിട്ടുണ്ട്. പിന്നീട് തമിഴ് സിനിമയിൽ നിരവധി ഹിറ്റ് ഗാനങ്ങൾ ആലപിച്ചു.