നടൻ നിവിൻ പോളിക്കെതിരെയുള്ള പീഡന പരാതിയുമായി ബന്ധപ്പെട്ട സംഭവത്തിൽ വെളിപ്പെടുത്തലുമായി നടി പാർവതി ആർ. കൃഷ്ണ. പീഡനം നടന്നുവെന്ന് പറയുന്ന ദിവസം നിവിൻ പോളിക്കൊപ്പം ‘വർഷങ്ങൾക്കു ശേഷം’ സിനിമയുടെ സെറ്റിൽ താനുമുണ്ടായിരുന്നുവെന്ന് പാർവതി പറയുന്നു.
‘‘ഞാനൊരു വിഡിയോ കാണിക്കാം. ഇത് ഡിസംബർ 14നെടുത്ത വിഡിയോയാണ്. ആ വിഡിയോ കാണുമ്പോൾ നിങ്ങൾക്കു മനസ്സിലാകും ഇത് ഏതിന്റെ ഷൂട്ട് ആയിരുന്നു എന്നത്. വിനീതേട്ടന്റെ ‘വർഷങ്ങൾക്കുശേഷം’ എന്ന സിനിമയിൽ ഞാനും ചെറിയൊരു വേഷം ചെയ്തിട്ടുണ്ടായിരുന്നു. ഡിസംബർ 14ന് നിവിൻ ചേട്ടന്റെ കൂടെയാണ് ഞാനത് ചെയ്തത്.
ആ പറയുന്ന സ്റ്റേജിലെ ഷൂട്ടിൽ ഞാനും അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു. ഇന്നലെ വാർത്ത കണ്ടിട്ട് പലരും എനിക്ക് മെസ്സേജ് അയച്ചിരുന്നു. അതുകൊണ്ടാണ് ഇക്കാര്യം തുറന്നു പറഞ്ഞത്.’’–പാർവതിയുടെ വാക്കുകൾ. അതേസമയം നിവിൻ പോളിക്കെതിരെയുള്ള പീഡനാരോപണം വ്യാജമെന്ന് നടനും സംവിധായകനുമായ വിനീത് ശ്രീനിവാസൻ പറയുകയുണ്ടായി. 2023 ഡിസംബർ 14ന് നിവിൻ ഉണ്ടായിരുന്നത് വർഷങ്ങൾക്ക് ശേഷം എന്ന സിനിമയുടെ സെറ്റിലാണ്. 15ന് പുലർച്ചെ മൂന്നുമണിവരെ നിവിൻ തന്നോടൊപ്പം ഉണ്ടായിരുന്നുവെന്നും വിനീത് പറഞ്ഞു.
സംവിധായകൻ പി.ആർ. അരുൺ, നിർമാതാവ് വിശാഖ് സുബ്രഹ്മണ്യം തുടങ്ങിയവരും സംഭവത്തിൽ നിവിനെ പിന്തുണച്ചെത്തുകയുണ്ടായി.