മലയാള സീരിയൽ ലോകത്ത് വൻവിജയമായി മാറിയ സീരിയലാണ് കടമറ്റത്ത് കത്തനാർ. പുരോഹിതന്റെ അത്ഭുത കഥകൾ പറയുന്ന സീരിയലിൽ പ്രധാന വേഷത്തിലെത്തിയത് പ്രകാശ് പോളാണ്. ഒരു കാലത്ത് മികച്ച വരുമാനമായി മാറിയ സീരിയൽ കടുത്ത സാമ്പത്തിക നഷ്ടത്തിലേക്ക് മാറിയതിനെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് നടൻ.
'ഇപ്പോഴും എന്റെ മേൽവിലാസം കടമറ്റത്ത് കത്തനാർ എന്നാണ്. കത്തനാരായിട്ട് അഭിനയിക്കാനല്ല എന്നെ സീരിയലിലേക്ക് വിളിച്ചത്. ടൈറ്റിൽ സോംഗിന്റെ ഷൂട്ടിനാണ് വിളിപ്പിച്ചത്. സംവിധായകൻ കത്തനാരുടെ ഡ്യൂപ്പായിട്ടാണ് എന്നെ വിളിച്ചത്. അതുകഴിഞ്ഞ് നാല് മാസങ്ങൾക്കുശേഷം വീണ്ടും വിളിച്ചു. എന്നെ കത്തനാരായിട്ട് അഭിനയിപ്പിച്ചാലോയെന്ന ചർച്ച പ്രവർത്തകർക്കിടയിലുണ്ടായി.അങ്ങനെ യാദൃശ്ചികമായാണ് കത്തനാരായതെന്ന് അദ്ദേഹം പറഞ്ഞു.
ഞാൻ തന്നെയാണ് കടമറ്റത്ത് കത്താനാരെന്നാണ് എല്ലാവരും വിചാരിച്ചത്. ആദ്യം ഇതെനിക്കൊരു ബുദ്ധിമുട്ടായി തോന്നി. അഭിനയിച്ചിട്ട് തിരികെ വീട്ടിലേക്ക് വരുമ്പോഴും കത്തനാരായിട്ട് കാണുന്നത് ഒരു വലിയ ബുദ്ധിമുട്ടായിരുന്നു. സ്വന്തം പേരിൽ അറിയപ്പെടാനാണ് ഇഷ്ടം. പക്ഷെ സീരിയലിൽ അഭിനയിച്ചതിനുശേഷം എന്റെ പേര് അപ്രത്യക്ഷമാകാൻ തുടങ്ങി. ഒരുപാട് പേർ ഭക്തിയോടെ എന്നെ കാണാൻ വന്നിട്ടുണ്ട്. കത്തനാർ നല്ല റേറ്റിംഗ് ഉളള സീരിയലായിരുന്നു.
അത് പെട്ടെന്നാണ് മറ്റൊരു ചാനലിൽ സംപ്രേഷണം ചെയ്യാൻ തുടങ്ങി. ആദ്യമൊക്കെ ചോദിക്കാതെ തന്നെ അവർ പൈസ തന്നിരുന്നു. തുടർന്ന് തരാൻ അവരുടെ കൈയിൽ പണമില്ലായിരുന്നു. പക്ഷെ ഞാൻ ഷൂട്ടിംഗ് തുടർന്നുകൊണ്ടേയിരുന്നു. അതോടെ സാമ്പത്തിക ബാദ്ധ്യതയുമുണ്ടായി. ഇപ്പോൾ ജയസൂര്യ നായകനായ കടമറ്റത്ത് കത്തനാർ സിനിമയാകുകയാണ്. സീരിയലിൽ നിന്നും തികച്ചും വേറിട്ട രീതിയിലാണ് സിനിമ വരാൻ പോകുന്നത്. അത് വിജയിക്കുമെന്നും - പ്രകാശ് പോൾ പറഞ്ഞു.