ഡൽഹി: കങ്കണ റണാവത്ത് ബി.ജെ.പിയുടെ ലോക്സഭ സ്ഥാനാർത്ഥിയായി മത്സരിക്കുന്നതിനിടയിലാണ് താരത്തിൻ്റെ എമർജൻസി ചിത്രത്തിൻറെ അപ്ഡേറ്റ് എത്തിയത്. മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയായാണ് കങ്കണ ചിത്രത്തിലെത്തുന്നത്. ചിത്രത്തിൻറെ റിലീസ് നീട്ടിയെന്നാണ് പുതിയ വിവരം.
2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള പ്രചാരണത്തിൻറെ തിരക്കിലാണ് താരം. ഹിമാചൽ പ്രദേശിലെ മാണ്ഡി ലോക്സഭ മണ്ഡലത്തെ പ്രതിനിധീകരിച്ച് ബി.ജെ.പിക്ക് വേണ്ടിയാണ് കങ്കണ മത്സരിക്കുന്നത്. രാഷ്ട്രീയപരമായ കാര്യങ്ങളാലാണ് സിനിമയുടെ റിലീസ് മാറ്റിവെച്ചത് എന്നാണ് വിവരം.
കങ്കണയുടെ നിർമ്മാണ കമ്പനിയായ മണികർണിക ഫിലിംസാണ് റിലീസ് മാറ്റിവച്ച വാർത്ത പങ്കുവെച്ചത്. പുതിയ റിലീസ് തീയതി ഉടൻ പ്രഖ്യാപിക്കുമെന്നും പ്രൊഡക്ഷൻ ഹൗസ് അറിയിച്ചു.
“ഞങ്ങളുടെ രാജ്ഞി കങ്കണയ്ക്ക് വേണ്ടി. രാജ്യത്തോടുള്ള കടമയ്ക്കും രാജ്യത്തെ സേവിക്കാനുള്ള അവളുടെ പ്രതിബദ്ധതയ്ക്കും കങ്കണ മുൻഗണന നൽകുന്നതിനാൽ, ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ‘എമർജൻസി’യുടെ റിലീസ് തീയതി മാറ്റിവച്ചിരിക്കുന്നു. ഒരു പുതിയ റിലീസ് തീയതി ഉടൻ അപ്‌ഡേറ്റ് ചെയ്യും . നിങ്ങളുടെ പിന്തുണയ്ക്ക് നന്ദി" എന്നാണ് മണികർണിക ഫിലിംസ് സോഷ്യൽ മീഡിയ പോസ്റ്റിൽ പറയുന്നത്.
എഴുത്തുകാരിയായും സംവിധായികയായും നിർമ്മാതാവായും കങ്കണ എത്തുന്ന പ്രൊജക്റ്റാണ് 'എമർജൻസി'. അനുപം ഖേർ, മഹിമ ചൗധരി, മിലിന്ദ് സോമൻ, ശ്രേയസ് തൽപാഡെ, വിശാഖ് നായർ, അന്തരിച്ച സതീഷ് കൗശിക് തുടങ്ങിയ പ്രമുഖ അഭിനേതാക്കളും ചിത്രത്തിൽ അഭിനയിക്കുന്നു. സീ സ്റ്റുഡിയോസും മണികർണിക ഫിലിംസും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്, സഞ്ചിത് ബൽഹാരയുടെതാണ് സംഗീതം.