വിവാഹം പുനർവിചിന്തനത്തിന് വിധേയമാണെന്ന് തോന്നിയിട്ടുണ്ടെന്ന് ബോളിവുഡ് സംവിധായികയും നിർമാതാവുമായ കിരൺ റാവു പറഞ്ഞു. 'ഷി ദ പീപ്പിൾ' എന്ന പരിപാടിയിൽ ആമിർ ഖാനുമായുള്ള വിവാഹത്തേക്കുറിച്ചും വിവാഹമോചനത്തെക്കുറിച്ചും സംസാരിക്കവെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
"വിവാഹം കഴിക്കുന്നതിന് മുൻപ് ഞാനും ആമിറും ഒരുമിച്ച് ജീവിച്ചിരുന്നു. വിവാഹത്തിലേക്ക് കടന്നത് മാതാപിതാക്കളുടെ ഇടപെടൽ കാരണമാണ്. വ്യക്തികളായും ദമ്പതികളായും ഒരുപോലെ മുന്നോട്ട് പോകാൻ കഴിയുകയാണെങ്കിൽ വിവാഹം നല്ലൊരു സ്ഥാപിത വ്യവസ്ഥയാണെന്ന് ഞങ്ങൾക്കറിയാമായിരുന്നു വെന്നും കിരൺ വ്യക്തമാക്കി.
വിവാഹം എങ്ങനെ മനുഷ്യരെ ബാധിക്കുവെന്ന കാര്യം നമ്മൾ അധികം ചർച്ച ചെയ്തിട്ടില്ല, പ്രത്യേകിച്ചും സ്ത്രീകളുടെ കാര്യത്തിൽ. ഈ വിഷയം സംബന്ധിച്ച് അമേരിക്കൻ മശാസ്ത്രജ്ഞയായ എസ്തർ പെരൽ ഒരു പുസ്തകം എഴുതിയിട്ടുണ്ട്, അത് വളരെ രസകരമായ ഒന്നാണ്. കുരങ്ങന്മാരായിരിക്കെ നാം ഒരുമിച്ച് ജീവിക്കുകയായിരുന്നു. അണുകുടുംബ വ്യവസ്ഥ സമ്മർദമാണ്, പ്രത്യേകിച്ചും സ്ത്രീകൾക്ക്. കുടുംബത്തെ ഒരുമിച്ച് നിർത്താനും മുന്നോട്ട് കൊണ്ടുപോകാനും സ്ത്രീകൾക്കാണ് ഉത്തരവാദിത്തം. ഭർത്താവിന്റെ കുടുംബവുമായും ബന്ധുക്കളുമായുമെല്ലാം സ്ത്രീകൾ എപ്പോഴും നല്ല ബന്ധം വെച്ചുപുലർത്തണമെന്നാണ് പ്രതീക്ഷകൾ, അങ്ങനെ ഒരു പ്രതീക്ഷകൾ നിലനിൽക്കുന്നു വെന്നും കിരൺ കൂട്ടിച്ചേർത്തു.
ലഗാൻ എന്ന ചിത്രത്തിന്റെ സെറ്റിൽ വെച്ചാണ് ആമിറും കിരണും ആദ്യമായി കാണുന്നത്. ലഗാനിലെ മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ചത് ആമിറായിരുന്നു. കിരൺ സഹസംവിധായികയായിരുന്നു. 2005ലായിരുന്നു ഇരുവരുടേയും വിവാഹം. 2021ലാണ് ഇരുവരും വിവാഹമോചനം നേടിയത്.