മലയാളത്തിന് മോഹൻലാൽ എന്നതൊരു പേരല്ല, നടന വൈഭവമായാണ്. നാല് പതിറ്റാണ്ടുകളിലെ വേഷപകർച്ചകൾ മോഹൻലാലിനെ ലാലേട്ടനാക്കി. എന്നാൽ താരത്തിനൊരു രാഷ്ട്രീയമുണ്ടോയെന്നത് ഇന്നും പലർക്കുമറിയില്ല. താരം തന്നെ ഇതിനെ കുറിച്ച് പറഞ്ഞിട്ടുണ്ട്. മോഹൻലാലിന്റെ ഓർമക്കുറിപ്പുകളുടെ സമാഹാരമായ 'ഋതുമർമരങ്ങൾ എന്ന പുസ്തകത്തിലാണ് താരം ഇതിനെ കുറിച്ച് പറഞ്ഞിട്ടുള്ളത്.
പല നടന്മാർക്കും രാഷ്ട്രീയമുണ്ട്. പക്ഷേ, തനിക്ക് പ്രത്യേകിച്ച് ഒരു രാഷ്ട്രീയവും മുമ്പും ഇപ്പോഴുമില്ലെന്നാണ് താരം പറയുന്നത്. എന്നാൽ രാഷ്ട്രീയമില്ല എന്നതിനർത്ഥം പ്രത്യേകമായ ഒരു കൊടിയുടെ കീഴിലും ഞാനില്ലെന്നാണെന്നും അദ്ദേഹം പ്രത്യേകം പറയുന്നുണ്ട്. ഉന്നതശീർഷരായ നേതാക്കന്മാർ ഉണ്ടാകുമ്പോഴാണ് രാഷ്ട്രീയത്തോട് നമുക്ക് താത്പര്യം തോന്നുന്നതെന്നും. അങ്ങനെയാരും ഇപ്പോഴില്ലെന്നുമാണ് താരം പറയുന്നത്.
ഗാന്ധിജി, നെഹ്രു, നേതാജി സുഭാഷ്ചന്ദ്ര ബോസ്, രാജേന്ദ്രപ്രസാദ് തുടങ്ങിയവരൊക്കെയാണ് ഇന്നും യശസ്വികളായ നേതാക്കളായി ഉയർന്നുനിൽക്കുന്നത്. ഇവരാരും ഏതെങ്കിലും കൊടിയുടെ കീഴെനിന്ന് മുദ്രാവാക്യം വിളിക്കുന്ന നേതാക്കളായിരുന്നോ? എന്ന ചോദ്യവും മോഹൻലാൽ ഉയർത്തുന്നുണ്ട്. ഇവരോരുത്തരും ഓരോ ഇതിഹാസങ്ങളാണ്. ഇവരുടെ വാക്കുകൾക്കും വ്യക്തിത്വത്തിനും ഒരു രാജ്യത്തെ മുഴുവൻ ഇണക്കിനിർത്താൻ ശേഷിയുണ്ടായിരുന്നുവെന്നാണ് താരം പറയുന്നത്.
എന്നാൽ ഇന്ന് രാവണനെപ്പോലെയാവണം ഒരു രാജ്യാധിപൻ എന്നാണ് താരം പറയുന്നത്. യുദ്ധത്തിന്റെയും ക്രൂരതയുടെയും കാര്യത്തിലല്ല. ലോകത്തെ എല്ലാ വിശിഷ്ടവസ്തുക്കളും ലങ്കയിൽ വേണം, എല്ലാ ഐശ്വര്യവും എന്റെ രാജ്യത്തിനു വേണമെന്ന്താണല്ലോ രാവണന്റെ പ്രതിജ്ഞ. അത്തരം ഒരാളാണ് താൻ പ്രതീക്ഷിക്കുന്ന പാഷ്ട്രീയ പ്രവർത്തകനെന്നാണ് താരം പറയുന്നത്.
അതോടൊപ്പം തന്നെ ഒരു രാജ്യാധിപൻ എങ്ങനെയായിരിക്കണമെന്നതിനെ കുറിച്ചും താരം തൻ്റെ പുസ്തകത്തിൽ പറയുന്നുണ്ട്. ഒരിക്കൽ ദുബായിലെ ഒരു വലിയ ഹോട്ടലിൽ ഭക്ഷണം കഴിക്കാനായി ചെന്നപ്പോൾ രാജ്യത്തിന്റെ അധിപനായ ഷെയ്ക് മുഹമ്മദ് കണ്ടിരുന്നു അദ്ദേഹം ആ രാജ്യത്തിൻ്റെ അഭിവൃദ്ധിക്കുവേണ്ടി അഹോരാത്രം അദ്ധ്വാനിക്കുകന്ന വ്യക്തിയാണ്. അദ്ദേഹം വേഷം മാറി സഞ്ചരിക്കുകയും രാജ്യത്തിന്റെ അഭിവൃദ്ധിക്കുവേണ്ടി അദ്ധ്വാനിക്കുകയും ചെയ്യുന്നതുകൊണ്ട് ലോകമെങ്ങും പ്രശസ്തനാണ്. അദ്ദേഹത്തെ നേരിൽ കണ്ടപ്പോൾ ആ കണ്ണുകൾ എന്നെ ഏറെ ആകർഷിച്ചിരുന്നു. തിളക്കത്തോടെയുള്ള ആ കണ്ണുകൾ പറയുന്നുണ്ടായിരുന്നു, I Want to make my Country എന്നത്. അത്തരം നേതാക്കന്മാർ വരുമ്പോൾ ഞാൻ രാഷ്ട്രീയത്തിന്റെ മുൻപന്തിയിലുണ്ടുമെന്നാണ് താരം പറയുന്നത്