പട്ന: ബോളിവുഡ് നടി സൊനാക്ഷി സിൻഹക്കെതിരെ വിദ്വേഷ പോസ്റ്ററുമായി ഹിന്ദുത്വ വാദികൾ. നടൻ സഹീർ ഇഖ്ബാലുമായുള്ള സൊനാക്ഷിയുടെ വിവാഹം ‘ലൗ ജിഹാദാ’ണെന്നും ബിഹാറിൽ കാലുകുത്താൻ അനുവദിക്കുകയില്ലെന്നുമുള്ള പോസ്റ്ററാണ് പ്രത്യക്ഷപ്പെട്ടത്. തലസ്ഥാനമായ പട്നയിൽ ഉടനീളം പോസ്റ്ററുകൾ പതിച്ചിട്ടുണ്ട്. ഈ മാസം 23ന് സ്പെഷൽ മാര്യേജ് ആക്ട് പ്രകാരം സൊനാക്ഷി സിൻഹയും സഹീർ ഇഖ്ബാലും വിവാഹിതരായിരുന്നു.
സൊനാക്ഷിയുടെ പിതാവും മുതിർന്ന നടനും രാഷ്ട്രീയക്കാരനുമായ ശത്രുഘ്നൻ സിൻഹക്കും സന്ദേശം അയച്ചിട്ടുണ്ട്. ‘ഹിന്ദു ശിവ്ഭവാനി സേന’ എന്ന പേരിലുള്ള സംഘടനയാണ് സിൻഹ കുടുംബത്തെ ഭീഷണിപ്പെടുത്തിയുള്ള പോസ്റ്ററുകൾ പതിച്ചത്. സൊനാക്ഷിയും സഹീറും രാജ്യത്തെ മുഴുവൻ ‘ഇസ്‍ലാമിക’മാക്കാൻ ശ്രമിക്കുകയാണെന്നും സംഘം ആരോപിക്കുന്നു. ഹിന്ദു സംസ്‌കാരത്തെ തകർക്കാനാണ് ഇത് ലക്ഷ്യമിടുന്നത്. ശത്രുഘ്നൻ സിൻഹ മകളുടെ വിവാഹത്തെക്കുറിച്ചുള്ള തീരുമാനം പുനഃരാലോചിക്കണമെന്നും അല്ലാത്തപക്ഷം മുംബൈയിലെ തന്റെ വസതിക്കിട്ട ‘രാമായണ’ എന്ന പേരും മക്കളുടെ ലവ, കുഷ എന്നീ പേരുകളും മാറ്റണമെന്നും’ ഭീഷണിപ്പെടുത്തുന്നു.