ഒരു അഭിമുഖത്തിലായിരുന്നു ശ്രുതിയുടെ തുറന്നുപറച്ചില്‍

പല മോശം കാര്യങ്ങളും ചെയ്ത് സിനിമയില്‍ വലിയൊരു പദവിയില്‍ എത്തിയാല്‍ പോലും പശ്ചാത്തപിക്കാതെ ഒരു രാത്രിയെങ്കിലും കിടന്നുറങ്ങാന്‍ അവര്‍ക്ക് സാധിക്കുമോ?

author-image
Biju
New Update
dfdf

ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതും അത് മലയാള സിനിമാ മേഖലയില്‍ ഉണ്ടാക്കിയ കോളിളക്കങ്ങളുടെയും ചൂട് കെട്ടടങ്ങിയിട്ടല്ല. പിന്നീടങ്ങോട്ട് പലരും നടത്തിയ വെളിപ്പെടുത്തലുകളും സിനിമാ മേഖലയിലെ പല മൂല്യച്യുതികളും തുറന്നുകാട്ടുന്നതായിരുന്നു. ഇപ്പോഴിതാ നടി ശ്രുതി രജനികാന്ത് സിനിമയിലെ ചില സംഭവങ്ങളെക്കുറിച്ച് പറഞ്ഞതാണ് ഏറെ ചര്‍ച്ചയാകുന്നത്. 

പലരുടെയും സ്വഭാവം കണ്ട് താന്‍ അതിശയിച്ചുപോയിട്ടുണ്ടെന്നും. സിനിമയില്‍ പെണ്‍മക്കള്‍ക്ക് അവസരം ലഭിക്കാനായി ഏതറ്റം വരെ പോകാനും തയ്യാറാകുന്ന അമ്മമാരുണ്ടെന്നുമാണ് ശ്രുതി പറയുന്നത്. ഒരു അഭിമുഖത്തിലാണ് അവര്‍ അനുഭവങ്ങള്‍ വ്യക്തമാക്കിയത്. 

'എന്റെ സ്വഭാവം കാരണം പലരും അവഗണിക്കുന്ന രീതിയില്‍ പെരുമാറിയിട്ടുണ്ട്. പക്ഷെ അതൊന്നും ഞാന്‍ ശ്രദ്ധിക്കാറില്ല. എന്നെ അവഗണിച്ചവര്‍ തന്നെ തിരികെ എന്റെ ജീവിതത്തില്‍ വന്നിട്ടുണ്ട്. പക്ഷെ അവരെ അംഗീകരിക്കാന്‍ ഞാന്‍ തയ്യാറായിട്ടില്ല. 

ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്ന സമയത്ത് എനിക്കെതിരെ കുറെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. പെണ്‍മക്കളെ രാത്രി അന്യപുരുഷന്‍മാരോടൊപ്പം നിര്‍ത്തിയിട്ട് പോകാം, സിനിമയില്‍ അവസരം കൊടുത്താല്‍ മതിയെന്ന് പറയുന്ന അമ്മമാരുണ്ട്. ചിലരെ എനിക്ക് വ്യക്തിപരമായി അറിയാം. പക്ഷെ ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഇതുമായി ബന്ധപ്പെട്ട് മൊഴി കൊടുത്തിരിക്കുന്നത് ഞാനല്ല.

സിനിമയിലെ പീഡനങ്ങളില്‍ പുരുഷന്‍മാരെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല. സ്ത്രീകളും ഉത്തരവാദികളാണ്. ഇത്തരത്തിലുളള കാര്യങ്ങള്‍ പറയുന്നതുകൊണ്ട് എനിക്ക് സിനിമയില്‍ അവസരം തന്നില്ലെങ്കിലും കുഴപ്പമില്ല. 

എന്റെ ശരീരം വിറ്റ് ഒരു സിനിമയില്‍ അഭിനയിക്കുമ്പോള്‍ എന്ത് സന്തോഷമാണ് അതില്‍ നിന്ന് ലഭിക്കുന്നത്. അവസരം തരാമെന്ന് പറഞ്ഞ് പല താരങ്ങളെയും ഉപയോഗിച്ചതിനുശേഷം കടന്നുകളഞ്ഞവരുണ്ട്. പല മോശം കാര്യങ്ങളും ചെയ്ത് സിനിമയില്‍ വലിയൊരു പദവിയില്‍ എത്തിയാല്‍ പോലും പശ്ചാത്തപിക്കാതെ ഒരു രാത്രിയെങ്കിലും കിടന്നുറങ്ങാന്‍ അവര്‍ക്ക് സാധിക്കുമോ?

ഒരു സിനിമയുടെ ഓഡീഷന് ഞാന്‍ പങ്കെടുത്തിരുന്നു. അന്ന് ഏകദേശം എന്നെ തിരഞ്ഞെടുത്ത രീതിയിലാണ് അവര്‍ പറഞ്ഞത്. പക്ഷെ കുറച്ച് നാള്‍ കഴിഞ്ഞപ്പോള്‍ എനിക്ക് പകരം ആ സിനിമയില്‍ മറ്റൊരാളെയാണ് കാസറ്റ് ചെയ്തത്. 

കാരണം ചോദിച്ചപ്പോള്‍ എനിക്ക് വണ്ണമില്ലെന്നായിരുന്നു അവരുടെ മറുപടി. സിനിമയില്‍ ബോഡി ഷെയ്മിംഗ് ഉണ്ട്. ഞാന്‍ നേരിട്ട പ്രശ്‌നങ്ങള്‍ പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. എട്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ് എനിക്ക് മോശം അനുഭവം ഉണ്ടായത്. അതില്‍ നിന്ന് പുറത്തുവരാന്‍ വര്‍ഷങ്ങള്‍ എടുത്തുവെന്നും ശ്രുതി പറയുന്നു.

interview actress